വിരലടയാളങ്ങൾ, കണ്ണുകൾ, മുഖം തുടങ്ങിയ ശരീരഭാഗങ്ങൾ സ്കാൻ ചെയ്ത് ഒരു വലിയ ഡാറ്റബേസ് സൃഷ്ടിക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ആധാറും സ്വകാര്യതയും സംബന്ധിച്ച പ്രശ്നങ്ങള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ പുതിയൊരു നിരീക്ഷണ സംവിധാനം സൃഷ്ടിക്കാൻ കേന്ദ്ര സര്‍ക്കാർ തയ്യാറെടുക്കുന്നു. ആഭ്യന്തരമന്ത്രാലയമാണ് രാജ്യത്തെ പൗരന്മാരുടെ മുഖം തിരിച്ചറിയുന്നത് അടക്കമുള്ളവ ഉൾപ്പെടുത്തി ഒരു ഡാറ്റ ബേസ് തയ്യാറാക്കുന്നത്. പൊലീസ് അന്വേഷണങ്ങൾക്ക് ഉപകരിക്കുമെന്ന ന്യായമാണ് മന്ത്രാലയം പറയുന്നത്. അതെമയം, പൗരന്മാരുടെ സ്വകാര്യത ഇവിടെയും ലംഘിക്കപ്പെടുമെന്ന കടുത്ത ആശങ്കയും ഉയരുന്നുണ്ട്.
വിരലടയാളങ്ങൾ, കണ്ണുകൾ, മുഖം തുടങ്ങിയ ശരീരഭാഗങ്ങൾ സ്കാൻ ചെയ്ത് ഒരു വലിയ ഡാറ്റബേസ് സൃഷ്ടിക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതുവഴി കുറ്റവാളികളെ എളുപ്പത്തിൽ പിടിക്കാമെന്നാണ് മന്ത്രാലയം കരുതുന്നത്. സിസിടിഎൻഎസ് (Crime and Criminal Tracking Network System) എന്നാണ് ഈ സംവിധാനത്തിന്റെ പേര്.
വ്യാജ തിരിച്ചറിയൽ കാർഡുമായി പൊലീസിനെ കബളിപ്പിക്കാൻ ഈ സംവിധാനം നിലവിൽ വരുന്നതോടെ സാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളുമായും ഈ ഡാറ്റാബേസ് ബന്ധിപ്പിക്കും എന്നാണറിയുന്നത്.
ആധാർ വിവരങ്ങൾ പൊലീസ് അന്വേഷണങ്ങൾക്ക് വിട്ടുകൊടുക്കില്ലെന്ന് UIDAI വ്യക്തമാക്കിയതിനെ തുടർന്നാണ് സ്വന്തമായി ഡാറ്റാബേസ് ഉണ്ടാക്കാൻ ആഭ്യന്തരമന്ത്രാലയം ഒരുമ്പെടുന്നത്.