ഏപ്രിൽ 2നു നടന്ന ഭാരതബന്ദിൽ അക്രമസംഭവങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വലിയ റാലികൾ സംഘടിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയെ ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞു. രാജസ്ഥാനിലെ നാഗോർ ജില്ലയിൽ ഒരു റാലിയിൽ പങ്കെടുത്ത് സംസാരിക്കാൻ എത്തിയതായിരുന്നു മേവാനി.
ഏപ്രിൽ 30 വരെ സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കാനും ഗുജറാത്തിൽ നിന്നുള്ള എംഎൽഎ കൂടിയായ മേവാനിക്ക് പദ്ധതിയുണ്ടായിരുന്നു.
ജയ്പൂർ വിമാനത്താവളത്തിൽ പറന്നിറങ്ങിയ ഉടനെ ഏതാനും പൊലീസുദ്യോഗസ്ഥർ തന്നെ സമീപിച്ച് സംസ്ഥാനത്ത് പ്രവേശിക്കാൻ നിയന്ത്രണമുള്ള കാര്യം അറിയിക്കുകയായിരുന്നെന്ന് മേവാനി വ്യക്തമാക്കി. റാലിയിൽ താൻ ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും അംബേദ്കറെക്കുറിച്ചും സംസാരിക്കാൻ പോകുകയായിരുന്നെന്നും മേവാനി ട്വിറ്ററിൽ കുറിച്ചു.
ഏപ്രിൽ 2നു നടന്ന ഭാരതബന്ദിൽ അക്രമസംഭവങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വലിയ റാലികൾ സംഘടിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ സർക്കാർ തന്റെ വരവിനെ ഭയക്കുകയാണെന്ന് ഒരു ഓൺലൈൻ മാധ്യമത്തോട് മേവാനി പറഞ്ഞു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ അംബേദ്ക്കറെ സെല്ലിനകത്ത് അടയ്ക്കുമ്പോൾ രാജസ്ഥാൻ സർക്കാർ അംബേദ്കർ എന്ന പേര് കേൾക്കുന്നതിനെ പോലും ഭയക്കുകയാണെന്നും മേവാനി ആരോപിച്ചു.