1947ൽ വിഭജനത്തെ തുടർന്ന് കറാച്ചിയിൽ നിന്നും ഹൈദരാബാദിലെത്തിയ ശ്രീ ഖാൻചന്ദ് രമനാനി ജി സ്ഥാപിച്ച് ബേക്കറിയാണിത്.
പ്രശസ്തമായ ബേക്കറി ബ്രാൻഡ് ‘കറാച്ചി ബേക്കറി’ക്കെതിരെ ഹിന്ദുത്വ തീവ്രവാദികളുടെ പ്രതിഷേധം. ബേക്കറിയുടെ പേരിൽ ‘കറാച്ചി’ എന്ന പാകിസ്താനിലെ സ്ഥലപ്പേരുള്ളതാണ് പ്രതിഷേധത്തിന് കാരണമായത്. സംഘടിച്ചെത്തിയ ആളുകൾ ബേക്കറിക്കു മുമ്പിൽ മുദ്രാവാക്യം വിളിക്കുകയായിരുന്നു. നിരവധി ഭീഷണി സന്ദേശങ്ങൾ ബേക്കറിയിലേക്ക് വന്നതായി അറിയുന്നു. ഇതോടെ തങ്ങളുടെ പേരിന്റെ ഒരു ഭാഗം മറച്ചു വെക്കാൻ കറാച്ചി ബേക്കറി നിർബന്ധിതമായിരിക്കുകയാണ്.
ബെംഗളൂരുവിലെ ഇന്ദിരാനഗറിലെ കറാച്ചി ബേക്കറിയിലേക്കാണ് സന്ദേശം എത്തിയത്. കശ്മീരിലെ പുൽവാമയിൽ പാകിസ്താൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജെയ്ഷെ മൊഹമ്മദ് ഭീകരാക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രതിഷേധം അരങ്ങേറിയത്.
1947ൽ വിഭജനത്തെ തുടർന്ന് കറാച്ചിയിൽ നിന്നും ഹൈദരാബാദിലെത്തിയ ശ്രീ ഖാൻചന്ദ് രമനാനി ജി സ്ഥാപിച്ച് ബേക്കറിയാണിത്. ആദ്യത്തെ കറാച്ചി ബേക്കറി സ്ഥാപിക്കപ്പെട്ടത് ഹൈദരാബാദിലാണ് സ്ഥാപിക്കപ്പെട്ടത്. ഈ ബേക്കറിക്ക് നിലവിൽ ഇന്ത്യയിലെമ്പാടും ബ്രാഞ്ചുകളുണ്ട്. ഫ്രൂട്ട് ബിസ്കറ്റ്, പ്ലം കേക്ക് എന്നിവയ്ക്ക് ഏറെ പ്രശസ്തമാണ് കറാച്ചി ബേക്കറി.
സൈൻബോർഡ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് അക്രമികൾ എത്തിയത്. ഫെബ്രുവരി 17 മുതൽ ഇവർക്ക് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് വിവരം. ഇപ്പോൾ അക്രമികളെ ഭയന്ന് ബേക്കറിക്കകത്ത് പലയിടങ്ങളിലും ഇന്ത്യൻ പതാക സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.
1953ൽ സ്ഥാപിക്കപ്പെട്ട ബേക്കറിയുടെ പേര് മാറ്റണമെന്നും അതുവരെ ഷോപ്പുകൾ അടച്ചിടണമെന്നുമാണ് ആവശ്യം.