പ്രതിരോധരംഗത്തും മോദിയുടെ ചങ്ങാത്ത മുതലാളിത്തം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നേ ഉളളൂ
സൈന്യത്തിന്റെ തയ്യാറെടുപ്പുകളെയും അതിലുണ്ടാവുന്ന രാഷ്ട്രീയ ഇടപെടലുകളെയും കുറിച്ച് വളരെ അസ്വസ്ഥമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന രണ്ട് നിര്‍ണായക സംഭവവികാസങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്. തദ്ദേശീയമായി നിര്‍മ്മിക്കപ്പെട്ട ഭാരം കുറഞ്ഞ തേജസ് യുദ്ധവിമാനങ്ങള്‍ യുദ്ധത്തിന് അനുയോജ്യമല്ലെന്ന് ഇന്ത്യന്‍ വ്യോമസേന സര്‍ക്കാരിനെ അറിയിച്ചതായി കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനെക്കാള്‍ ഒറ്റ എഞ്ചിനുള്ള യുദ്ധവിമാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും വ്യോമസേന ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ വ്യോമസേനയും സര്‍ക്കാരും ഒറ്റ എഞ്ചിന്‍ യുദ്ധവിമാനങ്ങളുടെ ആഗോള നിര്‍മ്മാതാക്കളെ തേടുന്ന പശ്ചാത്തലത്തിലാണ് ഈ വാര്‍ത്തകള്‍ പുറത്തുവന്നത്. ഇന്ത്യയ്ക്ക് ഇറക്കുമതി ചെയ്യാവുന്ന രണ്ട് യുദ്ധവിമാനങ്ങളുണ്ട്: യുഎസില്‍ നിര്‍മ്മിക്കുന്ന എഫ്-16 ഉം സ്വീഡനില്‍ നിര്‍മ്മിക്കുന്ന ഗ്രിപ്പെണും.
ഇതില്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ അമ്പത് വര്‍ഷത്തിലേറെയായി പാകിസ്ഥാനില്‍ ഉപയോഗിക്കുന്നതാണ്. എന്നാല്‍ ഗ്രിപ്പണ്‍ പുതിയ തലമുറയില്‍പെട്ട യുദ്ധവിമാനങ്ങളാണ്. നിലവിലെ രാഷ്ട്രീയ പ്രീതിഭാജനമായ അദാനി ഗ്രൂപ്പുമായി ഗ്രിപെണിന്റെ നിര്‍മ്മാതാക്കളായ സാബ് കമ്പനി സമീപകാലത്ത് പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ഈ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയിലാണ്, ഇന്ത്യന്‍ വ്യോമസേനയ്ക്കായി റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. റാഫേല്‍ ഇടപാടില്‍ ‘വലിയ അഴിമതി’ നടന്നിട്ടുണ്ടെന്ന് അരോപിച്ച് കോണ്‍ഗ്രസിന്റെ രണ്‍ദ്വീപ് സുര്‍ജെവാല, ‘പ്രധാനമന്ത്രിയുടെ ചങ്ങാത്ത മുതലാളിത്ത സുഹൃത്തുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ’ പേരില്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
പറക്കാന്‍ സജ്ജമായ 36 റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ക്കായുള്ള 7.87 ബില്യണ്‍ യൂറോയുടെ കരാറില്‍ ഇന്ത്യയുടെ ഫ്രാന്‍സും തമ്മില്‍ 206 സെപ്തംബറിലാണ് കരാറില്‍ ഒപ്പിട്ടത്. 2019നും 2022നും ഇടയില്‍ ഇവ വിതരണം ചെയ്യണമെന്നാണ് കരാര്‍. വിമാനങ്ങള്‍, സ്‌പെയര്‍ പാര്‍ട്ടുകള്‍, ആയുധങ്ങള്‍, അറ്റകുറ്റപ്പണികള്‍, അഞ്ചുവര്‍ഷത്തേക്കുള്ള പ്രകടന ഉറപ്പ് എന്നിവയും കരാറിന്റെ ഭാഗമാണ്. ഈ ആഴ്ച അവസാനം നടക്കുന്ന ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ്-ഈവ്‌സ് ലെ ഡ്രയന്റെ ഇന്ത്യ സന്ദര്‍ശനത്തിനിടയില്‍ കൂടുതല്‍ റാഫേല്‍ വിമാനങ്ങളുടെ വില്‍പനയ്ക്കായി ഫ്രാന്‍സ് ശക്തമായ സമ്മര്‍ദം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഈ ഉടമ്പടിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അനില്‍ അംബാനി ഗ്രൂപ്പിനെ തള്ളിക്കയറ്റിയെന്ന് കമ്പോളത്തില്‍ പരക്കെ അറിയപ്പെടുന്ന വിവരമാണെന്നതും ശ്രദ്ധേയമാണ്. അംബാനി സഹോദരന്മാരില്‍ ഇളയ ആളുടെ സാമ്പത്തിക ഞെരുക്കം നേരിടുന്ന കമ്പനി ഇപ്പോള്‍ റാഫേല്‍ യുദ്ധവിമാന നിര്‍മ്മാതാക്കളായ ഡസൗള്‍ട്ടിന്റെ പങ്കാളികളുമാണ്. വിദേശത്തു നിന്നും ഇന്ത്യ വാങ്ങിയിരുന്ന യുദ്ധവിമാനങ്ങളുടെ കൂട്ടിയിണക്കലുകള്‍ മുതല്‍ അറ്റകുറ്റപ്പണികള്‍ വരെ പരമ്പരാഗതമായി ചെയ്തിരുന്ന ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സ് ലിമിറ്റഡിന്റെ വേഷം ഇനിമുതല്‍ അംബാനിയുടെ കമ്പനി നിര്‍വഹിക്കും.
സര്‍ക്കാരില്‍ നിന്നും സര്‍ക്കാരിലേക്ക് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള 2016 സെപ്തംബറിലെ നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പ്രഖ്യാപനം നിരീക്ഷകരില്‍ മാത്രമല്ല വ്യോമസേനയ്ക്കും കടുത്ത ഞെട്ടലാണ് സമ്മാനിച്ചത്. കാരണം, ആഗോള ടെണ്ടറുകളിലൂടെ 126 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ദീര്‍ഘകാല കരാറുകള്‍ നടപ്പാക്കുന്നതിന്റെ അന്ത്യഘട്ടത്തിലായിരുന്നു ആ സമയത്ത് ഇന്ത്യ. ടെണ്ടര്‍ ജയിച്ചത് റാഫേലാണ്. ഡസൗള്‍ട്ടുമായി ന്യൂഡല്‍ഹി കര്‍ക്കശമായ വിലപേശല്‍ നടത്തിക്കൊണ്ടിരിക്കുകയുമായിരുന്നു. മോദിയുടെ അസാധാരണ തീരുമാനത്തെ തുടര്‍ന്ന് പെട്ടെന്ന് തന്നെ റദ്ദാക്കപ്പെട്ട ആ കരാറില്‍ ഉണ്ടായിരുന്ന റാഫേല്‍ യുദ്ധവിമാനങ്ങളുടെ വില സര്‍ക്കാരുകള്‍ തമ്മില്‍ നേരിട്ടുണ്ടാക്കിയ കരാറിലെ വിലകളെക്കാള്‍ വളരെ കുറവായിരുന്നു. അതൊരു തല്‍ക്ഷണ അഴിമതിയാണ്: ഒരു ഉല്‍പാദകന്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് സമ്മതിച്ച ഒരു ഉല്‍പന്നത്തിന് ഉയര്‍ന്ന വില വാഗ്ദാനം ചെയ്യുകയാണ് സര്‍ക്കാര്‍ ഇവിടെ ചെയ്തത്.
വ്യോമസേനയെ സായുധവല്‍ക്കരിക്കാന്‍ ഇന്ത്യ സഞ്ചരിക്കുന്ന വഴികളില്‍ ഇതിലും വലിയ അഴിമതികള്‍ ഉണ്ട്. ചെറിയ ഒറ്റ എഞ്ചിന്‍ യുദ്ധവിമാനങ്ങള്‍ (തേജസ് ആയിരിക്കും എന്ന് കരുതിയെങ്കിലും അതിപ്പോള്‍ അനിശ്ചിതമാണ്), ഇടത്തരം യുദ്ധവിമാനങ്ങള്‍ (ഒരുപക്ഷെ റാഫേല്‍), വലിയ സുഖോയ് 30 വിമാനങ്ങള്‍ (റഷ്യയുടെ അനുതിയോടെ ഇത് ഇപ്പോള്‍തന്നെ ഇന്ത്യയില്‍ ഇണക്കിച്ചേര്‍ക്കുന്നുണ്ട്) എന്നിവയാണ് വ്യോമസേനയ്ക്ക് ആവശ്യം. ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ ഒരവസരവും നഷ്ടപ്പെടുത്താതിരിക്കുമ്പോള്‍, യുദ്ധവിമാനങ്ങള്‍ സംഭരിക്കുന്ന കാര്യത്തില്‍ ഇറക്കുമതിയെ മാത്രം പ്രോത്സാഹിപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. 126 കരാറുകളില്‍ സാങ്കേതികവിദ്യ കൈമാറ്റത്തെ കുറിച്ച് പറയുന്നു. എന്നാല്‍ മോദി പ്രഖ്യാപിച്ച 36 റാഫേല്‍ വിമാനങ്ങളുടെ കരാറില്‍, അവ നേരിട്ട് പ്രദര്‍ശനശാലയില്‍ നിന്നും വാങ്ങുകയായിരുന്നു. തേജസിന്റെ കാര്യത്തില്‍, മൂന്ന് ദശാബ്ദം നീണ്ടു നിന്ന തദ്ദേശീയ സാങ്കേതിക വികസനത്തിന്റെയും ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരുടെയും കഠിനാദ്ധ്വാനം ഉണ്ട്. ഇന്ത്യയില്‍ നിര്‍മ്മിക്കുക എന്നത് ഒരു മുദ്രാവാക്യം മാത്രമാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ ഉത്തരം പറയാന്‍ നിര്‍ബന്ധിതമാവുന്ന നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്.