പാക് മണ്ണിൽ തീവ്രവാദമുണ്ട് എന്നത് ഇപ്പോഴും അവർ നിഷേധിക്കുകയാണ്. ഇതിനെ ഖണ്ഡിക്കുന്ന വിവരങ്ങൾ ഇന്ത്യക്ക് നൽകാൻ കഴിയും.
പാകിസ്താനിലെ ഭീകരവാദ സംവിധാനങ്ങളെ സംബന്ധിച്ച് ഇന്ത്യ ശേഖരിച്ച തെളിവുകളും മറ്റും പരിശോധിക്കാൻ വിശ്വാസ്യതയുള്ള ഒരു മൂന്നാംകക്ഷിയെ അനുവദിക്കാൻ ഇന്ത്യ തയ്യാറാകുമെന്ന് റിപ്പോർട്ട്. പാകിസ്താനുമായി ബന്ധപ്പെട്ട് ഒരു മൂന്നാംകക്ഷിയുടെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലിന് ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല എന്നിരിക്കെയാണിത്. പുൽവാമ ആക്രമണത്തിനു ശേഷം പാകിസ്താൻ ഭീകരർക്കെതിരെ എടുത്തു എന്ന് പറയപ്പെടുന്ന നടപടികൾ ഫലപ്രദമല്ലെന്ന അഭിപ്രായമാണ് ഇന്ത്യക്കുള്ളത്. പാകിസ്താനിലെ ഭീകരവാദ പ്രവർത്തനത്തിന്റെ വ്യാപ്തി അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.
മൂന്നാംകക്ഷിയായി ഇടപെടാൻ കഴിയുന്ന, വിശ്വാസ്യതയുള്ള നിരവധി രാജ്യങ്ങളുണ്ടെന്ന് ഇന്ത്യ കരുതുന്നു. ഇന്ത്യക്ക് നേരിട്ട് പാക് അതിർത്തി കടന്നുചെന്ന് ഭീകരവാദ ക്യാമ്പുകൾ പരിശോധനയ്ക്ക് വിധേയമാക്കുക സാധ്യമല്ല. എന്നാൽ ഇന്ത്യക്ക് ഒരു മൂന്നാംകക്ഷിക്ക് വിവരങ്ങൾ നൽകാനും അവർക്ക് നേരിൽച്ചെന്ന് ബോധ്യപ്പെടാനും സാധിക്കും.
പാക് മണ്ണിൽ തീവ്രവാദമുണ്ട് എന്നത് ഇപ്പോഴും അവർ നിഷേധിക്കുകയാണ്. ഇതിനെ ഖണ്ഡിക്കുന്ന വിവരങ്ങൾ ഇന്ത്യക്ക് നൽകാൻ കഴിയും. ഒരു മൂന്നാംകക്ഷിക്ക് ഈ വിവരങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കാം.
അതെസമയം ആരെയാണ് ഇന്ത്യ മുന്നിൽ കാണുന്നതെന്നത് വ്യക്തമായിട്ടില്ല. ഇത് യുഎൻ രക്ഷാ കൗൺസിലോ, ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സോ, വിവിധ രാജ്യങ്ങളുടെ ഒരു സംഘമോ ആകാം എന്നതാണ് ഇന്ത്യ കാണുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയുള്ള തീരുമാനമൊന്നും വന്നിട്ടില്ല.