പബ്ലിക് റിലേഷന്‍ എങ്ങനെ ഫലവത്തായി നടത്താം എന്നതിന് പേരുകേട്ടതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍
പബ്ലിക് റിലേഷന്‍ എങ്ങനെ ഫലവത്തായി നടത്താം എന്നതിന് പേരുകേട്ടതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ട്വീറ്റുകള്‍, കൂട്ട ഇ-മെയിലുകള്‍, നല്ല രീതിയില്‍ മാത്രം പ്രൊജക്ട് ചെയ്യപ്പെടുന്നതിന് ന്യൂസ് റൂമുകളിലേക്കുള്ള ഫോണ്‍ വിളികള്‍, തങ്ങള്‍ക്ക് അനുകൂലമായി വാര്‍ത്തകള്‍ വരുന്നതിന് മാധ്യമ മുതലാളിമാരെ സുഖിപ്പിക്കുകയും വേണ്ടി വന്നാല്‍ ഭയപ്പെടുത്തുകയും ചെയ്യുന്ന പരിപാടികള്‍- ഇതൊക്കെ ഇന്ന് സര്‍വസാധാരണമായിക്കഴിഞ്ഞു.
എന്നാല്‍ ഈയടുത്ത ദിവസങ്ങളില്‍ മോദി സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കു മേലുള്ള തങ്ങളുടെ പിടി അല്‍പ്പം കൂടി മുറുക്കി. ചില വിഷയങ്ങളില്‍ മാധ്യമങ്ങള്‍ നിശബ്ദരായിരിക്കുകയാണ് നല്ലത് എന്നതായിരുന്നു അത്: ചൈനയുമായുള്ള ഇപ്പോഴത്തെ അതിര്‍ത്തി പ്രശ്‌നത്തിലാണ് ഇത്.
ചൈനയുമായി ഇപ്പോഴുണ്ടായിട്ടുള്ള വിഷയത്തിന് അധികം പ്രാധാന്യം കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് എഡിറ്റര്‍മാര്‍ക്ക് നിരന്തരം ഫോണ്‍ വിളികള്‍ വരുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്. അതിനേക്കാള്‍ ഭീഷണമായ ഒരു കാര്യം കൂടി നടന്നു. ഒരു വനിതാ റിപ്പോര്‍ട്ടര്‍ വിഷയം റിപ്പോര്‍ട്ട് ചെയ്യാനായി ഭൂട്ടാനിലെത്തി. എന്നാല്‍ ഡോക് ലാ മേഖലയിലുള്ള ഇന്ത്യയുടെ ഇടപെടലില്‍ ഈ കൊച്ചു ഹിമാലയന്‍ രാജ്യം വലിയ അത്യുത്സാഹമൊന്നും കാണിക്കുന്നില്ലെന്ന് അവര്‍ അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഫലം, അവരെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍ മെഷീനറികള്‍ ആവുന്നത്ര പണിയെടുക്കുകയും ചെയ്തു എന്നതാണ്.
ചൈന ഘടകം
പാക്കിസ്ഥാന്റെ കാര്യം വരുമ്പോള്‍ മോദി സര്‍ക്കാരിന്റെ നിലപാട് മറ്റൊന്നാണ്. നിലപാടുകളില്‍ ദാര്‍ഡ്യവും ചിലപ്പോള്‍ അതിലെ വൈരുധ്യവും ഒക്കെ തെളിഞ്ഞു നില്‍ക്കുകയും എല്ലാ വിധത്തിലും തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പുള്ള മാധ്യമ സ്ഥാപനങ്ങളെ ഒളിഞ്ഞും തെളിഞ്ഞും പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍ ചൈനയുടെ കാര്യം വരുമ്പോള്‍ ഇതൊക്കെ അസ്തമിക്കും. കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ തന്നെയാണ് ഇക്കാര്യത്തില്‍ ചാനലുകളില്‍ വരുന്ന മാധ്യമ പ്രവര്‍ത്തകരേയും ചര്‍ച്ചകള്‍ നടത്തുന്നവരേയും ബ്രീഫ് ചെയ്തത്. വിഷയം തണുപ്പിക്കാനായിരുന്നു അദ്ദേഹത്തിന് അവരോടുള്ള സര്‍ക്കാരിന്റെ നയമായി പറയാനുണ്ടായിരുന്നത്.
അതോടൊപ്പം, വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന ടി.വി ചാനലുകളുടെ കാര്യത്തിലും സര്‍ക്കാര്‍ ശക്തമായി തന്നെ ഇടപെട്ടിരുന്നു. വിഷയം അധികം ഊതിപ്പെരുപ്പിക്കരുത് എന്നായിരുന്നു അവര്‍ക്കുള്ള സന്ദേശം. അതുകൊണ്ടു തന്നെ മിക്ക ടി.വി ചാനലുകളും അസാധാരണമാം വിധം ഈ വിഷയത്തില്‍ നിശബ്ദരാണ്.
യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയാകാം ചിലപ്പോള്‍ ഈ ശാന്തമായ സമീപനം. സൈനികബലത്തിന്റെ കാര്യത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ കാര്യത്തിലും ചൈനയോട് ഏറ്റുമുട്ടുക ഇന്ത്യയെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. ഇന്ത്യന്‍ സൈന്യം ഒരാളുടേയും പിന്നിലല്ല എന്നുള്ളത് ഒരു വസ്തുതയാണ്. എന്നാല്‍ അതിര്‍ത്തി മേഖലയിലെ മോശപ്പെട്ട സൗകര്യങ്ങളും സാങ്കേതികമായി തെളിഞ്ഞു നില്‍ക്കുന്ന പരാധീനതകളും ഉള്ളപ്പോള്‍ ചൈനയുമായി ഒരു യുദ്ധം ഇന്ത്യയെ സംബന്ധിച്ച് ഇപ്പോള്‍ താങ്ങാന്‍ സാധിക്കുന്ന ഒന്നായേക്കില്ല.
ടിബറ്റിന്റെ ഒരു ഭാഗം ഇന്ത്യ ഏറ്റെടുക്കണമെന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന വന്നതോടെ ഈ വിഷയത്തില്‍ സര്‍ക്കാരിന് ശരിക്കും ആശങ്കയുണ്ടായി എന്നത് വ്യക്തമായിരുന്നു. “ചൈനയുടെ പിടിയില്‍ നിന്ന് കൈലാഷ് മാനസസരോവര്‍ പിടിച്ചെടുക്കുകയും ഇന്ത്യയെ അതുവഴി ശക്തമാക്കുകയും ചെയ്യുന്നതിന് എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങള്‍ ദിവസം അഞ്ചു നേരം പ്രാര്‍ത്ഥിക്കണം” എന്നായിരുന്നു ശനിയാഴ്ച അഹമ്മദാബാദില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന.
മോദി സാമ്രാജ്യം കുറെക്കാലമായി പരിശീലിച്ചു വിജയിച്ചിരിക്കുന്ന സ്‌ക്രിപ്റ്റ് അതേപടി പിന്തുടരുക മാത്രമേ ഇന്ദ്രേഷ് കുമാര്‍ ചെയ്തിട്ടുള്ളൂ. ആര്‍ക്കെതിരെയും മെക്കിട്ടു കയറുക, എന്നിട്ട് അതിന്റെ ധാര്‍മികതയെക്കുറിച്ച് വാചാലമാവുകയും അതുവഴി ആര്‍ക്കെതിരെയും കൊമ്പു കോര്‍ക്കാന്‍ ആകും എന്ന പ്രതീതിയുണ്ടാക്കുകയും ചെയ്യുക എന്നതു തന്നെ.
കഴിഞ്ഞ മൂന്നു വര്‍ഷമായി കാശ്മീരില്‍ കളിച്ചു കൊണ്ടിരിക്കുന്നത് അതാണ്. ബി.ജെ.പി നയിക്കുന്ന ഈ കേന്ദ്ര ഭരണകൂടം, വലതുപക്ഷത്തിന്റെ കുഴലൂത്തുകാരും കൂടിയായ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന ഭീഷണിയുടെ സാഹചര്യമാണ് ഇക്കാര്യത്തിലുള്ളത്. പ്രത്യക്ഷമായോ പരോക്ഷമായോ കാശ്മീരികളെ ദേശവിരുദ്ധര്‍ എന്നു വിളിക്കുന്നതിന് അവര്‍ മടിക്കുന്നില്ല, കാശ്മീരിനു മേല്‍ ഉള്ള അവകാശത്തെ സമര്‍ത്ഥിക്കുമ്പോഴും ആ അന്തസ് അവിടെ ജീവിക്കുന്നവര്‍ക്ക് നല്‍കാതിരിക്കുകയും എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ന് മനസിലാകാത്തതോ അല്ലാത്തതോ ആയ കാരണങ്ങള്‍ കൊണ്ട് മറ്റുള്ളവരെ പഴിചാരുകയും ചെയ്യുക എന്നതാണത്.
മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഏറ്റവും അഭികാമ്യമായ കാര്യം ചൈനയുമായുള്ള ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുകയും ബെയ്ജിംഗുമായി മെച്ചപ്പെട്ട ഒരു സമതുലതാവസ്ഥ ഉണ്ടാക്കുകയുമാണ്. അല്ലെങ്കില്‍ ഇപ്പോള്‍ എല്ലാ മേഖലയിലേക്കും അഴിച്ചു വിട്ടിരിക്കുന്ന അതിതീവ്ര ദേശീയത സര്‍ക്കാരിനെ കൊണ്ട് സൈനിക നടപടി എന്ന വിഡ്ഡിത്വത്തിലേക്ക് നയിച്ചേക്കാം. ചൈനയുമായി സമാധാനപരമായ ഒരു ബന്ധവും 1962-ലെ വിഡ്ഡിത്വവും തമ്മിലുള്ള അകലം വളരെ നേര്‍ത്തതാണ്.