പാർട്ടി അധ്യക്ഷനും ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ കൂടെ ഇവരിരുവരും നിൽക്കുന്നതിന്റെ ഫോട്ടോകളും പ്രചരിക്കുന്നുണ്ട്.
ഉന്നാവോ ബലാൽസംഗ ഇര കാറപകടത്തിൽ പെട്ടതിനു പിന്നിൽ മറ്റൊരു ബിജെപി നേതാവു കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. എഫ്ഐആറിൽ പെൺകുട്ടിയുടെ അമ്മാവന്റെ മൊഴിയിലാണ് ഈ പുതിയ കക്ഷിയുടെ പേര് ഉയർന്നിരിക്കുന്നത്.
ഏഴാം നമ്പർ കുറ്റാരോപിതൻ
എഫ്ഐആറിൽ ഒരു അരുൺ സിങ്ങിനെപ്പറ്റി പരാമർശമുണ്ട്. പെൺകുട്ടിയെയും കുടുംബത്തെയും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് ആരോപണം. കേസിൽ നിന്ന് പിന്മാറാൻ ഇയാൾ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നതായും പെൺകുട്ടിയുടെ അമ്മാവന്റെ മൊഴിയിൽ പറയുന്നു. ഇയാൾ സ്ഥലത്തെ ബിജെപി നേതാവാണ്. ഉന്നാവോയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാണ്. ഇതിനെല്ലാമുപരിയായി കേസിലെ പ്രധാന കുറ്റാരോപിതൻ കുൽദീപ് സെന്‍ഗറിന്റെ അടുത്ത അനുയായിയുമാണ്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഇതിന് തെളിവായി ഫോട്ടോകളും വീഡിയോകളുമുണ്ട്. ഉന്നാവോ ബിജെപി എംപി സാക്ഷി മഹാരാജിനൊപ്പം ഇവർ നിൽക്കുന്ന ചിത്രങ്ങളുണ്ട്. പാർട്ടി അധ്യക്ഷനും ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ കൂടെ ഇവരിരുവരും നിൽക്കുന്നതിന്റെ ഫോട്ടോകളും പ്രചരിക്കുന്നുണ്ട്.
ഉത്തർപ്രദേശ് മന്ത്രിയായ രണ്‍വേന്ദ്ര പ്രതാപ് സിങ് അഥവാ ‘ദുണ്ണി ഭയ്യാ’യുടെ മരുമകനാണ് അരുൺ സിങ്. അദ്ദേഹം യോഗ് മന്ത്രിസഭയിൽ കൃഷിവകുപ്പാണ് കൈകാര്യം ചെയ്യുന്നത്. അതെസമയം എഫ്ഐആറിൽ തന്നെ പേര് വന്നത് ഗൂഢാലോചനയാണെന്നാണ് അരുൺ സിങ്ങിന്റെ വാദം. താൻ മന്ത്രിയുടെ മരുമകനായതു കൊണ്ടാണിത് സംഭവിച്ചതെന്നും ഉന്നാവോ കുടുംബത്തെ താൻ ഭീഷണിപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫത്തേപൂരിൽ നിന്നുള്ള എംഎൽഎയാണ് രൺവേന്ദ്ര സിങ്. ഇയാളുടെ മണ്ഡലത്തിലുള്ളയാളാണ് പെൺകുട്ടി സഞ്ചരിച്ച കാറിൽ ഇടിച്ച ട്രക്കിന്റെ ഡ്രൈവർ.
അതെസമയം ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെയും അഭിഭാഷകന്റെയും നില അതീവഗുരുതരമായി തുടരുകയാണ്. ചികൽസയിൽ കഴിയുന്ന പെൺകൂട്ടിയെ കാണാൻ പോലും കഴിയുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കേസിലെ പ്രതിയായ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറുടെ ഇടപെടലാണ് ഇതിന് പിന്നിൽ. ആശുപത്രിയിൽ പ്രതിയായ എംഎല്‍എയുടെ ഗൂണ്ടകള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ മാതൃസഹോദരന്നെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകൾ പറയുന്നു. ഉന്നാവോ പീഡനക്കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിനു പുറത്തേക്കു മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നു. യുപിയില്‍ വിചാരണ തുടര്‍ന്നാല്‍ ഒരിക്കലും നീതികിട്ടില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.
ഉന്നാവോ ബലാൽത്സഗക്കേസിലെ സാക്ഷികളെ മുഴുവന്‍ ഇല്ലാതാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. പ്രധാനമന്ത്രിയുടെ പ്രതിച്ഛായയെയാണു ബാധിക്കുന്നതാണ് ഉത്തര്‍പ്രദേശിലുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍. കേന്ദ്രവും യുപിയും ഭരിക്കുന്ന ബിജെപിക്ക് ഉന്നാവ് പീഡനക്കേസിലെ പ്രതികള്‍ക്കെതിരായ ശിക്ഷാനടപടികള്‍ വേഗത്തിലാക്കാന്‍ ബാധ്യതയുണ്ടെന്നും അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.
മൂന്നു സഹോദരിമാരും ഒരു സഹോദരനുമുള്ള പെൺകുട്ടിയെ 2017 ജൂണ്‍ നാലിന് ഉന്നാവിലെ മാഖി ഗ്രാമത്തിലെ വസതിയില്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ പീഡിപ്പിച്ചെന്നാണ് കേസ്. മൂന്നു ദിവസത്തിന് ശേഷം വീണ്ടും കാറില്‍ കൂട്ടിക്കൊണ്ടുപോയി എംഎല്‍എയുടെ അടുത്ത അനുയായികളും പീഡിപ്പിച്ചെന്നും ആരോപിക്കപ്പെട്ടു.