യുവാവിനെ കൊന്നത് മറ്റൊരു സമുദായക്കാരുമല്ല. അത് കാവിയാണ്. ത്രിവര്‍ണ പതാകയുടെ മറ പിടിക്കുകയാണ്.
ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ എങ്ങനെ സംഘര്‍ഷമുണ്ടായി എന്നത് സംബന്ധിച്ച് ബറെയ്‌ലി ജില്ലാ മജിസ്‌ട്രേറ്റ് സംശയങ്ങളുന്നയിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ കൂടി സംഘപരിവാറിനെതിരെ രംഗത്തെത്തിയിരിക്കുന്നു. സംഘപരിവാര്‍ സംഘടനകളുടെ തിരംഗ യാത്രക്കിടെ ഒരാള്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയത് കാവി ആണെന്നായിരുന്നു സഹരണ്‍പൂര്‍ ഡിവിഷനിലെ സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടറായ രാഷ്മി വരുണിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ മേലുദ്യോഗസ്ഥര്‍ വിശദീകരണം ആവശ്യപ്പെട്ടതോടെ അവര്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. കാവി എന്ന വാക്ക് താന്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു എന്നും മനപൂര്‍വമല്ലാത്ത തെറ്റാണ് സംഭവിച്ചത് എന്നുമാണ് രാഷ്മി ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.
ചന്ദന്‍ ഗുപ്തയുടെ മരണകാരണം വ്യക്തമല്ലെന്നും അവര്‍ പറഞ്ഞു. വലിയൊരു ആള്‍ക്കൂട്ടം ഉള്‍പ്പെട്ട സംഘര്‍ഷത്തിനിടയ്ക്ക് ചന്ദ്രന്‍ ഗുപ്തയെ വെടി വച്ചത് ആരുമാകാം എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് രാഷ്മി പറഞ്ഞു. സഹരണ്‍പൂര്‍ ജില്ലയിലെ സഡക്ദുധ്‌ലി ഗ്രാമത്തില്‍ അംബേദ്കര്‍ ജയന്ത്രി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള റാലി കാവിക്കൊടി ഏറ്റെടുക്കുന്നതിനെ പറ്റിയും അവര്‍ പറഞ്ഞിരുന്നു: “അപ്പോള്‍ ഇതാണ് കാസ്ഗഞ്ചിലെ തിരംഗ റാലി. ഇതില്‍ പുതുതായി ഒന്നുമില്ല. അംബേദ്കര്‍ ജയന്തി ദിനത്തില്‍ സഹരണ്‍പൂരിലെ സഡക് ദൂധ്‌ലിയിലും ഇത്‌പോലൊരു റാലി നടന്നു. അതില്‍ അംബേദ്കര്‍ ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ അംബേദ്കറെ കാവിയില്‍ മുക്കി. ഇതാണ് കാസ്ഗഞ്ചില്‍ സംഭവിച്ചത്. ത്രിവര്‍ണ പതാക ഉണ്ടായിരുന്നില്ല. കാവിക്കൊടിയാണ് ഉണ്ടായിരുന്നത്. യുവാവിനെ കൊന്നത് മറ്റൊരു സമുദായക്കാരുമല്ല. അത് കാവിയാണ്. ത്രിവര്‍ണ പതാകയുടെ മറ പിടിക്കുകയാണ്. രക്തസാക്ഷി അബ്ദുള്‍ ഹമീദിന്റെ സ്മാരകത്തില്‍ ദേശീയപതാക വയ്ക്കുന്നതിന് പകരം തിരംഗ യാത്രയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധം ചെലുത്തുകയായിരുന്നു. അവസാനം കാവിക്കും വെളുപ്പിനും പച്ചയ്ക്കും മേല്‍ ചുവപ്പ് നിറം (ചോര) നിറഞ്ഞു”.
ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ജില്ല മജിസ്‌ട്രേറ്റ് പികെ പാണ്ഡെ, രാഷ്മിയില്‍ നിന്ന് വിശദീകരണം തേടി. ഇതേതുടര്‍ന്ന് അവര്‍ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ക്ഷമ ചോദിക്കുന്നതായും വരെ അവര്‍ പറഞ്ഞു. ഇപ്പോള്‍ വിചിത്രമായ ഒരു ട്രെന്‍ഡ് വന്നിരിക്കുന്നു. “മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ റാലി നടത്തി പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുക എന്നത്. അവിടെ ജീവിക്കുന്ന മനുഷ്യര്‍ പാകിസ്ഥാന്‍കാരാണോ?” – എന്ന് ബറെയ്‌ലി ജില്ല മജിസ്‌ട്രേറ്റ് ആര്‍വി സിംഗ് ജനുവരി 28നിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നു. ആര്‍ വി സിംഗിനെ സര്‍ക്കാര്‍ ലക്‌നൗവിലേയ്ക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹം മാപ്പ് പറയുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയുമാണ് ഉണ്ടായത്.
“ഞാന്‍ ജീവിച്ചിരിപ്പുണ്ട്, ശരിക്കും”: കാസ്ഗഞ്ചിലെ ‘മരിച്ച’ മനുഷ്യന്‍ സംസാരിക്കുന്നു
എന്താണ് യുപിയിലെ കാസ്ഗഞ്ച് കലാപത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം? മാധ്യമങ്ങള്‍ പറയാത്തത്