കോടതി വ്യവഹാരം നടത്താനുള്ള പണമില്ല എന്നത് തങ്ങളെ സാമൂഹ്യ ശ്രദ്ധയിലും രാഷ്ട്രീയ കേന്ദ്രസ്ഥാനത്തും കൊണ്ടുവന്ന ഒരു വിഷയത്തില്‍ അടിയറവ് പറയുന്നതിനുള്ള ന്യായമല്ല.
തന്റെ പാര്‍ടിക്ക്പറയുന്നതല്ല ചെയ്യുന്നതെന്ന് ആം ആദ്മി പാര്‍ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്.
കേജ്രിവാളിന്‍റെ രാഷ്ട്രീയം വെറും പൊള്ളയായ വാചകമടിയാണ്. മുന്‍ പഞ്ചാബ് മന്ത്രി ബിക്രം സിംഗ് മജീതിയയോട് നിരുപാധികം മാപ്പ് പറഞ്ഞതിന് കനത്ത രാഷ്ട്രീയ വിലയായിരിക്കും കേജ്രിവാള്‍ നല്‍കേണ്ടിവരിക. ആപ് എം പിയും പഞ്ചാബ് ഘടകം അധ്യക്ഷനുമായ ഭ്ഗവന്ത് മാന്‍ തന്റെ അദ്ധ്യക്ഷസ്ഥാനം രാജിവെച്ചിരിക്കുന്നു. എന്നാല്‍ സഹ അധ്യക്ഷന്‍ അമന്‍ അറോറയും സംസ്ഥാനത്തെ മറ്റ് മുതിര്‍ന്ന നേതാക്കളും സംസ്ഥാനത്ത് അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചു.
എന്നാല്‍, മാപ്പപേക്ഷയുടെ- മാനഷ്ടക്കേസുകള്‍ തലയ്ക്ക് മുകളില്‍ തൂങ്ങുന്ന സാഹചര്യത്തില്‍ ഏഴു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇങ്ങനെ മാപ്പ് പറച്ചില്‍- ഉടനടിയുള്ള പ്രത്യാഘാതങ്ങളെക്കാള്‍ ഏറെയായി, മറ്റൊരു കാരണത്താല്‍ ഇത് ശ്രദ്ധിക്കേണ്ടതാണ്. ആ കക്ഷിയുടെ രാഷ്ട്രീയ നയത്തില്‍ വെള്ളം ചേര്‍ത്തിരിക്കുന്നു എന്നും അവര്‍ പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ വേണ്ട രാഷ്ട്രീയ സ്രോതസുകള്‍ അവര്‍ക്കില്ല എന്നതുമാണത്. അഴിമതിയെ തടയുന്നതിനെക്കുറിച്ചുള്ള ആപിന്‍റെ വലിയ വായിലെ വര്‍ത്തമാനവും ചില പ്രത്യേക രാഷ്ട്രീയക്കാര്‍ക്കെതിരെയും പൊതുവില്‍ രാഷ്ട്രീയത്തിനെതിരെയും ഉള്ള അവരുടെ കടുത്ത ആക്രമണവും കണക്കിലെടുത്താല്‍, കേജ്രിവാളിന്‍റെ മാപ്പപേക്ഷ കീഴടങ്ങലാണെന്ന് അയാളുടെ സ്വന്തം കക്ഷിക്കാര്‍ക്കുപോലും തോന്നുന്നുണ്ട്.
“ഇപ്പോള്‍ നടക്കുന്ന കോടതിവ്യവഹാരങ്ങള്‍ പാര്‍ട്ടിയെ സഹായിക്കുന്നില്ലെന്നും, അവ പരിഹരിക്കാന്‍ പാര്‍ട്ടി ശ്രമിക്കുമെന്നും” പറഞ്ഞാണ് ആപ് മാപ്പിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. ദയാരഹിതരും വിട്ടുവീഴ്ച്ചയില്ലാത്തതുമായ എതിരാളികളെയെയാണ് ആപ് നേരിടുന്നതും, രാഷ്ട്രീയ സംവാദങ്ങളെ തടയുന്നതിനായി അവര്‍ മാനനഷ്ടക്കേസുകള്‍ തെരഞ്ഞെടുത്താണ് നല്‍കുന്നതെന്നുമൊക്കെയിരിക്കിലും, ആപ്പിന്‍റെ ഇപ്പോഴത്തെ ഈ ദയ യാചിക്കല്‍ വ്യത്യസ്തമായി നില്‍ക്കുന്നു. മുമ്പ്, രാഷ്ട്രീയ നേതാക്കളെ, രാഷ്ട്രീയ കക്ഷികളെ, കോര്‍പ്പറേറ്റുകളെ, എല്ലാം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് കുറ്റപ്പെടുത്തി, ഇതെല്ലാം ശുദ്ധീകരിക്കുമെന്ന വാഗ്ദാനത്തോടെ ആപ് വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയിരുന്നു. അവരുടെ രാഷ്ട്രീയ മോഹങ്ങളുടെ അളവ് ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും അവര്‍ മത്സരിച്ച സീറുകളുടെ എണ്ണത്തില്‍ നിന്നുമറിയാം. അതിന്റെയൊക്കെ ഫലങ്ങളെ എത്ര ഇളവ് നല്‍കിയാലും ശരാശരിയിലും താഴെ എന്നേ പറയാനാകൂ. ഈ വാചകമടി ബഹളങ്ങള്‍ക്കിടയിലും ആ കക്ഷി ചില വാഗ്ദാങ്ങള്‍ കാത്തിട്ടുണ്ട്. പഴയ രാഷ്ട്രീയ കക്ഷികള്‍ കണക്കിലെടുക്കാത്ത, പുതുമുഖങ്ങള്‍ക്ക്, പലരും അതിമോഹികളാണെങ്കിലും, അവസരം നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞു.
കുറ്റകൃത്യങ്ങളും അഴിമതിയും ആരോപിക്കപ്പെട്ട ഒരു രാഷ്ട്രീയക്കാരനോടും അയാളുടെ കക്ഷിയോടും മാപ്പ് പറയുക വഴി, അതും പുതിയ തെളിവുകളുടെ പേരിലല്ല, കേജ്രിവാള്‍ തന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഗൌരവമായ സംശയങ്ങള്‍ ഉയരനാണ് ഇടവരുത്തിയിരിക്കുന്നത്. കോടതി വ്യവഹാരം നടത്താനുള്ള പണമില്ല എന്നത് തങ്ങളെ സാമൂഹ്യ ശ്രദ്ധയിലും രാഷ്ട്രീയ കേന്ദ്രസ്ഥാനത്തും കൊണ്ടുവന്ന ഒരു വിഷയത്തില്‍ അടിയറവ് പറയുന്നതിനുള്ള ന്യായമല്ല. അനുഭവപരിചയമില്ലാത്ത ഒരു പുതിയ കക്ഷിയെന്ന നിലയില്‍ ആപ് വലിയ ധൈര്യമാണ് പ്രകടിപ്പിച്ചിരുന്നത്. ഇപ്പോള്‍, സ്വന്തം രാഷ്ട്രീയ മോഹങ്ങളുടെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള രാഷ്ട്രീയ ധൈര്യം അതിന്റെ നേതൃത്വത്തിനില്ല എന്നാണ് തെളിയുന്നത്. അവരുടെ പുത്തന്‍ രാഷ്ട്രീയ വാഗ്ദാനത്തിന് ഇത് കനത്ത തിരിച്ചടിയാണ്.
പ്രത്യയശാസ്ത്രമില്ലാത്ത ഈ പാര്‍ട്ടി മാപ്പ് ചോദിക്കുന്നത് ആരോടാണ്?