രാഹുല്‍ പ്രതിരോധ പാര്‍ലമെന്ററി സമിതി അംഗം
പാർലമെൻ്ററി സമിതികളുടെ രൂപികരണത്തിൽ കീഴ് വഴക്കങ്ങള്‍ മറികടന്ന് സർക്കാർ. ബഹുഭൂരിപക്ഷം സമിതികളുടെയും അധ്യക്ഷ പദവി ബിജെപിയ്ക്കാണ്. പ്രധാന സമിതികളില്‍ ആഭ്യന്തരത്തിന്റെ അധ്യക്ഷ പദവി മാത്രമാണ് കോണ്‍ഗ്രസിന് നല്‍കിയിട്ടുള്ളത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയാണ് ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ടുള്ള പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍. ധനകാര്യം, പ്രതിരോധം, വിദേശകാര്യ വകുപ്പുകളുടെ പാര്‍ലമെന്ററി സമിതികളുടെ ചുമതല ബിജെപിക്കാണ്. ധനകാര്യം, വിദേശകാര്യം എന്നി സമിതികളുടെ ചുമതല സാധാരണ പ്രതിപക്ഷത്തിന് നല്‍കുന്നതാണ് കീഴ് വഴക്കം. ഇതിലാണ് മോദി സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, ആരോഗ്യം, ഐടി, ഉപഭോകതൃ സംരക്ഷണം എന്നി സമിതികളുടെ അധ്യക്ഷ സ്ഥാനവും കോണ്‍ഗ്രസിനാണ്. ഐടി പാര്‍ലമെന്ററി കാര്യ സമിതി അധ്യക്ഷന്‍ ശശി തരൂരാണ്. കഴിഞ്ഞ പാര്‍ലമെന്റില്‍ വിദേശകാര്യ പാര്‍ലമെന്ററി സമിതിയുടെ ചുമതലായായിരുന്നു ശശി തരൂരിന്
മുന്‍ കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹയാണ് ധനകാര്യ പാര്‍ലമെന്ററി സമിതിയുടെ ചുമതല. ജുവല്‍ ഓറം പി പി ചൗധരി എന്നിവര്‍ പ്രതിരോധം, വിദേശ കാര്യം എന്നി പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷരായിരിക്കും. രാസവളവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റിയുടെ ചുമതല ഡിഎംകെ നേതാവ് എം കനിമൊഴിക്കാണ്. ബിജെപിയുമായി അടുത്ത് നില്‍ക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ വി വിജയസായി റെഡ്ഢിയാണ് വാണിജ്യ പാര്‍ലമെന്ററി കാര്യ സമിതിയുടെ അധ്യക്ഷന്‍.
നേരത്തെ വിദേശകാര്യ പാര്‍ലമെന്ററി സമിതിയില്‍ അംഗമായിരുന്ന രാഹുല്‍ ഗാന്ധിയെ പ്രതിരോധ സമിതിയിലാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാരിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ലോക്‌സഭ സ്പീക്കറും രാജ്യസഭ ചെയര്‍മാനുമാണ് പാര്‍ലമെന്ററി സമിതികളെ നിശ്ചയിക്കുന്നത്.