ക്ഷേത്രത്തിൽ അന്നദാനം നടക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.
കർണാടകയിൽ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച 6 പേർ ഭക്ഷ്യവിഷ ബാധയേറ്റ് മരിച്ചതായി റിപ്പോർട്ടുകൾ. ഇവരിൽ രണ്ട് സ്ത്രീകളുമുണ്ടെന്ന് സുവർണ ന്യൂസ് നൽകുന്ന റിപ്പോർട്ട് പറയുന്നു. കർണാടകത്തിലെ ചാമരാജനാഗറിലാണ് സംഭവം. ഹുനൂർ താലൂക്കിലെ സുൽവാദി ഗ്രാമത്തിലെ മാരമ്മ ക്ഷേത്രത്തിലാണ് പ്രസാദം കഴിച്ചതിനു ശേഷം വിശ്വാസികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
ക്ഷേത്രത്തിൽ അന്നദാനം നടക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. തക്കാളിച്ചോറാണ് അന്നദാനത്തിൽ വിളമ്പിയത്. പഞ്ചാമൃതവും പ്രസാദമായി വിതരണം ചെയ്തിരുന്നു. പൂജിച്ചതിനു ശേഷമാണ് ഇവ രണ്ടും വിളമ്പിയത്. ക്ഷേത്രത്തിന്റെ ഗോപുരം പണി തീർന്നതിന്റെ ഭാഗമായി നടത്തിയതാണ് അന്നദാനം. ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് ഭക്ഷണം വിളമ്പിയത്.
നൂറിനടുത്ത് ആളുകൾക്ക് വിഷബാധയേറ്റിട്ടുണ്ട്. ചർദ്ദിയും വയറിളക്കവുമാണ് ആദ്യം അനുഭവപ്പെട്ടത്. മൈസൂരുവിലെ ആശുപത്രിയിലാണ് അസ്വസ്ഥത അനുഭവപ്പെട്ടവരെ എത്തിച്ചിരിക്കുന്നത്.
ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച അറുപതോളം കാക്കകൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പതിനൊന്നോളം പേരുടെ നില ഗുരുതരമാണ്.
ക്ഷേത്രത്തിൽ അന്നദാനം നടക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.