അന്‍സാരി പാകിസ്ഥാന്‍ വിരുദ്ധ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടുവെന്നും ദേശീയ സുരക്ഷ സംബന്ധിച്ച ചില രേഖകള്‍ ചോര്‍ത്തിയെന്നും ആരോപണമുണ്ടായി
കാമുകിയെ കാണാന്‍ പാകിസ്ഥാനിലെത്തിയ മുംബൈ സ്വദേശിയ മൂന്ന് വര്‍ഷത്തിന് ശേഷം വിട്ടയച്ചു. മുംബൈ സ്വദേശിയായ ഹാമിദ് അന്‍സാരിയാണ് ഇപ്പോള്‍ മോചിതനായിരിക്കുന്നത്. 2012ലാണ് അന്‍സാരിയെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് സൈന്യം പിടികൂടിയത്. 2015 ഡിസംബര്‍ 15ന് അന്ന് 33കാരനായിരുന്ന അന്‍സാരിയെ സൈനിക കോടതി ആറ് വര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തു.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പഷ്തൂണ്‍ വംശജയായ തന്റെ കാമുകിയെ കാണാനാണ് അന്‍സാരി പാകിസ്ഥാനിലെത്തിയത്. പാകിസ്ഥാനിലെ തിരിച്ചറിയല്‍ കാര്‍ഡിന്റെ വ്യാജപതിപ്പുമായാണ് ഇയാള്‍ എത്തിയത്. ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായ ഇയാളെ വിചാരണയ്ക്ക് ശേഷം സൈനിക കോടതി പെഷവാര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തു. പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് ഡോ. മൊഹമ്മദ് ഫൈസല്‍ ഇയാളെ ഇന്ത്യന്‍ ചാരന്‍ എന്നാണ് വിശേഷിപ്പിച്ചത്. പാകിസ്ഥാന്‍ വിരുദ്ധ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടുവെന്നും ദേശീയ സുരക്ഷ സംബന്ധിച്ച ചില രേഖകള്‍ ചോര്‍ത്തിയെന്നും ആരോപണമുണ്ടായി. അതേസമയം കോടതിയോ അന്വേഷണ ഏജന്‍സികളോ ഇയാള്‍ ഏതെങ്കിലും തരത്തിലുള്ള ചാര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും തെളിയിക്കുന്നതില്‍ പരാജയപ്പെട്ടു.
ശിക്ഷ വിധിച്ചത് 2015ലാണെങ്കിലും അറസ്റ്റിലായ 2012 മുതലുള്ള കാലം ശിക്ഷാ കാലയളവായി കണക്കാക്കിയാണ് ഇപ്പോള്‍ ഇയാളെ വിട്ടയക്കുന്നത്. അന്‍സാരിയുടെ മാതാവ് ഫൗസിയ വര്‍ഷങ്ങളോളം നടത്തിയ നിയമപോരാട്ടമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരുമായി നിരന്തരം ഇടപെട്ടാണ് ഇവര്‍ മകനെ മോചിപ്പിച്ചെടുത്തത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തോട് താന്‍ കടപ്പെട്ടിരിക്കുന്നതായി ഫൗസിയ മാധ്യമങ്ങളെ അറിയിച്ചു. ഇന്നലെ ഡല്‍ഹിയിലെത്തിയ അന്‍സാരി ഇന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ നേരില്‍ കണ്ട് നന്ദി അറിയിച്ചു.