താൻ കാശ്മീരിൽ ചുമതലയേറ്റെടുത്തപ്പോൾ അതൊരു ചരിത്രമായി മാറുമെന്ന് പറഞ്ഞയാളാണ് അരുൺ ജെയ്റ്റ്ലിയെന്ന് സത്യപാൽ മാലിക്ക് അനുസ്മരിച്ചു.
ജമ്മു കാശ്മീരിൽ മരുന്നുകൾക്കും അവശ്യ വസ്തുക്കൾക്കും ക്ഷാമമില്ലെന്ന അവകാശവാദവുമായി ഗവർണർ സത്യപാൽ മാലിക്ക്. കാശ്മീരിലെ കടുത്ത നിയന്ത്രണങ്ങൾ മൂലം മരുന്നും ഭക്ഷണവുമില്ലാതെ ജനങ്ങൾ വലയുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കാശ്മീര്‍ സന്ദർശിക്കവെ വിമാനത്തിൽ വെച്ച് ഒരു സ്ത്രീ തന്റെ രോഗിയായ ബന്ധുവിന്റെ ദുസ്ഥിതിയെക്കുറിച്ച് രാഹുൽ ഗാന്ധിയോട് വികാരക്ഷോഭത്തോടെ പരാതി പറയുന്ന വീഡിയോയും പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സത്യപാൽ മാലിക്കിന്റെ പ്രതികരണം. ഡൽഹിയിൽ മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
കാശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ നിരവധി മനുഷ്യജീവനുകള്‍ രക്ഷിക്കാനായെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ നിയന്ത്രണങ്ങളെല്ലാം വേഗം പിൻവലിക്കുമെന്ന പ്രസ്താവന ഗവർണർ ആവർത്തിക്കുകയും ചെയ്തു.
ബലുപെരുന്നാൾ ദിനത്തിൽ പ്രദേശവാസികളുടെ വീടുകളിൽ മാസവും പച്ചക്കറികളും വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇത് കശ്മീരിലെമ്പാടും ചെയ്തിരുന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
താൻ കാശ്മീരിൽ ചുമതലയേറ്റെടുത്തപ്പോൾ അതൊരു ചരിത്രമായി മാറുമെന്ന് പറഞ്ഞയാളാണ് അരുൺ ജെയ്റ്റ്ലിയെന്ന് സത്യപാൽ മാലിക്ക് അനുസ്മരിച്ചു.
കാശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെ കഴിഞ്ഞദിവസം തിരിച്ചയച്ചിരുന്നു. ശ്രീനഗര്‍ സന്ദര്‍ശിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. “ജമ്മു കാശ്മീരിലെ ജനങ്ങളെ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തില്‍നിന്നും ആക്രമണത്തില്‍നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം ബുദ്ധിമുട്ട് സൃഷ്ടിക്കും” –ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ വാര്‍ത്ത വിതരണ വകുപ്പ് ട്വീറ്ററിലാണ് അധികൃതരുടെ നിലപാട് പ്രഖ്യാപിച്ചത്.
പ്രത്യേകപദവി നീക്കം ചെയ്തതിന് പിന്നാലെ ജനജീവിതം ദുസ്സഹമായെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. കാശ്മീര്‍ താഴ്‌വരയില്‍ മരുന്ന് ലഭിക്കാതെ രോഗികള്‍ മരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മെഡിക്കല്‍ സ്‌റ്റോറുകള്‍ ഒഴികെയുള്ള കടകളാണ് താഴ്‌വരയില്‍ അടച്ചിട്ടിരിക്കുന്നതെങ്കിലും ദൗര്‍ലഭ്യം മൂലം പലയിടങ്ങളിലും ജീവന്‍രക്ഷാ മരുന്നകള്‍ ലഭ്യമല്ല. തന്റെ അമ്മയുടെ പ്രമേഹത്തിനുള്ള മരുന്നിന്റെ കുറിപ്പുമായി ചൊവ്വാഴ്ച മുതല്‍ വിവിധ മെഡിക്കല്‍ ഷോപ്പുകളില്‍ കയറിയിറങ്ങുന്ന സാജിദ് അലിയെക്കുറിച്ചുള്ള വാര്‍ത്ത ന്യൂസ് 18 കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 5ന് കേന്ദ്രസര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ജമ്മു ആന്‍ഡ് കാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തതോടെ താഴ്‌വരയിലെ ജീവിതങ്ങള്‍ തടവിലാക്കപ്പെട്ട നിലയിലാണ്. വിപണികളെല്ലാം അടഞ്ഞുകിടക്കുന്നതിനാല്‍ അത്യാവശ്യ സാധനങ്ങളുടെ പോലും ലഭ്യതക്കുറവുണ്ട്.