ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ തന്റെ പാർട്ടിക്കുള്ളിൽ കടുത്ത ചില നടപടികൾക്ക് മായാവതി മുതിർന്നിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയത്തിന് കാരണമായത് പ്രതിപക്ഷ മഹാസഖ്യവും അഖിലേഷ് യാദവുമാണെന്ന് ബിഎസ്‌പി നേതാവ് മായാവതി. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായി പുലർത്തുന്ന സഖ്യത്തിൽ നിന്നും മായാവതി പിൻവാങ്ങാനുള്ള സാധ്യതയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പാർട്ടിയുടെ മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മായാവതി ഈ ആരോപണമുന്നയിച്ചത്. തന്റെ സ്വന്തം ഭാര്യ ഡിംപിൾ യാദവിന്റെ വിജയം പോലും ഉറപ്പിക്കാൻ അഖിലേഷിന് സാധിക്കുകയുണ്ടായില്ലെന്ന് മായാവതി ചൂണ്ടിക്കാട്ടി. കന്നൂജ് മണ്ഡലത്തിൽ നിന്ന ഡിംപിൾ 12,000 വോട്ടിനാണ് പരാജയപ്പെട്ടത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ തന്റെ പാർട്ടിക്കുള്ളിൽ കടുത്ത ചില നടപടികൾക്ക് മായാവതി മുതിർന്നിരുന്നു. ആറ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കോഓർഡിനേറ്റർമാരെയും രണ്ട് സംസ്ഥാനങ്ങളിലെ സംസ്ഥാന പ്രസിഡണ്ടുമാരെയും മായാവതി നീക്കം ചെയ്യുകയുണ്ടായി. ഉത്തരാഖണ്ഡ്, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത്, ഒഡിഷ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കോഓർഡിനേറ്റർമാരെയാണ് മായാവതി നീക്കിയത്.
യുപിയിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വെറും 10 സീറ്റുകളാണ് ബിഎസ്പിക്ക് ലഭിച്ചത്. എസ്‌പിക്ക് ലഭിച്ചത് 5 സീറ്റുകളും. സംസ്ഥാനത്ത് ബിജെപിക്ക് 62 സീറ്റുകൾ ലഭിച്ചിരുന്നു.
പാർട്ടിക്കകത്ത് വൻതോതിലുള്ള മാറ്റങ്ങൾ വരുത്താൻ മായാവതി തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുണ്ട്.