എന്നാല്‍ തങ്ങളുടെ സൈന്യം ആക്രമിക്കപ്പെട്ടിട്ടില്ലെന്ന്‍ ഇറാന്‍ പറഞ്ഞു. പക്ഷെ, ഞായറാഴ്ച നടന്ന വ്യോമാക്രമണത്തില്‍ തങ്ങളുടെ സംഘത്തിലെ രണ്ടുപേര്‍ കൊലചെയ്യപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു.
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ മിഡിൽ ഈസ്റ്റിലെ മൂന്ന് രാജ്യങ്ങളിലുള്ള ഇറാന്‍ സഖ്യസേനകളെ ഇസ്രായേൽ തുടര്‍ച്ചയായി അക്രമിച്ചിരുന്നു. സിറിയയിൽ വ്യോമാക്രമണം നടത്തിയപ്പോൾ ഡ്രോണുകൾ ഉപയോഗിച്ചാണ് ലെബനാനിലും ഇറാഖിലും ആക്രമണം നടത്തിയത്. മേഖലയിലെ ഇറാന്റെ സൈനിക സ്വാധീനം കൂടുന്നതാണ് ഇസ്രായേലിനെ പരസ്യമായി പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത്.
സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിന്റെ സൈന്യത്തോടൊപ്പം ഇറാനിയൻ പിന്തുണയുള്ള വിവിധ ഗ്രൂപ്പുകള്‍ പോരാടുന്നുണ്ട്. യുദ്ധത്തിൽ ഇസ്രായേൽ ഇതുവരെ നേരിട്ട് ഇടപെട്ടിട്ടില്ല. എന്നാല്‍, അവരുടെ യുദ്ധവിമാനങ്ങൾ ഇറാന്‍ സഖ്യസേനയായ ഹിസ്ബുള്ളയെ പോലുള്ളവര്‍ക്കെതിരെ നിരന്തരം ബോംബാക്രമണം നടത്തുന്നുമുണ്ട്. അസദിന്റെ സൈന്യത്തെ പിന്തുണയ്ക്കുന്ന ലെബനൻ ഗ്രൂപ്പാണ് ഹിസ്ബുള്ള. എന്നിട്ടും ഇറാഖിനും ലെബനാനുമെതിരായ ആക്രമണങ്ങൾ ഇസ്രായേലിന്റെ മാനദണ്ഡങ്ങളുടെ ലംഘനമായാണ് കണക്കാക്കപ്പെടുന്നത്.
‘ഇസ്രയേലിനെതിരായ ആക്രമണങ്ങള്‍ക്ക് തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കുന്ന ഏതൊരു രാജ്യവും അതിന്റെ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. ഞാൻ ആവർത്തിക്കുന്നു, അതിന്റെ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും’- ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വളരെ ശക്തമായാണ് പ്രതികരിച്ചത്. സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിനടുത്തുവെച്ചാണ് ഇറാന്‍റെ പിന്തുണയുള്ള എലൈറ്റ് ഖുദ്സ് ഫോഴ്‌സ്, ഷിയാ സായുധസേന എന്നിവരെ ആക്രമിച്ചതെന്ന് ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞിരുന്നു. അവര്‍ ‘കൊലയാളി ഡ്രോണുകൾ’ ഉപയോഗിച്ച് ഇസ്രായേലിനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യം ആരോപിക്കുന്നത്.
എന്നാല്‍ തങ്ങളുടെ സൈന്യം ആക്രമിക്കപ്പെട്ടിട്ടില്ലെന്ന്‍ ഇറാന്‍ പറഞ്ഞു. പക്ഷെ, ഞായറാഴ്ച നടന്ന വ്യോമാക്രമണത്തില്‍ തങ്ങളുടെ സംഘത്തിലെ രണ്ടുപേര്‍ കൊലചെയ്യപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ 2006 ൽ 34 ദിവസത്തോളം നീണ്ടുനിന്ന വിനാശകരമായ യുദ്ധം നടന്നിരുന്നു. അന്ന് 1,200 ൽ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും ലെബനൻ സിവിലിയന്മാരായിരുന്നു. അതിനുശേഷം കഴിഞ്ഞ ഞായറാഴ്ച വരെ ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചത് സിറിയയിലാണ്.
ഡ്രോൺ ആക്രമണത്തെ സൈനിക പ്രതികരണം ആവശ്യപ്പെടുന്ന ഒരു യുദ്ധ പ്രഖ്യാപനമായാണ് ലെബനൻ പ്രസിഡന്റ് മൈക്കൽ ഔന്‍ വിശേഷിപ്പിച്ചത്. ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്രല്ല ഇസ്രായേലിനെ കുറ്റപ്പെടുത്തുകയും തിരിച്ചടിക്കുമെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. അതേസമയം ഇറാഖിലെ ബെയ്‌റൂത്തില്‍ നടന്ന ആക്രമണം ഇസ്രയേൽ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഏറ്റവും പുതിയ ആക്രമണങ്ങൾ ഒരു രഹസ്യ യുദ്ധത്തിൽ നിന്ന് കൂടുതൽ തുറന്ന ഒന്നിലേക്ക് മാറുന്നുവെന്ന സൂചനയാണ് നല്‍കുന്നതെന്ന് ചില വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇസ്രായേലിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയാണ് ഈ മാറ്റം സുഗമമാക്കിയതെന്ന് അവർ പറയുന്നു.