ശിവമോഗ്ഗയിൽ തങ്ങളുടെ സഖ്യത്തിന് നല്ല മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന് കോൺഗ്രസ്സും ജെഡി(എസ്)ഉം കരുതുന്നുണ്ട്.
കര്‍ണാടകയിൽ മൂന്ന് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന് പുറത്തുവരും. ശിവമോഗ്ഗ, ബല്ലാരി, മാണ്ഡ്യ എന്നീ ലോകസഭാ മണ്ഡലങ്ങളിലേക്കും ജമാഖണ്ഡി, രാമാനഗര എന്നീ അസംബ്ലി മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലമാണ് ഇന്ന് പുറത്തുവരിക. ഭരണകക്ഷികളായ കോൺഗ്രസ്സ്-ജെഡി(എസ്) സഖ്യത്തിനും ബിജെപിക്കും ഏറെ നിർണായകമായ തെരഞ്ഞെടുപ്പുകളാണിവ.
ലോകസഭാ സീറ്റുകളിൽ മാണ്ഡ്യ മണ്ഡലം ജെഡി(എസ്)ന്റെ കൈവശമാണ് ഇപ്പോഴുള്ളത്. കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഭൂരിപക്ഷമുള്ള ഈ മണ്ഡലത്തിൽ ജെഡി(യു)വിന് പരമ്പരാഗതമായി ശക്തമായ സാന്നിധ്യമുണ്ട്. ശിവമോഗ്ഗ ബിജെപിയുടെ കേന്ദ്രമാണ്. ലിംഗായത്തുകാരനായ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ കേന്ദ്രം കൂടിയാണിത്. ബല്ലാരിയാകട്ടെ ബിജെപി നേതാക്കളും മൈനിങ് ഭീമന്മാരുമായ റെഡ്ഢി സഹോദരങ്ങളുടെ ഇടമാണ്.
സംസ്ഥാനത്തെ സഖ്യ സർക്കാരിന്റെ പ്രകടനം സംബന്ധിച്ച വിലയിരുത്തൽ കൂടി ഈ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിക്കുമെന്നാണ് കരുതപ്പെടുന്നത്. കോൺഗ്രസ്സ്-ജെഡി(എസ്) സഖ്യം കൂടുതൽ ഉറപ്പിക്കാൻ തെരഞ്ഞെടുപ്പ് വിജയം സഹായകമാകുകയും ചെയ്യും. 2014ൽ ബിജെപി നേടിയത് 17 ലോകസഭാ സീറ്റുകളാണ്. കോൺഗ്രസ്സ് 9ലും ജെഡി(എസ്) 2 സീറ്റിലും വിജയിക്കുകയുണ്ടായി.
ശിവമോഗ്ഗയിൽ തങ്ങളുടെ സഖ്യത്തിന് നല്ല മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന് കോൺഗ്രസ്സും ജെഡി(എസ്)ഉം കരുതുന്നുണ്ട്. ബിജെപിയെ സംബന്ധിച്ച് അഭിമാനപ്പോരാട്ടം കൂടിയാണിവിടെ നടന്നത്. ബിജെപിയുടെ കോട്ടയാണിവിടം എന്നതു മാത്രമല്ല കാരണം. ബിഎസ് യെദ്യൂരപ്പയുടെ മകൻ ബിഎസ് രാഘവേന്ദ്രയും മത്സരിക്കുന്നുണ്ട്. ജെഡിഎസ് സ്ഥാനാർത്ഥിയും ഒരു മുൻ മുഖ്യമന്ത്രിയുടെ മകനാണ്. മുൻ മുഖ്യമന്ത്രി എം ബംഗാരപ്പയുടെ മകൻ മധു ബംഗാരപ്പ. ജനതാദൾ യുനൈറ്റഡിന്റെ സ്ഥാനാർത്ഥിയായി കർണാടക മുഖ്യമന്ത്രിയായിരുന്ന ജെഎസ് പട്ടേലിന്റെ മകനാണ് മത്സരിക്കുന്നത്.