2019 പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ മഹാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കുമെന്ന ചോദ്യമുന്നയിച്ച് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. അഹ്മദാബാദിൽ വെച്ചാണ് അമിത് ഷാ ഈ പ്രസ്താവന നടത്തിയത്. തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുകയാണെങ്കിൽ അടുത്ത പ്രധാനമന്ത്രി മോദിയായിരിക്കുമെന്ന കാര്യത്തിൽ സംശയങ്ങൾക്ക് സാധ്യതയില്ലെങ്കിലും ഇതുവരെ ഈ വഴിക്കുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടന്നിരുന്നില്ല.
ചില സംസ്ഥാനതല നേതാക്കൾ ചേർന്നുണ്ടാക്കിയ ഒരു സംവിധാനമാണ് പ്രതിപക്ഷത്തിന്റെ മഹാസഖ്യമെന്ന് ഷാ കളിയാക്കി. ഇതൊന്നും തങ്ങളുടെ കക്ഷിയുടെ ഒരു സീറ്റ് പോലും കുറയ്ക്കാനുള്ള ശേഷി കൈവരിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ബിജെപി പ്രവർത്തകർ പലരും തന്നെ പ്രതിപക്ഷ മഹാസഖ്യത്തെ ചൊല്ലിയുള്ള ആശങ്കയോടെ വിളിക്കുന്നുണ്ടെന്നും അവരോടൊക്കെ ‘പോകാൻ പറയ്’ എന്നാണ് താൻ പറയാറുള്ളതെന്നും അമിത് ഷാ പറഞ്ഞു. മഹാസഖ്യത്തെക്കുറിച്ചുള്ള ഭീതി ഹൃദയത്തിൽ നിന്നും അകറ്റാൻ ബിജെപി പ്രവർത്തകർ തയ്യാറാകണമെന്നും ഷാ പറഞ്ഞു.
അടുത്ത പ്രധാനമന്ത്രി ആരാകണമെന്നതിൽ ബിജെപിയിൽ സംശയങ്ങളില്ലെങ്കിലും നിതിൻ ഗഡ്കരി ക്യാമ്പിൽ നിന്നുള്ള ചില ശ്രമങ്ങളുടെ അന്തരീക്ഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു കൊണ്ടുള്ള ഷായുടെ പ്രസ്താവന വരുന്നത്.