“ഐ ലവ് യു നിഖിൽ, അങ്ങയെയോർത്ത് അഭിമാനിക്കുന്നു. അങ്ങയുടെ ഭാര്യയും കുഞ്ഞുങ്ങളുടെ അമ്മയുമാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.”
മലയാളി ഐഎഎസ് ഓഫീസറും ഭാര്യയും ചേർന്ന് യുവാവിനെ പൊലീസ് സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. കൊൽക്കത്തയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മർദ്ദനമേറ്റ് അവശനായ യുവാവ് ഐഎഎസ് ഓഫീസറുടെ കാല് പിടിക്കുന്നതും വീണ്ടും മർദ്ദനം തുടരുന്നതും വീഡിയോയിൽ കാണാം. ഇടയ്ക്ക് ഓഫീസറുടെ ഭാര്യയും ഇടപെട്ട് മർദ്ദിക്കുന്നുണ്ട്. പൊലീസുകാർ ഇതിനെല്ലാം കാഴ്ചക്കാരായി നിൽക്കുകയാണ്.
ഐഎഎസ് ഉദ്യോഗസ്ഥനായ നിഖിൽ നിർമലും ഭാര്യ നന്ദിനി കൃഷ്ണനുമാണ് പൊലീസ് പിടിയിലുള്ള പ്രതിയോട് കൈക്കരുത്ത് കാണിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തന്റെ ഭാര്യക്കെതിരെ മോശം പ്രസ്താവന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് നിഖിൽ നിർമൽ പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയെ അടിസ്ഥാനമാക്കി വിനോദ് കുമാർ സർക്കാർ എന്ന യുവാവിനെ പൊലീസ് പിടികൂടുകയും ചെയ്തു. ഫലാകത്ത പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് ഐഎഎസ് ഓഫീസർക്ക് അടിക്കാൻ വിട്ടുകൊടുത്തത്.
ആലിപൂർദുവാർ ജില്ലാ മജിസ്ട്രേറ്റാണ് നിഖിൽ നിർമൽ. പ്രതിയെ പിടികൂടിയതറിഞ്ഞ് ഇയാളും ഭാര്യയും ഞായറാഴ്ച പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. സ്റ്റേഷനു മുന്നിൽ വെച്ച് സ്റ്റേഷൻ ഇൻചാർജായ സൗമ്യജിത്ത് റോയ് യുവാവിനെ ക്രൂരമായ മർദ്ദനത്തിനിരയാക്കിയിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇതിനു ശേഷമാണ് നിഖിൽ നിർമലും ഭാര്യയും ചേർന്ന് ആക്രമണം നടത്തിയത്. യുവാവിനെ അടിക്കാൻ തനിക്ക് ഒരു ലാത്തി തരണമെന്ന് നന്ദിനി കൃഷ്ണൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ലാത്തി ഉപയോഗിക്കാനാകില്ലെന്ന് പൊലീസ് പറയുന്നതും കേൾക്കാം വീഡിയോയിൽ.
“എന്റെ ജില്ലയിൽ ഒരാളും എനിക്കെതിരെ സംസാരിക്കില്ല. നിന്നെ അര മണിക്കൂറിനുള്ളിൽ ജയിലിലടയ്ക്കാൻ എനിക്ക് കഴിയുമെങ്കിൽ നിന്റെ വീട്ടിൽ കയറിവന്ന് നിന്നെ കൊല്ലാനും എനിക്ക് കഴിയും” -നിഖിൽ നിർമൽ ആക്രോശിക്കുന്നതായി കേൾക്കാം.
“അങ്ങാണെന്റെ എന്റെ ഹീറോ”
പൊലീസ് സ്റ്റേഷനിൽ നിസ്സഹായനായ യുവാവിനെ മർദ്ദിച്ചതിനു ശേഷം നിഖിൽ നിർമലിന്റെ ഭാര്യ തന്റെ ഭർത്താവിന്റെ ‘ഹീറോയിസ’ത്തെ പ്രശംസിച്ച് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. “ഐ ലവ് യു നിഖിൽ, അങ്ങയെയോർത്ത് അഭിമാനിക്കുന്നു. അങ്ങയുടെ ഭാര്യയും കുഞ്ഞുങ്ങളുടെ അമ്മയുമാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഞാൻ മരിക്കുകയാണെങ്കിൽ പോലും ഒരാളുടെയും വിരൽ അങ്ങേക്കെതിരെ ഉയരാൻ ഞാനനുവദിക്കില്ല. ഒരു മതിൽ പോലെ ഞാൻ അങ്ങേക്കരികിൽ നിൽക്കും. എന്നും.”
എറണാകുളംകാരനാണ് നിഖിൽ നിർമൽ. അഡ്വക്കറ്റ് എസ് നിർമൽ കുമാറിന്റെ മകനാണ്.
See how Bengal IAS officer, Nikhil Nirmal, district magistrate of Alipurduar district take law in his own hands. He & his wife beat up a youth for making lewd comments on his wife’s Facebook profile. Incident unfolds inside the police station & infront IC of Police @dna @ZeeNews pic.twitter.com/iRCO7SnRa6
— Pooja Mehta (@pooja_zeenews) January 6, 2019