പരിസ്ഥിതി, കാലാവസ്ഥ, ഡിജിറ്റല്‍ പരിണാമം തുടങ്ങിയ വിഷയങ്ങളിലാണ് മോദി ഉച്ചകോടിയില്‍ സംസാരിക്കുക.
ജി7 ഉച്ചകോടിക്കിടെ ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ഇന്ന് ട്രംപും കൂടിക്കാഴ്ച നടത്തും. ബഹ്റൈനില്‍ നിന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രത്യേക ക്ഷണപ്രകാരം ഞായറാഴ്ച വൈകീട്ടു തന്നെ മോദി ഫ്രാന്‍സിലെത്തിയിരുന്നു. യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായി മോദി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
പരിസ്ഥിതി, കാലാവസ്ഥ, ഡിജിറ്റല്‍ പരിണാമം തുടങ്ങിയ വിഷയങ്ങളിലാണ് മോദി ഉച്ചകോടിയില്‍ സംസാരിക്കുക.
ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീര്‍, ഉഭയകക്ഷി വ്യാപാരം എന്നീ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചയാവുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചര്‍ച്ചയില്‍ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചേക്കും. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത നടപടി ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം തന്നെയാണെന്നും എങ്കിലും അത് മേഖലയില്‍ ചില അനുരണനങ്ങളുണ്ടാക്കുന്നുണ്ടെന്നതിനാല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും യുഎസ് കരുതുന്നു. എങ്ങനെയാണ് കശ്മീരിലെ സംഘര്‍ഷാവസ്ഥയെ മോദി നിയന്ത്രിക്കുക എന്നറിയാനായിരിക്കും ട്രംപ് ശ്രമിക്കുക.
കശ്മീരിലെ ആശയവിനിമയ നിയന്ത്രണങ്ങളും ഗതാഗത നിയന്ത്രണങ്ങളും നീക്കം ചെയ്യുന്നതു സംബന്ധിച്ചും ട്രംപ് മോദിയോടാരായും. ഇതോടൊപ്പം ഭീകരരുടെ നുഴഞ്ഞു കയറ്റം തടയാന്‍ പാകിസ്താന്റെ ഭാഗത്തു നിന്നും ശ്രമമുണ്ടാകണമെന്നാണ് ട്രംപിന്റെ താല്‍പര്യമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കശ്മീരില്‍ വിഭാഗീയത സൃഷ്ടിക്കുകയും ഇന്ത്യയെ മുന്‍പ് ആക്രമിക്കുകയും ചെയ്തിട്ടുള്ളവരാണ് ഈ നുഴഞ്ഞു കയറ്റക്കാരെന്നും യുഎസ് വിശദീകരിക്കുന്നു.
കശ്മീര്‍ വിഷയത്തില്‍ ഏതു ഭാഗത്ത് നല്‍ക്കണമെന്നത് സംബന്ധിച്ച് അമേരിക്കയ്ക്ക് ആശയക്കുഴപ്പമുള്ളത് തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുള്ളതായി കുറച്ചു നാളുകള്‍ക്കു മുമ്പ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. യുഎസ് ഡെപ്യൂട്ടി വിദേശകാര്യ സെക്രട്ടറി ജോണ്‍ സള്ളിവനുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം അവരെ ധരിപ്പിക്കുകയും ചെയ്തിരുന്നതാണ്. ഒരു നയതന്ത്ര പങ്കാളിയെന്ന നിലയില്‍ ഇന്ത്യയുടെ സുഹൃത്ത് ഏത് നിലപാടെടുക്കണമെന്നതില്‍ ഇന്ത്യക്ക് വ്യക്തതയുണ്ടെന്നും അദ്ദേഹം ധരിപ്പിക്കുകയുണ്ടായി. പിന്നീട് നടന്ന യുഎന്‍ രക്ഷാ കൗണ്‍സിലില്‍ ജമ്മു കശ്മീര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദം ചൈന ചെലുത്തുകയുണ്ടായി. എന്നാല്‍ ചൈന അത്തരമൊരു പ്രമേയവുമായി എത്തിയാല്‍ അതിനെ വീറ്റോ ചെയ്യാന്‍ യുഎസ്സും ഫ്രാന്‍സും തയ്യാറായിരുന്നു.
ജമ്മു കശ്മീരിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുമ്പോഴും വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന നിലപാട് യുഎസ് കൈക്കൊണ്ടു. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന് ഇതാദ്യമായാണ് യുഎസ് സമ്മതിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.