രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതാവ് അഭിഷേക് മനു സിംഘ്വിയെ പിന്തുണയ്ക്കാമെന്ന് മമത
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധയാണെന്ന സൂചന നല്‍കി മമതാ ബാനര്‍ജി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതാവ് അഭിഷേക് മനു സിംഘ്വിയെ പിന്തുണയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ടാണ് മമതയുടെ പുതിയ രാഷ്ട്രീയ നീക്കം.
ബിജെപിയെ പ്രതിരോധിക്കാനും ഇടതിനെ ഒറ്റപ്പെടുത്താനുമുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ തന്ത്രമായാണ് നീക്കത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. അതേസമയം സിംഘ്വിയുടെ സ്ഥാനര്‍ത്ഥിത്വം കോണ്‍ഗ്രസ്സ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നതാണു കൌതുകകരം. മാത്രമല്ല കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയാണ് കോണ്‍ഗ്രസ്സ് മത്സരിച്ചത്.
നാലു രാജ്യസഭ എം പിമാര്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നും ബിജെപിയില്‍ ചേരാന്‍ വേണ്ടി തൃണമൂല്‍ എം പി മുകുള്‍ റോയ് രാജിവെച്ചതിനെ തുടര്‍ന്നും അഞ്ചു സീറ്റുകളിലാണ് നിലവില്‍ ഒഴിവുണ്ടായിരിക്കുന്നത്. ഇതില്‍ നാലു സീറ്റ് തൃണമൂലിന് അവകാശപ്പെട്ടതാണ്. അഞ്ചാമത്തെ സീറ്റ് ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടിക്കും ലഭിക്കും. നിലവില്‍ സി പി എമ്മിന്റെ കൈവശമാണ് ഈ സീറ്റ്.
വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള സി പി എം–കോണ്‍ഗ്രസ്സ് സഖ്യത്തെ പൊളിക്കാനുള്ള മമതയുടെ അടവ് തന്ത്രമാണ് പുതിയ പ്രഖ്യാപനം. ഒരു പൊതു സ്വതന്ത്രനെ നിര്‍ത്തി കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും പിന്തുണയ്ക്കും എന്ന രീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ രാബിന്‍ ദേബിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സി പി എം ഈ നീക്കത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.
കോണ്‍ഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷന്‍ ആദിര്‍ ചൌധരി പറഞ്ഞത്, ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സും സിപിഎമ്മും കൈകോര്‍ക്കണം എന്നാണ്. “വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ്സും സിപിഎമ്മും സംയുക്തമായി പിന്തുണയ്ക്കണം എന്നാണ് ഞങ്ങള്‍ കരുതുന്നത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെയും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും അക്രമ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ ആരുമായും സിപിഎം കൈകോര്‍ക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സൂര്യ കാന്ത മിശ്ര ഇന്നലെ പറഞ്ഞു.