UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചന്ദ്രബാബു നായിഡുവിന് പിന്നാലെ മമത ബാനര്‍ജിയും: “സിബിഐ വേണോ എന്ന് ഞങ്ങള്‍ തീരുമാനിക്കും”

ഇന്നലെ ചന്ദ്രബാബു നായിഡുവിന്റെ തീരുമാനത്തെ പിന്തുണച്ച് മമത രംഗത്തെത്തിയിരുന്നു.

സിബിഐക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇനി മുതല്‍ റെയ്ഡുകളോ അന്വേഷണമോ നടത്താനാകില്ലെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചതിന് പിന്നാലെ, സിബിഐയ്ക്കുള്ള ഫ്രീ പാസ് അല്ലെങ്കില്‍ ജനറല്‍ കണ്‍സന്റ റദ്ദാക്കുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. ചട്ടപ്രകാരം സിബിഐയ്ക്ക് ഡല്‍ഹിയില്‍ മാത്രമാണ് സ്വതന്ത്ര അധികാരമുള്ളത്. മറ്റിടങ്ങളിലെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്ക് വിധേയമായിട്ടേ സിബിഐയ്ക്ക് പ്രവര്‍ത്തിക്കാനാകൂ. ഇന്നലെ ചന്ദ്രബാബു നായിഡുവിന്റെ തീരുമാനത്തെ പിന്തുണച്ച് മമത രംഗത്തെത്തിയിരുന്നു. 1989ല്‍ ജ്യോതി ബസുവിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരാണ് ബംഗാളില്‍ സിബിഐയ്ക്ക് ജനറല്‍ കണ്‍സന്റ് അനുവദിച്ചത്.

സിബിഐയ്ക്കുള്ള ഫ്രീ പാസ് റദ്ദാക്കുന്നതായി പ്രഖ്യാപിച്ച ആന്ധ്രപ്രദേശ് സര്‍ക്കാര്‍, സംസ്ഥാന അന്വേഷണ ഏജന്‍സിക്ക് സിബിയുടെ ചുമതലകള്‍ കൈമാറിയിരുന്നു. നവംബര്‍ എട്ടിനാണ് സിബിഐയുടെ ജനറല്‍ കണ്‍സന്റ് റദ്ദാക്കിക്കൊണ്ടുള്ള കോണ്‍ഫിഡന്‍ഷ്യല്‍ ഓര്‍ഡര്‍ പുറത്തിറക്കിയത്. മൂന്ന് മാസം മുമ്പാണ് ആന്ധ്ര സര്‍ക്കാര്‍ സിബിഐയ്ക്ക് ഫ്രീ പാസ് നല്‍കിയിരുന്നത്.

സിബിഐയുമായി ബന്ധപ്പെട്ട് കഴിഞ്ഞ് ആറ് മാസമായി നടക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ടിഡിപി വക്താവ് ലങ്ക ദിനകര്‍ എഎന്‍ഐയോട് പറഞ്ഞു. സിബിഐയെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ വ്യാജ കേസുകളില്‍ ഉപയോഗിക്കുകയാണ് മോദി സര്‍ക്കാര്‍ എന്ന് ടിഡിപി വക്താവ് ആരോപിച്ചു. ടിഡിപിയുമായി അടുപ്പമുള്ള ബിസിനസുകാരുടെ സ്ഥാപനങ്ങളില്‍ നടത്തിയ സിബിഐ റെയ്ഡില്‍ നായിഡുവിന് പ്രതിഷേധമുണ്ടായിരുന്നു. അതേസമയം ചന്ദ്ര ബാബു നായിഡു ചെയ്തത് വളരെ ശരിയാണ് എന്ന അഭിപ്രായവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ബിജെപി നോട്ട് ചേഞ്ചര്‍ ആയേക്കുമെന്നും എന്നാല്‍ ഗെയിം ചേഞ്ചര്‍ അല്ലെന്നും മമത പരിഹസിച്ചു.

മാര്‍ച്ചില്‍ ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന് വാഗ്ദാനം ലംഘിച്ച് വഞ്ചിച്ചതായി ആരോപിച്ച് ടിഡിപി മന്ത്രിമാര്‍ രാജി വയ്ക്കുകയും മോദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു. പിന്നീട് വൈ എസ് ആര്‍ കോണ്‍ഗ്രസിനൊപ്പം ലോക്‌സഭയില്‍ മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. മോദി സര്‍ക്കാരിന്റെ നിശിത വിമര്‍ശകനായി മാറിയ ചന്ദ്ര ബാബു നാഡിയും പ്രതിപക്ഷ പാര്‍ട്ടികളെ ഐക്യപ്പെടുത്താനുള്ള മുന്നണി നീക്കങ്ങളില്‍ പ്രധാന പങ്ക് വഹിച്ചുവരുകയാണ്. സ്വന്തം താല്‍പര്യങ്ങള്‍ക്കായി സിബിഐയുടെ വിശ്വാസ്യത തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും നായിഡു പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍