UPDATES

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്; കണക്കില്‍പ്പെടാത്ത വിദേശ സ്വത്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തല്‍

നിത അംബാനിയുടെയും അവരുടെ മൂന്ന് മക്കള്‍ക്കും ‘വെളിപ്പെടുത്താത്ത വിദേശ വരുമാനവും സ്വത്തുക്കളും’ ഉണ്ടെന്ന കാരണത്തിനാണ് ആദായ വകുപ്പ് നോട്ടീസ് നല്‍കിയത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമ മുകേഷ് അംബാനിയുടെ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ആദായനികുതി വകുപ്പിന്റെ മുംബൈ വിഭാഗം നിരവധി രാജ്യങ്ങളിലെ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍, 2015-ലെ കള്ളപ്പണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് മുകേഷ് അംബാനി കുടുംബത്തിലെ അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കണക്കില്‍പ്പെടാത്ത വിദേശ സ്വത്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. കരുതലയോടെയുള്ള നീക്കത്തില്‍, 2019 മാര്‍ച്ച് 28 ന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെയും അവരുടെ മൂന്ന് മക്കള്‍ക്കും ‘വെളിപ്പെടുത്താത്ത വിദേശ വരുമാനവും സ്വത്തുക്കളും’ ഉണ്ടെന്ന കാരണത്തിനാണ് ആദായ വകുപ്പ് നോട്ടീസ് നല്‍കിയതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2011ല്‍ എച്ച്എസ്ബിസി ജനീവയില്‍ 700 ഇന്ത്യന്‍ വ്യക്തികളുടെയും അക്കൗണ്ടുകളുള്ള സ്ഥാപനങ്ങളുടെയും കണക്കില്‍ കാണിക്കാത്ത വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് രാജ്യത്തെ വന്‍ ബിസിനസ് ഉടമസ്ഥരിലേക്കുമുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചത്.

ഫെബ്രുവരി 2015ന് ഇന്ത്യന്‍ എക്സ്പ്രസ്- ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍ നടത്തിയ അന്വേഷണത്തില്‍ എച്ച്എസ്ബിസി ജനീവയില്‍ ഇന്ത്യന്‍ അക്കൗണ്ട് ഉടമകളുടെ എണ്ണം 1,195 ആയി വര്‍ദ്ധിച്ചതായി കണ്ടെത്തിയിരുന്നു. ‘സ്വിസ് ലീക്‌സ്’ എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്.

601 മില്യണ്‍ ഡോളര്‍ നിക്ഷേപമുള്ള എച്ച്.എസ്.ബി.സി ജനീവയിലെ 14 അക്കൌണ്ടുകള്‍ വിവിധ കമ്പനികളുടെയും മറ്റും പേരില്‍ നിക്ഷേപിച്ചിരുന്നു; ഇത് അംബാനി കുടുംബവുമായി ബന്ധമുള്ളതാണ് എന്ന് അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു. 2014 ഫെബ്രുവരി നാലിനുള്ള ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് 28-ന് നോട്ടീസ് അയയ്ക്കുന്നത്. ഈ 14 അക്കൌണ്ടുകളില്‍ ഒന്നിന്റെ – ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്- ഗുണഭോക്താക്കള്‍ അംബാനി കുടുംബമാണ് എന്നാണ് നോട്ടീസില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഇന്ത്യന്‍ എക്സ്പ്രസ് വിവരങ്ങള്‍ ആരാഞ്ഞു കൊണ്ട് അയച്ച നോട്ടീസിനോട് റിലയന്‍സ് പ്രതികരിച്ചത് ഇത്തരമൊരു നോട്ടീസ് പോലും നിലവിലില്ല എന്നാണ്.

എന്നാല്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്സിലെ ഉന്നത ഉദ്യോഗസ്ഥരും മുംബൈ യൂണിറ്റും ചേര്‍ന്നുള്ള നീക്കത്തില്‍ നോട്ടീസ് നല്‍കുകയായിരുന്നു എന്നാണ് തങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായത് എന്ന് റിപ്പോര്‍ട്ട് പറയുന്നു. നോട്ടീസ് നല്‍കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇതിനുള്ള അനുമതി നല്‍കിയത്.

2003-ല്‍ രൂപം കൊടുത്ത ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ അംബാനി കുടുംബം നല്‍കിയില്ല എന്ന് നോട്ടീസില്‍ പറയുന്നുണ്ട്, ഒപ്പം ഇതിന്റെ ഉപകമ്പനിയായ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ലിമിറ്റഡിനെ കുറിച്ചും വിവരങ്ങള്‍ നല്‍കിയിട്ടില്ല. മുംബൈ വിലാസത്തിലുള്ള ഹരിനാരായണന്‍ എന്റര്‍പ്രൈസസ് എന്ന മറ്റൊരു കമ്പനിയുടെ ഗുണഭോക്താക്കളും അംബാനി കുടുംബമാണെന്ന് നോട്ടീസില്‍ പറയുന്നു.

Explainer: യുഎസ്, താലിബാൻ, സർക്കാർ, ഗോത്രനേതാക്കൾ, ഇടയിൽക്കുടുങ്ങിയ ജനത: ചർച്ചകളിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം നൽകുന്ന സൂചനകൾ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍