എങ്ങനെയാണ്, അഴിമതിക്കാരും അപ്രമാദികളെന്ന് ധരിക്കുന്നവരും നിക്ഷിപ്ത താത്പര്യങ്ങളും ക്ഷുദ്രമായ തന്ത്രങ്ങളുമുള്ള ഒരു കൂട്ടം ആളുകളെ, ഒരു വലിയ ലക്ഷ്യത്തിന്നായി നിങ്ങള്‍ ഒരുമിച്ച് ചേര്‍ക്കുന്നത്?
എങ്ങനെയാണ്, അഴിമതിക്കാരും അപ്രമാദികളെന്ന് ധരിക്കുന്നവരും നിക്ഷിപ്ത താത്പര്യങ്ങളും ക്ഷുദ്രമായ തന്ത്രങ്ങളുമുള്ള ഒരു കൂട്ടം ആളുകളെ, ഒരു വലിയ ലക്ഷ്യത്തിന്നായി നിങ്ങള്‍ ഒരുമിച്ച് ചേര്‍ക്കുന്നത്?
അതിന്റെ ഉത്തരം ഇന്ന് ബംഗളൂരുവില്‍, പ്രതിപക്ഷ നേതൃനിരയുടെ അസാധാരണമായ കൂട്ടായ സാന്നിധ്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്ന അന്തരീക്ഷത്തിലുണ്ട്.
എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാക്കള്‍ ഇത്ര വലിയ തോതില്‍ എത്തുന്നത്? നരേന്ദ്ര മോദിയും, അയാളുടെ സര്‍ക്കാരും, അനുചരവൃന്ദങ്ങളും അധികാരത്തിലെത്തിയതു മുതല്‍ തുടരുന്ന പെരുമാറ്റത്തിലുണ്ട് അതിനുള്ള ഉത്തരം. 2014-ല്‍ കിട്ടിയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍, കയ്യൂക്കും അധാര്‍മിക തന്ത്രങ്ങളുമല്ലാതെ മറ്റൊന്നുമറിയാത്ത മോദിയും സംഘവും നാനാ ദിശകളില്‍ നിന്നും ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു.
എല്ലാവിധ പോരായ്മകളോട് കൂടിയും അടല്‍ ബിഹാരി വാജ്പേയിയുടെയും മന്‍മോഹന്‍ സിങ്ങിന്റെയും കീഴില്‍ ഇന്ത്യന്‍ ജനാധിപത്യം സാവധാനത്തില്‍, വളരെ സാവധാനത്തില്‍ ഉദാര ജനാധിപത്യത്തിലേക്ക് നീങ്ങുകയായിരുന്നു. നരസിംഹ റാവുവും ഐക്യ മുന്നണി സര്‍ക്കാരുകളും ജനാധിപത്യത്തെ പോഷിപ്പിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ട 1990-കളെ അപേക്ഷിച്ച് ഇത് സ്വാഗതാര്‍ഹമായ ഒരു മാറ്റമായിരുന്നു.
വാജ്പേയിയുടെയും സിങ്ങിന്റെയും 15 വര്‍ഷക്കാലത്ത്, 2014-വരെ, സ്ഥാപനങ്ങള്‍ ഒരു വലിയ പരിധി വരെ സ്വയം ഭരണം നേടാന്‍ തുടങ്ങി, അന്വേഷണ ഏജന്‍സികള്‍ കുറേയൊക്കെ സ്വതന്ത്രമായി പ്രവര്‍ത്തിച്ചു, കോടതികള്‍ വളരെയധികം സ്വതന്ത്രമായി, മാധ്യമങ്ങള്‍ ശക്തരായ വിമര്‍ശകരായി, ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞു, പാര്‍ലമെന്‍റ് ഉയര്‍ന്ന അളവില്‍ ഉത്തരവാദിത്തം കാണിച്ചു, ചുരുങ്ങിയത് ചോദ്യം ചെയ്യാനെങ്കിലും.
അപ്പോഴാണ് 2014-ലെ വേനലെത്തിയത്. ആ ചെറിയ നേട്ടങ്ങള്‍ ഒട്ടുമിക്കതും പിറകോട്ടടിച്ചു. പാര്‍ലമെന്‍ററി ജനാധിപത്യത്തെയും മറ്റെല്ലാ സ്ഥാപനങ്ങളെയും ഗുരുതരമായി മുറിവേല്‍പ്പിച്ച ഒരു പുതിയ തരം കയ്യൂക്കിന്റെ രാഷ്ട്രീയവും ഭരണരീതിയുമാണ് മോദി അഴിച്ചുവിട്ടത്.
അധാര്‍മ്മികതയ്ക്ക് മറുപടി അധാര്‍മ്മികതയാകരുത്; കര്‍ണ്ണാടകയില്‍ തോല്‍ക്കുന്നത് ജനാധിപത്യം
പ്രതിപക്ഷ നേതാക്കളാകട്ടെ- അവര്‍ മാലാഖമാരോരൊന്നുമല്ല-സംഭവങ്ങളെ ഒറ്റയൊറ്റയായിക്കണ്ട് തള്ളിക്കളഞ്ഞും മടങ്ങിവരവിനുള്ള തങ്ങളുടെ നിശ്ചയമെന്ന് കരുതിയ സ്വപ്നസാധ്യതകളെ തൊട്ടുതലോടിയുമിരുന്നു. എന്നാല്‍ ഈയടുത്ത മാസങ്ങളില്‍ നടന്ന സംഭവവികാസങ്ങള്‍ അവരെ ബോധ്യപ്പെടുത്തിയത്, ഈ പുതിയ ഇന്ത്യയില്‍ അധികാരത്തിനായി മത്സരിക്കാന്‍ നിങ്ങള്‍ക്ക് ന്യായമായ ഒരവസരം ലഭിക്കുമെന്നോ, വേണ്ടത്ര സീറ്റുകള്‍ ലഭിച്ചാലും അധികാരം സമാധാനപരമായി കൈമാറുമെന്നോ ഉള്ളതിന് യാതൊരു ഉറപ്പുമില്ല എന്നാണ്.
അവസാന വാചകം ഒന്നുകൂടി വായിച്ചോളൂ: സമാധാനപരമായ അധികാരക്കൈമാറ്റം.
മോദിയുടെയും ഷായുടെയും നേതൃത്വത്തിലുള്ള ബി ജെ പി ആവര്‍ത്തിച്ച് തെളിയിക്കുന്നത്- ഡല്‍ഹി, ഗോവ, ഇപ്പോള്‍ കര്‍ണാടകത്തിലും- അധികാരം നേടാനായി അവരെന്ത് മാര്‍ഗവും സ്വീകരിക്കുമെന്നും അത് ജനാധിപത്യപരമാകണമെന്ന് അവര്‍ക്ക് ഒട്ടും നിര്‍ബന്ധമില്ല എന്നുമാണ്. ആ യാഥാര്‍ത്ഥ്യം തങ്ങളെ തുറിച്ചുനോക്കവേ, ബാംഗളൂരുവില്‍ ഇന്നുച്ച തിരിഞു ഇങ്ങനെ ഒന്നിച്ചുകൂടുകയല്ലാതെ പ്രതിപക്ഷത്തിന് വേറെ വഴിയൊന്നുമില്ലായിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതെങ്ങനെ പ്രതിഫലിക്കും?
ഇന്ത്യയില്‍ എല്ലായിടത്തും പ്രതിപക്ഷ കക്ഷികളുടെ ഒരു തെരഞ്ഞെടുപ്പ് സഖ്യം രൂപം കൊള്ളുന്ന അനിതരസാധാരണമായ കാഴ്ചയാണ് നമുക്ക് മുന്നില്‍ ഇപ്പോള്‍ നടക്കുന്നത്. ഇതവസാനമായി നടന്നത് അപ്രമാദിയായ, ജനാധിപത്യ വിരുദ്ധയായ ഒരു നേതാവ് ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ച അടിയന്തരാവസ്ഥ കാലത്താണ്.
ഈ സഖ്യം നിലനില്‍ക്കാനുള്ളതാണ്. കാരണം അവരെ ഭീഷണിപ്പെടുത്താനാവില്ല. തങ്ങളുടെ അസ്തിത്വം തന്നെ പ്രതിസന്ധിയിലായ ഒരു കൂട്ടം സ്ത്രീകളും പുരുഷന്മാരുമാണ് അവര്‍. തടവറയും അധികാരവും തമ്മില്‍ തങ്ങളെ വേര്‍തിരിക്കാന്‍ അധികമൊന്നും ബാക്കിയില്ല എന്നവര്‍ക്കറിയാം.
ഈ സഖ്യം 2019-ലേക്ക് നീണ്ടാല്‍ മോദി പിന്നെ ചരിത്രം മാത്രമാകും. ബി ജെ പിയുടെ തകര്‍ച്ച നാടകീയവുമാകും. പ്രതിപക്ഷം ഒന്നിച്ചുനിന്നു പോരാടിയ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ നോക്കൂ- കണക്കുകള്‍ വെച്ചു നോക്കിയാല്‍ ബി ജെ പിക്ക് 70 ലോക്സഭാ സീറ്റുകളാണ് നഷ്ടപ്പെടുന്നത് (യു പി ഉപതെരഞ്ഞെടുപ്പ്, ഗുജറാത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സംസ്ഥാന തെരഞ്ഞെടുപ്പുകള്‍, ഇപ്പോള്‍ കര്‍ണാടകവും).
ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് പ്രതിപക്ഷവും പൌര സമൂഹവും മാത്രമല്ല, ഈ സമയത്ത് ആകുലപ്പെടുകയും അതിനെ സുരക്ഷിതമാക്കാനുള്ള വഴികള്‍ നോക്കുകയും ചെയ്യേണ്ടത്. ഇത് ബി ജെ പിക്കും ആഴത്തില്‍ ചിന്തിക്കാനുള്ള സമയമാണ്. വര്‍ഗീയ വിദ്വേഷത്തിന്റെയും, വെറുപ്പിന്റെ ഭാഷയുടെയും സഹ പൌരന്‍മാര്‍ കൊല്ലപ്പെടുമ്പോള്‍ പുലര്‍ത്തുന്ന കുറ്റകരമായ നിശബ്ദതയുടെയും രാഷ്ട്രീയ കക്ഷിയായി തുടര്‍ന്നാല്‍ മതിയോ അതിന്? അതോ, ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും, അശാസ്ത്രീയമായ വിശ്വാസങ്ങളെ ശാസ്ത്രീയമെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നതും മാറ്റി, പക്വമായ, രാഷ്ട്രീയ അജണ്ടയുള്ള ഒരു വലതുപക്ഷ കക്ഷിയാകണോ അതിന്?
പിണറായി, നായിഡു, റാവു, കുമാരസ്വാമി; ഈ മുഖ്യമന്ത്രിമാര്‍ പ്രതിരോധിക്കുമോ ബിജെപിയെ ദക്ഷിണേന്ത്യയില്‍?
2019ലെ പൊതുതെരഞ്ഞെടുപ്പിൽ ‘സംഘമുക്ത ദക്ഷിണേന്ത്യ’ സംഭവിക്കുമോ?
മെയ് 15നു അസാധാരണമായ ഒരു ഇന്ത്യന്‍ വേനലിനാണ് തുടക്കമാവുന്നത്; കര്‍ണാടകത്തിലെ വിധി ഇന്ത്യക്കെന്താണ്?
ഏത് സ്വാമി വന്നാലും അപ്പ വന്നാലും കർണാടകയിൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ