UPDATES

ക്യാമറയുമായി 1915 ചതുരശ്ര അടിയുള്ള എന്റെ വീട്ടിലേക്ക് വരൂ; ടൈംസ് നൌവിനെ വെല്ലുവിളിച്ച് എം.ബി രാജേഷ്

കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ യാത്രാപ്പടി ഇനത്തില്‍ വന്‍തുക എഴുതിയെടുത്തു എന്നായിരുന്നു ടൈംസ് നൌ ചാനലിന്റെ പ്രചരണം

കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ യാത്ര ഇനത്തില്‍ വന്‍ തുക തട്ടിയെടുക്കുന്നു എന്ന ടൈംസ് നൌ ചാനലിന്റെ പ്രചാരണത്തിനെതിരെ മറുപടിയുമായി പാലക്കാട് എം.പി, എം.ബി രാജേഷ്. ടൈംസ് നൗവ് പ്രചരിപ്പിക്കുന്നത് വ്യാജവാർത്തയാണെന്നും യഥാർത്ഥ തുകയുടെ അഞ്ചിരട്ടി താന്‍ വാങ്ങി എന്നാണ് പ്രചരിപ്പിക്കുന്നതെന്നും ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. ചാനലും അവരുടെ തീവ്രവലതു പക്ഷ അനുയായികളും തന്നെ ലക്ഷ്യം വച്ചാണ് കടുത്ത ആക്രമണം അഴിച്ചു വിടുന്നതെന്നും അത് വിഷലിപ്തമായ രാഷ്ട്രീയ പ്രതികാരമല്ലാതെ മറ്റൊന്നുമല്ലെന്നും രാജേഷ് പറയുന്നു. നേരത്തെ ടൈംസ് നൌ തങ്ങളുടെ വാര്‍ത്തയില്‍ പറഞ്ഞ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന് കത്തു നല്‍കിയിരുന്നു.

കൂടാതെ ടൈംസ് നൗവിനെ ക്യാമറ സഹിതം ഞാൻ എന്റെ 1915 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള പാലക്കാട്ടെ സാധാരണ വീട്ടിലേക്കും ഡൽഹി വി.പി ഹൗസിലെ ഒറ്റമുറി ഔദ്യോഗിക ഫ്‌ളാറ്റിലേക്കും ക്ഷണിക്കുന്നുവെന്നും രാജേഷ് കുറിപ്പില്‍ വ്യക്തമാക്കി. ഒപ്പം ടൈംസ് നൌവിന്റെ പ്രിയരായ ചില ബി.ജെ.പി എം.പിമാർ വീട് മോടി പിടിപ്പിക്കാൻ എത്ര പണം ചെലവിട്ടുവെന്നും ഖജനാവിന് എത്രത്തോളം ചോർച്ച വരുത്തിയെന്നും കണ്ടെത്തണമെന്നും കൂടി അദ്ദേഹം വെല്ലുവിളിക്കുന്നു.

താൻ ശതകോടീശ്വരൻമാരായ എം.പിമാരുടെ വരേണ്യ സംഘത്തിലല്ല, എറ്റവും സാധാരണക്കാരുടെ ഗണത്തിലാണ് ഉൾപ്പെടുകയെന്നും പറഞ്ഞ രാജേഷ് പാലക്കാട്ടെ ജനങ്ങൾക്ക് താൻ എം.പിയാവുന്നതിന് മുമ്പും ശേഷവും എങ്ങനെ ജീവിക്കുന്നയാളാണെന്ന് അറിയാമെന്നും വ്യക്തമാക്കുന്നു. എം.പിയായ ശേഷമുള്ള ഒരു ‘ആർഭാടം’ ബസ്സിൽ നിന്ന് ഒരു സാധാരണ കാറിലേക്ക് മാറി എന്നതാണ്. അതും ലോണെടുത്തിട്ടാണ്. എന്റെ രണ്ടുമക്കളും ലക്ഷങ്ങൾ ഫീസ് കൊടുക്കേണ്ട സ്‌ക്കൂളിലല്ല, വളരെ സാധാരണക്കാരോടൊപ്പം സർക്കാർ സ്‌ക്കൂളിലാണ് പഠിക്കുന്നതെന്നും അതുകൊണ്ട് ടൈംസ് നൌവിന്റെ വിഷലിപ്തമായ വിദ്വേഷ പ്രചരണത്തെ താൻ തെല്ലും വക വയ്ക്കുന്നില്ല എന്നും പോസ്റ്റില്‍ വ്യക്തമാക്കി.

Also Read: കേരളാ എംപിമാര്‍ ഖജനാവ് കൊളളയടിച്ചുവെന്ന വാര്‍ത്ത: വസ്തുത വിശദീകരിച്ച് എംപിമാര്‍ സ്പീക്കര്‍ക്ക് കത്തയച്ചു

എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ടൈംസ് നൗവിന്റെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് യഥാർത്ഥ തുകയുടെ അഞ്ചിരട്ടി.

-മിക്ക ടിക്കറ്റുകളും മുൻകൂട്ടി ബുക്ക്‌ചെയ്തത്
-എല്ലാം ഔദ്യോഗിക യാത്രകൾ
-60% ടിക്കറ്റ് തുകയും ലഭിച്ചത് പൊതുമേഖലാ വിമാനകമ്പനിയായ എയർ ഇന്ത്യക്ക്
-ടൈംസ് നൗ കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ച പരസ്യവരുമാനം വെളിപ്പെടുത്തുമോ?

ദൃശ്യമാധ്യമ രംഗത്തെ സംഘി ഇരട്ടകളിലൊന്നായി അറിയപ്പെടുന്ന ടൈംസ് നൗ ഞാനുൾപ്പെടെ കേരളത്തിലെ എം.പിമാർക്കെതിരായി യാത്രാപ്പടി സംബന്ധിച്ച് അങ്ങേയറ്റം ദുരുദ്ദേശ്യപരവും തെറ്റിദ്ധാരണയുളവാക്കുന്നതുമായ വാർത്ത നൽകുകയുണ്ടായി. ടൈംസ് നൗവിന്റെ വളച്ചൊടിച്ച വാർത്തയുടെ പിന്നിലെ യഥാർത്ഥ വസ്തുതകൾ ഇവിടെ വ്യക്തമാക്കട്ടെ.

1. വാർത്തയിൽ പറയുന്ന കാലയളവിലെ എന്റെ യാത്രയുടെ വിശദാംശങ്ങൾ സൂക്ഷ്മപരിശോധന നടത്തുകയുണ്ടായി. ഞാൻ 3027628 (30.27ലക്ഷം) രൂപ യാത്രപ്പടി ഇനത്തിൽ നേട്ടമുണ്ടാക്കി എന്നത് ശുദ്ധനുണയാണ്. ഡി.എ. ഇനത്തിൽ നിയമാനുസൃതം എനിക്ക് ലഭ്യമായത് 628446.75 രൂപ (6.28 ലക്ഷം)യാണെന്നിരിക്കെ അതിന്റെ തുക അഞ്ചിരട്ടിയാക്കി പെരുപ്പിച്ച് കാണിച്ചത് ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാനല്ലെങ്കിൽ മറ്റെന്തിനാണ്?

2. എം.പി.മാരുടെ എല്ലാ ഔദ്യോഗിക യാത്രകൾക്കും ഡി.എ. ഇല്ല എന്ന വസ്തുത മറച്ചു വച്ചാണ് ടൈംസ് നൗവും സംഘി അനുയായികളും പെരുപ്പിച്ച നുണ കണക്കുകൾ പ്രചരിപ്പിക്കുന്നത്. പാർലമെന്റ് സമ്മേളനത്തിന്റെ തുടക്കത്തിലും അവസാനത്തിലും കമ്മിറ്റി യോഗങ്ങൾക്കുള്ള യാത്രക്കും മാത്രമേ ഡി.എ. ലഭ്യമാകൂ. ഡി.എ നിയമവും ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് ലോക്‌സഭാ സെക്രട്ടറിയേറ്റ് അനുവദിക്കുന്നത് മാത്രമാണ്. ചട്ടപ്രകാരം സമർപ്പിച്ച ടിക്കറ്റ് കോപ്പിയും ബോർഡിങ്ങ് പാസും പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് സെക്രട്ടേറിയറ്റ് തുക ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത്. ഒരു എം.പി.ക്കും സ്വന്തം ഇഷ്ടാനുസരണമോ ആവശ്യാനുസരണമോ ഡി.എ എഴുതിയെടുക്കാനാവില്ല. ഓരോ യാത്രക്കുമുള്ള അനുവദിക്കാവുന്ന തുകക്ക് ഉയർന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിൽ കൂടുതലായാൽ അത് നിരസിക്കുകയും ചെയ്യും. ഒരിക്കൽ പോലും എന്റെ ടിക്കറ്റുകൾ ഇങ്ങനെ നിരസിക്കപ്പെട്ടിട്ടില്ല.
3. ടൈംസ് നൗ പറയുന്ന എന്റെ എല്ലാ യാത്രകളും തീർത്തും എന്റെ പാർലമെന്ററി ചുമതല നിർവ്വഹണത്തിനുള്ള ഔദ്യോഗിക യാത്രകൾ മാത്രവുമായിരുന്നു. ഒന്നും വ്യക്തിപരമായ ആവശ്യത്തിനായിരുന്നില്ല. എന്റെ പാർലമെന്ററി പ്രവർത്തനത്തിന്റെ ഡേറ്റ പരിശോധിച്ചാൽ ജനങ്ങൾ അർപ്പിച്ച വിശ്വാസവും അവരേൽപ്പിച്ച ചുമതലയും ഞാൻ ഉയർത്തിപ്പിടിച്ചിട്ടുണ്ട് എന്ന് കാണാനാവും. (ലിങ്ക്http://www.prsindia.org/mptrack/mbrajesh)
പാർലമെന്ററി കമ്മിറ്റികളുടെ രേഖകൾ പരിശോധിച്ചാലും ജനങ്ങളുടെ പ്രശ്‌നങ്ങളിൽ നടത്തിയ ഇടപെടലുകളും നിർണായകമായ വിയോജനക്കുറിപ്പുകളും കാണാനാവും. മേൽപ്പറഞ്ഞ കാലയളവിൽ ജീവിത പങ്കാളിക്ക് നിയമാനുസൃതം ടിക്കറ്റുകൾ ലഭ്യമായിരുന്നെങ്കിലും ഒന്നു പോലും ഉപയോഗിച്ചിട്ടില്ല.
4. മറ്റൊരു ആരോപണം യാത്രാക്കൂലിയുടെ നാലിലൊന്ന് ഡി.എ പരമാവധി ലഭിക്കാനായി ‘അവസാനനിമിഷം’ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കൂടിയ നിരക്കിന് കാരണമാകുന്നു എന്നത്രേ. ഇതേക്കുറിച്ച് എന്റെ ട്രാവൽ ഏജന്റിനോട് അന്വേഷിക്കുകയും ഭൂരിഭാഗം ടിക്കറ്റുകളും നേരത്തേ ബുക്ക് ചെയ്തിട്ടുണ്ടെന്നും ‘അവസാനനിമിഷം’എന്ന ആക്ഷേപം ശരിയല്ലെന്നും ഏജന്റ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഒരു എം.പി.ക്ക് പ്രത്യേകിച്ച് ഒരു ലോക്‌സഭാ എം.പി.ക്ക് മണ്ഡലത്തിലെ തിരക്കുകൾ അപ്രതീക്ഷിതമായി വന്നു ചേരുന്ന പ്രശ്‌നങ്ങൾ എന്നിവയൊക്കെ കാരണം ബുക്കിങ്ങിൽ അവസാന നിമിഷ മാറ്റങ്ങൾ ചിലപ്പോഴെങ്കിലും അനിവാര്യമാകുകയും ചെയ്യും. അവസാനം ബുക്ക് ചെയ്യുമ്പോൾ ബിസിനസ് ക്ലാസ്സ് ടിക്കറ്റിന്റെ നിരക്കിലും ഡി.എ. ഉണ്ടെങ്കിൽ ആനുപാതികമായി അതിലും നാമമാത്രമായ മാറ്റങ്ങൾ ഇല്ലാതെ വൻവർദ്ധന ഉണ്ടാവാറില്ല.
5. ഇനി ടൈംസ് നൗവിന്റെ തന്നെ വളച്ചൊടിച്ചതും പെരുപ്പിച്ചതുമായ കണക്കുകളനുസരിച്ചു തന്നെ ഏറ്റവും താഴെയാണ് എന്റെ പേര് എങ്കിലും ചാനലും അവരുടെ തീവ്രവലതു പക്ഷ അനുയായികളും എന്നെ ലക്ഷ്യം വച്ചാണ് കടുത്ത ആക്രമണം അഴിച്ചു വിടുന്നത്. അത് വിഷലിപ്തമായ രാഷ്ട്രീയ പ്രതികാരമല്ലാതെ മറ്റൊന്നുമല്ല.
6. അവസാനമായി, ടൈംസ് നൗവിനെ ക്യാമറ സഹിതം ഞാൻ എന്റെ 1915 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള പാലക്കാട്ടെ സാധാരണ വീട്ടിലേക്കും ഡൽഹി വി.പി.ഹൗസിലെ ഒറ്റമുറി ഔദ്യോഗിക ഫ്‌ളാറ്റിലേക്കും ക്ഷണിക്കുന്നു. ഒപ്പം നിങ്ങൾക്ക് വിവരാവകാശ നിയമ പ്രകാരം ഒരു കാര്യം അന്വേഷിക്കുകയുമാവാം. നിങ്ങളുടെ പ്രിയരായ ചില ബി.ജെ.പി. എം.പിമാർ വീട് മോടി പിടിപ്പിക്കാൻ എത്ര പണം ചെലവിട്ടുവെന്നും ഖജനാവിന് എത്രത്തോളം ചോർച്ച വരുത്തിയെന്നും കണ്ടെത്താൻ. എന്തേ താൽപ്പര്യമില്ലേ? ഇല്ലെങ്കിൽ നിങ്ങൾക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും വരുമാനവും ആസ്തിയും പരിശോധിക്കുകയുമാവാം. അപ്പോൾ നിങ്ങൾക്ക് കണ്ടെത്താനാവും ഞാൻ ശതകോടീശ്വരൻമാരായ എം.പി.മാരുടെ വരേണ്യ സംഘത്തിലല്ല എറ്റവും സാധാരണക്കാരുടെ ഗണത്തിലാണ് ഉൾപ്പെടുകയെന്ന്. പാലക്കാട്ടെ ജനങ്ങൾക്കറിയാം ഞാൻ എം.പി.യാവുന്നതിന് മുമ്പും ശേഷവും എങ്ങിനെ ജീവിക്കുന്നയാളാണെന്ന്. എം.പി..യായ ശേഷമുള്ള ഒരു ‘ആർഭാടം’ ബസ്സിൽ നിന്ന് ഒരു സാധാരണ കാറിലേക്ക് മാറി എന്നതാണ്. അതും ലോണെടുത്തിട്ടാണ്. എന്റെ രണ്ടുമക്കളും ലക്ഷങ്ങൾ ഫീസ് കൊടുക്കേണ്ട സ്‌ക്കൂളിലല്ല, വളരെ സാധാരണക്കാരോടൊപ്പം സർക്കാർ സ്‌ക്കൂളിലാണ് പഠിക്കുന്നതും. അതുകൊണ്ട് നിങ്ങളുടെ വിഷലിപ്തമായ വിദ്വേഷ പ്രചരണത്തെ ഞാൻ തെല്ലും വക വക്കുന്നില്ല. സംഘപരിവാരവും അവരുടെ കൂലിത്തല്ലുകാരും എന്നെ ലക്ഷ്യം വക്കുമ്പോൾ പരിഭ്രാന്തിയല്ല അഭിമാനമാണുള്ളത്.
അവസാനിപ്പിക്കും മുമ്പ് സുതാര്യതയുടെ സ്വയം പ്രഖ്യാപിത ചാമ്പ്യൻമാരായ ടൈംസ് നൗവിനോട് ഒറ്റചോദ്യം മാത്രം. കേന്ദ്രസർക്കാരിൽ നിന്നും കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും കഴിഞ്ഞ മൂന്നു വർഷം നിങ്ങൾക്ക് എത്ര തുക പരസ്യ വരുമാനമായി ലഭിച്ചു? അതും നികുതിദായകന്റെ പണമാണല്ലോ. അതങ്ങനെ തന്നെയല്ലേ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍