തന്റെ വിദേശയാത്രകളില്‍ വ്യവസായ പ്രമുഖര്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ചകള്‍ നടത്തിക്കൊണ്ട് പ്രധാനമന്ത്രി തന്നെ വിദേശ നയത്തെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തു
കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പരമ്പരാഗത വിദേശ നയങ്ങളില്‍ നിന്നും ചില വ്യതിചലനങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. വേഗത്തില്‍ വളരുന്ന വലിയ സാമ്പദ്വ്യവസ്ഥ എന്നതുള്‍പ്പെടെയുള്ള ചില ഘടകങ്ങള്‍ മൂലം ഇത്തരം വ്യതിയാനങ്ങള്‍ക്ക് ചില നേട്ടങ്ങള്‍ ഉണ്ടാക്കാനും സാധിച്ചിട്ടുമുണ്ട്.
എന്നാല്‍ അയല്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഒരു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം തൊട്ടടുത്ത പ്രദേശങ്ങള്‍ തന്നെയാണ് ഇപ്പോഴും ഏറ്റവും വലിയ വിദേശനയ വെല്ലുവിളിയായി മാറിയിരിക്കുന്നത്. പ്രത്യേകിച്ചും ചൈനയും പാകിസ്ഥാനും നേപ്പാളുമായുള്ള ബന്ധങ്ങള്‍.
നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് വേണ്ടി ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ തുടങ്ങിയ പ്രമുഖ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുകയും ആണവ റിയാക്ടര്‍ മുതല്‍ വിമാനങ്ങള്‍ വരെ നിര്‍മ്മിക്കുന്നതിനുള്ള ഒരു നിര്‍മ്മാണശാലയാക്കി ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ട് വിദേശനയത്തില്‍ പ്രായോഗിക സമീപനം പുലര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്. സര്‍ക്കാര്‍ കാര്യങ്ങളില്‍ മാറ്റം വരുത്തുമെന്ന പ്രഖ്യാപനവും യുപിഎ സര്‍ക്കാരിന്റെ അവസാന വര്‍ഷങ്ങളില്‍ പ്രകടമായിരുന്ന അലസത അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്ന ആഭ്യന്തര പ്രതീക്ഷയും നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ മോദിക്ക് സഹായം നല്‍കി.
തന്റെ വിദേശയാത്രകളില്‍ വ്യവസായ പ്രമുഖര്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ചകള്‍ നടത്തിക്കൊണ്ട് പ്രധാനമന്ത്രി തന്നെ ഈ ഉദ്യമത്തെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തു. സര്‍ക്കാര്‍ വാണിജ്യ സൗഹാര്‍ദപരമാണ് എന്ന സന്ദേശമാണ് ഇതുവഴി നല്‍കപ്പെട്ടത്; സഹായകരമല്ലാത്ത നിയമങ്ങളും നിയന്ത്രണങ്ങളും നീക്കം ചെയ്യാനുള്ള ജനവിധിയും പാര്‍ലമെന്റിലെ ഭൂരിപക്ഷവും അദ്ദേഹത്തിന്റെ സര്‍ക്കാരിനുണ്ട്. ഇന്ത്യ ആകര്‍ഷകമായ ഒരു വ്യവസായ കേന്ദ്രമായി മാറും. ഉഭയകക്ഷി നിക്ഷേപ കരാറുകള്‍ ഒപ്പിടുന്നത് പോലെയുള്ള ചില പ്രക്രിയകള്‍ വൃഥാവ്യായാമങ്ങളാണെങ്കിലും ആഗോള കമ്പനികളുടെ ലക്ഷ്യ കേന്ദ്രമായി ഇന്ത്യ തുടരുന്നുണ്ട്.
ഇസ്രായേല്‍-പലസ്തീന്‍ ബന്ധങ്ങള്‍ക്ക് പുനഃസ്ഥാപിക്കുകയും പസഫിക് ദ്വീപ് രാജ്യങ്ങളുമായി നിര്‍ണായക ഉടമ്പടികളില്‍ ഒപ്പുവെക്കുകയും ആയുധം വാങ്ങല്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് അതിന്റെ വിദേശസഹായ നയം മാറ്റി എഴുതുകയും ചെയ്തു. ജപ്പാനുമായുള്ള ഉടമ്പടികള്‍ കൂടുതല്‍ ശക്തമാക്കാനും യുഎഇയുമായുള്ള ബന്ധത്തില്‍ വലിയ മുന്നേറ്റം കൈവരിക്കാനും സൗദി അറേബ്യയുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും മോദി സര്‍ക്കാരിന് സാധിച്ചു. യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന ഇറ്റലിയുമായുള്ള നാവിക പ്രശ്‌നം പരിഹരിക്കുന്നതിനും മോദി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.
ശ്രീലങ്കയുമായും ബംഗ്ലാദേശുമായുള്ള ബന്ധങ്ങളും മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പക്ഷെ പാകിസ്ഥാനും ചൈനയും ഇപ്പോഴും ആശങ്കകളായി നിലനില്‍ക്കുന്നു.
സര്‍ക്കാരിന്റെ വലിയ രീതിയിലുള്ള നിലപാട് മാറ്റങ്ങള്‍ ഈ രണ്ട് ബന്ധങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ചാരപ്രവര്‍ത്തനം ആരോപിച്ച് മുന്‍ നാവിക ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ ഒരു പാകിസ്ഥാന്‍ കോടതി മരണശിക്ഷയ്ക്ക് വിധിച്ചതും തുടര്‍ന്നുകൊണ്ടിരിക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളും പാകിസ്ഥാന്‍ അടുത്ത വര്‍ഷം ദേശീയ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണെന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ജീര്‍ണാവസ്ഥയില്‍ തന്നെ നിലനിറുത്തുമെന്ന് ഉറപ്പാക്കുന്നു. അതുകൊണ്ടു തന്നെ അസാധ്യമായ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ മാത്രമേ കാര്യങ്ങള്‍ നേരേയാകൂ.
ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സാമ്പത്തിക സഹകരണം സാധ്യമാകുന്ന തരത്തില്‍ ചൈനയുമായുള്ള പരമാധികാര പ്രശ്‌നങ്ങളെ വലിയ കുഴപ്പമില്ലാതെ നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.
എന്നാല്‍ ചൈന-പാകിസ്ഥാന്‍ സാമ്പത്തികബന്ധങ്ങളും ദലൈലാമ പ്രശ്‌നവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ അധിനിവേശ കാശ്മീരിലൂടെ നടപ്പിലാക്കുന്ന പദ്ധതിയായ ഒരു റോഡ്, ഒരു പ്രദേശം ഉച്ചകോടി ചൈന സംഘടിപ്പിച്ചപ്പോള്‍ ജപ്പാനും വിയറ്റ്‌നാമും യുഎസും അതില്‍ പങ്കെടുത്തെങ്കിലും ഇന്ത്യ വിട്ടുനിന്നു.
ആണവ വിതരണ സംഘത്തില്‍ ഇന്ത്യയെ അംഗമാക്കുന്നതിലും ജയ്‌ഷെ-ഇ-മുഹമ്മദ് നേതാവ് മസൂദ് ആസാദിന്റെ കാര്യത്തിലും ചൈന സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ കൂടുതല്‍ ചെടിപ്പിക്കുന്ന കാരണങ്ങളായി മാറുന്നു.
ഇതേ നിലവാരത്തിലല്ലെങ്കിലും നേപ്പാള്‍ നയത്തിലും ഇന്ത്യ അസ്ഥിര സമീപനമാണ് സ്വീകരിക്കുന്നത്.