കേസിൽ സുപ്രീംകോടതി ഒരു അപ്പീൽ കോടതിയായി മാറിയെന്നും വിധിപ്രസ്താവത്തിലൂടെ ട്രയൽ കോടതിയില്ലാതെ തന്നെ പ്രതികളെ വെറുതെ വിട്ടെന്നും ഷാ ചൂണ്ടിക്കാട്ടി.
പ്രത്യേക സിബിഐ കോടതി ജഡ്ജ് ബിഎച്ച് ലോയ ദുരൂഹസാഹചര്യങ്ങളിൽ മരിച്ച കേസിലെ സുപ്രീംകോടതി വിധി അങ്ങേയറ്റത്തെ തെറ്റാണെന്ന് മുൻ ദില്ലി ചീഫ് ജസ്റ്റിസ് എപി ഷാ രംഗത്ത്. മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി എഴുതിയ പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു ഷായുടെ ഈ പ്രതികരണം.
കേസിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന ആവശ്യത്തെ തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പുറപ്പെടുവിച്ചിരുന്നു. ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ അടക്കമുള്ളവർക്കെതിരെ ആരോപണമുള്ള കേസാണിത്.
“വിധിപ്രസ്താവത്തിൽ സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്, ഈ ഹരജി ജുഡീഷ്യറിക്കു നേരെയുള്ള ആക്രമണശ്രമമാണെന്നാണ്. കേസിൽ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നത് എങ്ങനെയാണ് ആക്രമണമാകുക?” -ഷാ ചോദിച്ചു.
ഈ കേസിൽ സുപ്രീംകോടതി ഒരു അപ്പീൽ കോടതിയായി മാറിയെന്നും വിധിപ്രസ്താവത്തിലൂടെ ട്രയൽ കോടതിയില്ലാതെ തന്നെ പ്രതികളെ വെറുതെ വിട്ടെന്നും ഷാ ചൂണ്ടിക്കാട്ടി. കോടതി സത്യം കണ്ടെത്താൻ താൽപര്യം കാണിക്കുന്നില്ലെന്നും ഷാ പറഞ്ഞു.
ഇത് ജുഡീഷ്യറിയുടെ സത്യസന്ധതയില്ലായ്മ; ജസ്റ്റിസ് ലോയ കേസിലെ വിധിന്യായത്തെ കുറിച്ച് ചില കാര്യങ്ങള്‍