വലിയ തുക ഫൈനായി ഈടാക്കാനാണ് വനംവകുപ്പിന്റെ തീരുമാനമെന്നറിയുന്നു.
മൃഗങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നവരെ കുടുക്കാൻ കർണാടക വനംവകുപ്പിന്റെ നീക്കം. ഇങ്ങനെ സെല്‍ഫിയെടുക്കാൻ ശ്രമിച്ച് നിരവധി പേർ അപകടത്തിൽ പെടുകയും മരിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
വന്യമൃഗങ്ങളെ ശല്യപ്പെടുത്തുന്നതായി ഈ സെൽഫി ഭ്രാന്ത് മാറിയിട്ടുണ്ട് എന്ന വിലയിരുത്തലും വനംവകുപ്പിനുണ്ട്. വനത്തിലൂടെയുള്ള റോഡുകളിൽ സഞ്ചരിക്കുന്നവരാണ് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരിലധികവും.
വലിയ തുക ഫൈനായി ഈടാക്കാനാണ് വനംവകുപ്പിന്റെ തീരുമാനമെന്നറിയുന്നു.
യാത്രക്കാർ വാഹനങ്ങൾക്ക് പുറത്തിറങ്ങുകയും മൃഗങ്ങൾക്ക് ഭക്ഷണം നൽകുകയും സെൽഫിയെടുക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണെന്ന് വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു. സംരക്ഷിത വനമേഖലയിൽ ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാകില്ലെന്ന് വനംവകുപ്പിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററായ പുനതി ശ്രീധർ പറഞ്ഞു.
ബന്ദിപ്പൂർ ടൈഗർ റിസർവ്വിൽ ഇത്തരം പ്രവണതകൾ അധികമാണെന്നും ശ്രീധർ ചൂണ്ടിക്കാട്ടി. 1972ലെ വൈൽഡ് ലൈഫ് നിയമപ്രകാരം മൃഗങ്ങളെ ശല്യപ്പെടുത്തുന്നത് കുറ്റകരമാണ്.
വനത്തിനകത്ത് കടക്കുന്ന സന്ദർശകർ പുറത്തുവരാൻ എടുക്കുന്ന സമയം കണക്കാക്കാനാണ് തീരുമാനം. നിശ്ചിത സമയത്തിനകം പുറത്തുവരുന്നില്ലെങ്കിൽ അവർ അനുവദനീയമല്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണക്കാക്കി ഫൈനിടും.
ഇതുകൂടാതെ പട്രോളിങ് സംവിധാനവും ശക്തമാക്കും. കർണാടകം നടപ്പാക്കുന്നതിന് സമാനമായ ചട്ടങ്ങൾ കൊണ്ടുവരാൻ രാജസ്ഥാൻ വനംവകുപ്പിനും പദ്ധതിയുള്ളതായി അറിയുന്നു.