പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും ചേർന്നു നടത്തിയ കളികളാണ് ഇന്ന് കൊൽക്കത്ത പൊലീസ് കമ്മീഷണറുടെ വീട്ടിനു മുന്നിലുണ്ടായ സംഭവങ്ങൾക്ക് കാരണമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ റോസ് വാലി, ശാരദ ചിറ്റ് ഫണ്ട് കേസുകളിൽ ചോദ്യം ചെയ്യാനാണ് സിബിഐ സംഘം എത്തിയയത്. നാൽപ്പതോളം പേർ സ്ഥലത്തെത്തിയിരുന്നു. ഇവരുടെ പക്കൽ ചോദ്യം ചെയ്യലിനാവശ്യമായ രേഖകളുണ്ടോയെന്ന് ചോദിച്ചെത്തിയ പൊലീസ് പിന്നീടിവരെ കസ്റ്റഡിയിലെടുത്തു.
മമതാ ബാനർജിയും പിന്നാലെ സ്ഥലത്തെത്തുകയുണ്ടായി. വാറന്റില്ലാതെ പൊലീസ് കമ്മീഷണറുടെ വീട്ടിലേക്ക് വരാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നുവെന്ന ചോദ്യമാണ് മമത സിബിഐയോട് ഉന്നയിച്ചത്. ഭരണഘടനയെ സംരക്ഷിക്കാൻ താൻ ധർണ നടത്തുമെന്ന പ്രഖ്യാപനവും അവർ നടത്തി.