UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ല: റേഷന്‍ നിഷേധിച്ച 11-കാരി പട്ടിണി കിടന്നു മരിച്ചു

ദുര്‍ഗപൂജ കാരണം സ്കൂളില്‍ നിന്ന് ഉച്ചക്കഞ്ഞിയും ലഭിച്ചില്ല

ആധാറുമായി ലിങ്ക് ചെയ്ത റേഷന് കാര്‍ഡില്ലെന്ന കാരണത്താല്‍ റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ പട്ടിണി കിടന്ന് 11 വയസുള്ള ബാലിക മരിച്ചു. എട്ടു ദിവസമായി കഴിക്കാന്‍ ഒന്നുമില്ലാതെ സന്തോഷി കുമാരി മരിക്കുകയായിരുന്നു എന്നു റൈറ്റ് ടു ഫുഡ് കാമ്പെയിന്‍ പ്രവര്‍ത്തകര്‍ വ്യകതമാക്കി. ദുര്‍ഗ്ഗപൂജയ്ക്ക് സ്കൂള്‍ അവധി ആയതിനാല്‍ അവിടെ നിന്ന് ഉച്ചകഞ്ഞിയും ലഭിച്ചില്ല. ഇക്കാര്യം പുറംലോകമറിഞ്ഞത് ഏറെ വൈകിയാണ്.

സിംദേക കരിമാട്ടി ഗ്രാമത്തിലെ ദരിദ്ര കുടംമ്പാംഗമായ സന്തോഷി സെപ്റ്റംമ്പര്‍ 28-നാണ് മരിച്ചത്. സ്വന്തമായി ഭൂമിയോ വരുമാനമുളള ജോലിയോ ഇല്ലാത്ത സന്തോഷിയുടെ കുടംബത്തിന് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ച് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യവസ്തുക്കള്‍ ലാഭിക്കാനുളള റേഷന്‍ കാര്‍ഡിന് അര്‍ഹതയുണ്ട്. എന്നാല്‍ ആധാര്‍ കാര്‍ഡുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിച്ചിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ ആറു മാസമായി സന്തോഷിയുടെ കുടുംബത്തിന് റേഷന്‍ നിഷേധിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വസ്തുതാ അന്വേഷണ സംഘം നടത്തിയ അന്വേഷണവും ഈ വാര്‍ത്ത ശരിവയ്ക്കുന്നു.

സബ്‌സിഡി നിരക്കില്‍ റേഷന്‍ നല്‍കണമെങ്കില്‍ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഫെബ്രുവരിയില്‍ കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റേഷന്‍ കടയുടമ റേഷന്‍ നിഷേധിച്ചത്. രാജസ്ഥാനിലും ഝാര്‍ഖണ്ഡിലും ആധാര്‍ ലിങ്ക് ചെയ്യാത്തതു കാരണം നേരത്തെ റേഷന് നിഷേധിച്ച സംഭവം നേരത്തെ ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആധാര്‍ ഇല്ലാത്തത് സര്‍ക്കാര്‍ നല്‍കുന്ന വിവിധ ആനുകൂല്യങ്ങളെ ബാധിക്കരുതെന്ന് 2013 ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ നിഷേധമാണ് ആധാര്‍ ഇല്ലാത്തത് കാരണം റേഷന്‍ നല്‍കാതിരിക്കുന്നതെന്ന് പൊതുപ്രവര്‍ത്തകര്‍ പറയുന്നു.

സന്തോഷിയുടെ കുടുംബത്തിന്റെത് ഉള്‍പ്പെടെ 10 കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ റേഷന്‍ കടയുടമ ആധാറുമായി ബന്ധിപ്പിച്ചില്ലെന്നു ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ക്യാന്‍സല്‍ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് റൈറ്റ് ടു ഫുട് ക്യാമ്പയിന്‍ പ്രവര്‍ത്തകര്‍ ഇക്കാര്യം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തുകയും ഇവര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ ഉത്തരവുണ്ടാകുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും പുതിയ റേഷന്‍ കാര്‍ഡ് ലഭിച്ചില്ല. സന്തോഷിയുടെ മരണശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ റേഷന്‍ കാര്‍ഡ് ലഭിക്കുകയും ചെയ്തു.

ഇന്റര്‍നെറ്റ് സൌകര്യങ്ങളുടെ അപര്യാപ്തതയാണ് റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ തടസമായതെന്നും അതിനാലാണ് റേഷന്‍ കാര്‍ഡ് നല്‍കുന്നത് വൈകിയതെന്നുമാണ് അധികൃതര്‍ പറയുന്നതെന്ന് സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജാര്‍ഖണ്ഡില്‍ പലയിടങ്ങളിലെയും അവസ്ഥ ഇതാണെന്നും കുറഞ്ഞ സ്പീഡ് ഉള്ള ഇന്റര്‍നെറ്റോ പലപ്പോഴും ഇത് ഇല്ലാതിരിക്കുന്നതോ ആണ് അവസ്ഥയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍