ഇന്നലെ മടങ്ങിയ സിബിഐ സംഘം ഇന്ന് വീണ്ടും ചിദംബരത്തിന്റെ വീട്ടിലെത്തി.
മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ഡല്‍ഹിയിലെ വീട്ടില്‍ സിബിഐ സംഘമെത്തി പതിച്ച നോട്ടീസിന് ചോദ്യം ചെയ്ത് ചിദംബരത്തിന്റെ അഭിഭാഷകൻ. രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് പി ചിദംബരം അഭിഭാഷകൻ മുഖേന സമർപ്പിച്ച മറുപടിയിലാണ് ഏത് നിയമത്തിന്റ അടിസ്ഥാനത്തിലാണ് രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാവണമെന്ന ആവശ്യത്തെ ചോദ്യം ചെയ്യുന്നത്.
എന്റെ കക്ഷിയോടെ രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാകാൻ ആവശ്യപ്പെടുന്ന നോട്ടീസ് ഏത് നിയമ വ്യവസ്ഥ പ്രകാരമാണെന്ന് വ്യക്തമാക്കണമെന്ന് നിർദ്ദേശിക്കുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരായ അടിയന്തര പ്രത്യേക അവധി ഹരജി ഇന്ന് രാവിലെ 10: 30 ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. അതിനാൽ തന്റെ കക്ഷിക്കെതിരെ ആ സമയം വരെ നടപടിയും സ്വീകരിക്കരുതെന്നും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നതായും ചിദംബരത്തിന്റെ അഭിഭാഷകൻ അർഷദീപ് സിംഗ് ഖുറാന സിബിഐക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഹൈക്കോടതിയുടെ നടപടി നീതിപൂർവമോ, തെളിവുകൾ പരിശോധിച്ചുള്ളതോ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിക്കുന്നത്.
അതിനിടെ, ഇന്നലെ മടങ്ങിയ സിബിഐ സംഘം ഇന്ന് വീണ്ടും ചിദംബരത്തിന്റെ വീട്ടിലെത്തി. രാവിലെ 8 മണിയോടൊണ് സംഘം ഡൽഹിയിലെ വസതിയിലെത്തിയത്. കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഏത് നിമിഷവും അറസ്റ്റ് ചെയ്യാവുന്ന നിലയാണുള്ളത്. ഇന്നലെ വൈകിട്ടോടെ സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയെങ്കിലും അവിടെയില്ലെന്ന് മറുപടി കിട്ടിയ ശേഷം മടങ്ങിയിരുന്നു. എന്നാൽ അതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് സംഘവും ജോർബാഗിലെ വസതിയിലേക്കെത്തിയിരുന്നു.
ഇതിന് പിറകെയാണ് ഇന്നലെ അര്‍ധരാത്രിയോടെയാണ് ചിദംബരത്തിന്റെ വീട്ടില്‍ ‘രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണം’ എന്നാവശ്യപ്പെട്ടുള്ള നോട്ടീസ് സിബിഐ പതിച്ചത്. ജാമ്യം തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് പി ചിദംബരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബല്‍ ആയിരിക്കും ചിദംബരത്തിന് വേണ്ടി ഹാജരാവുക.
ടെലിവിഷന്‍ കമ്പനിയായ ഐഎന്‍എസ് മീഡിയയ്ക്ക്, വിദേശ സംഭാവന സ്വീകരിക്കല്‍ ചട്ടം ലംഘിച്ച് നിയമവിരുദ്ധമായി 305 കോടി രൂപ സ്വീകരിക്കാനുള്ള അവസരമുണ്ടാക്കിയതില്‍ കാര്‍ത്തി ചിദംബരം കോഴ വാങ്ങിയെന്നും അന്നത്തെ കേന്ദ്ര ധന മന്ത്രി പി ചിദംബരം ഐഎന്‍എക്‌സ് മീഡിയയ്ക്ക് അനധികൃതമായി സഹായം നല്‍കി എന്നുമാണ് കേസ്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും പ്രതിയായ കേസാണിത്. മകള്‍ ഷീന ബോറയെ കൊന്ന കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുമാണ് ഐഎന്‍എക്‌സ് മീഡിയയുടെ ഉടമസ്ഥര്‍.
Also Read- കാശ്മീർ: എവിടെ പോയാലും നേരിടും, അന്താരാഷ്ട്ര കോടതിയില്‍ പോകാനുളള പാക് തീരുമാനത്തെക്കുറിച്ച് ഇന്ത്യ