ചൊവ്വാഴ്ചയോടെ കര്‍ണാടകയിലെ പ്രതിസന്ധി തീര്‍ന്നാലും ഇല്ലെങ്കിലും രാജ്യത്തെ നിയമ വ്യവഹാരങ്ങളില്‍ പ്രധാനപ്പെട്ട വിധിയാണ് സുപ്രീം കോടതി തീരുമാനത്തിലൂടെ ഉണ്ടാകാന്‍ പോകുന്നത്.
കര്‍ണാടകയിലെ 18 എംഎല്‍എമാരുടെ രാജിയും അതില്‍ സ്പീക്കര്‍ തീരുമാനമെടുക്കാത്തതും ഉണ്ടാക്കിയിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച കേസില്‍ ചൊവ്വാഴ്ച തീരുമാനമെടുക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വരെ എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും തീരുമാനം പാടില്ല എന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. ചൊവ്വാഴ്ചയോടെ കര്‍ണാടകയിലെ പ്രതിസന്ധി തീര്‍ന്നാലും ഇല്ലെങ്കിലും രാജ്യത്തെ പാര്‍ലമെന്ററി സംവിധാനത്തില്‍ പ്രധാനപ്പെട്ട വിധിയാണ് സുപ്രീം കോടതി തീരുമാനത്തിലൂടെ ഉണ്ടാകാന്‍ പോകുന്നത്.
സ്പീക്കറുടെ അധികാരം സംബന്ധിച്ച ചര്‍ച്ച ഇന്നത്തെ വാദം തുറന്നിട്ടു. സ്പീക്കറുടെ അധികാരത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ല എന്നാണ് സ്പീക്കര്‍ കെആര്‍ രമേഷിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്‌വി വാദിച്ചത്. സ്പീക്കര്‍ക്കെതിരായ ആരോപണങ്ങളില്‍ കോടതി കൈയും കെട്ടി നോക്കിനില്‍ക്കണോ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു. അംഗങ്ങളുടെ രാജി നിശ്ചിത സമയത്തിനകം അംഗീകരിക്കണം എന്ന് ഉത്തരവിടാന്‍ സുപ്രീം കോടതിക്ക് അധികാരമുണ്ടോ? ഇത് ലെജിസ്ലേച്ചറിന്റെ അധികാരത്തിലുള്ള ജുഡീഷ്യറിയുടെ കൈകടത്തലാകുമോ? ഇത്തരം പ്രശ്നങ്ങളുണ്ട്. ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുമുണ്ട്.
നിയസഭയില്‍ വിശ്വാസവോട്ട് തേടാന്‍ തയ്യാറാണ് എന്നാണ് മുഖ്യന്ത്രി എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കിയിരിക്കുന്നത്. രാജി അംഗീകരിക്കാത്ത പക്ഷം വിപ്പ് നല്‍കി അത് ലംഘിച്ചാല്‍ അത് കൂറുമാറ്റത്തിന്റെ പരിധിയില്‍ വരും. എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിച്ചാല്‍ മത്സരിക്കുന്നതിന് വിലക്ക് വരും. രാജി നല്‍കിയവരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് അവകാശമില്ല എന്നാണ് എംഎല്‍എമാരുടേയും ബിജെപിയുടേയും വാദം.
അതേസമയം ക്രമപ്രകാരമല്ല എംഎല്‍എമാര്‍ രാജി വയ്ക്കുന്നത് എന്ന് സ്പീക്കര്‍ പറയുന്നു. ഇത് കാരണമാണ് രണ്ടാമതും രാജിക്കത്ത് നല്‍കാന്‍ ആവശ്യപ്പെട്ടത്. അയോഗ്യരാക്കണം എന്ന ആവശ്യം ആദ്യം പരിഗണിക്കപ്പെട്ടത് എന്നാണ് വാദം. എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിക്കാന്‍ സ്പീക്കര്‍ക്കുള്ള അവകാശങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി കുമാരസ്വാമിക്ക് വേണ്ടി ഹാജരായ രാജീവ് ധവാന്‍ വാദിച്ചു.