UPDATES

ട്രെന്‍ഡിങ്ങ്

മുസ്ലിങ്ങളും പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളും സ്വാഭാവികമായി കുറ്റവാസനയുള്ളവരാണെന്ന് രണ്ടിലൊന്ന് പൊലീസുകാരും കരുതുന്നുവെന്ന് പഠനം

പൊലീസുകാരിൽ മൂന്നിലൊന്നു പേരും പട്ടികജാതിക്കാരും ഒബിസി വിഭാഗത്തിൽ പെട്ടവരും ഉയർന്ന ജാതിയിൽ പെട്ടവരും ആദിവാസികളും കുറ്റകൃത്യങ്ങൾ ചെയ്യുമെന്ന മുൻവിധി പുലർത്തുന്നുണ്ട്.

മുസ്ലിങ്ങൾ കുറ്റത്യങ്ങൾ ചെയ്യാൻ സാധ്യത കൂടുതലാണെന്ന് രാജ്യത്തെ പൊലീസുകാരിൽ പകുതി പേരും കരുതുന്നതായി സര്‍വ്വേ റിപ്പോർട്ട്. രണ്ടിൽ ഒന്ന് എന്ന അനുപാതത്തിൽ രാജ്യത്തെ പൊലീസുകാർ ഇത്തരമൊരു മുൻവിധി പുലർത്തുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. പട്ടികജാതിക്കാർക്കും ആദിവാസികൾക്കും എതിരായ അതിക്രമങ്ങൾ സംബന്ധിച്ച് വരുന്ന പരാതികൾ തെറ്റായതും ദുരുപദിഷ്ടവുമാണെന്നും പകുതി പേരും കരുതുന്നു.

പൊലീസുകാരിൽ മൂന്നിലൊന്നു പേരും പട്ടികജാതിക്കാരും ഒബിസി വിഭാഗത്തിൽ പെട്ടവരും ഉയർന്ന ജാതിയിൽ പെട്ടവരും ആദിവാസികളും കുറ്റകൃത്യങ്ങൾ ചെയ്യുമെന്ന മുൻവിധി പുലർത്തുന്നുണ്ട്.

ലോക്നീതി-സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് ആണ് ഈ പഠനം നടത്തിയത്.

മുസ്ലിങ്ങൾ കുറ്റവാളികളാണെന്ന ധാരണ പുലർത്തുന്നവരിൽ കർണാടക പൊലീസ് മുമ്പിൽ നിൽക്കുന്നു. കർണാടക പൊലീസിലെ 26 ശതമാനം പേർക്കും ഈ ധാരണയാണുള്ളത്. രണ്ടാം സ്ഥാനത്ത് ജാർഖണ്ഡ് വരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, പശ്ചിമബംഗാൾ, ബിഹാർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ് മുസ്ലിങ്ങൾ കുറ്റവാളികളാണെന്ന മുൻവിധി പുലർത്തുന്നവരിൽ പിന്നാലെ വരുന്നത്. കേരളം ഈ പട്ടികയിൽ ഏറ്റവും പിന്നിലാണ്. 4% പേരാണ് കേരളത്തിൽ മുസ്ലിങ്ങൾ സ്വാഭാവികമായും കുറ്റവാളികളാണെന്ന ധാരണ പുലർത്തുന്നത്. അതെസമയം മുസ്ലിങ്ങൾ സ്വാഭാവികമായും കുറ്റവാളികളാണെന്ന് ഏറെക്കുറെ യോജിക്കുന്നവരുടെ എണ്ണം കേരളത്തിൽ കൂടുതലുമാണ്. 30 ശതമാനത്തോളം പേർ ഇങ്ങനെ വിശ്വസിക്കുന്നുണ്ട്.

ദളിതർ സ്വാഭാവികമായ കുറ്റവാളികളാണെന്ന് കരുതുന്ന പൊലീസുകാരുടെ എണ്ണത്തിന്റെ കാര്യത്തിലും കർണാടക മുമ്പിലാണ്. ഈ സംസ്ഥാനത്തിലെ 22% പൊലീസുകാരും ഇങ്ങനെ കരുതുന്നു. ഉത്തർപ്രദേശാണ് ഇക്കാര്യത്തിൽ മുന്നിൽ നില്‍ക്കുന്നത്. കേരളം ഈ പട്ടികയിലും ഏറ്റവും താഴെയാണ്. 1% പേർ മാത്രമേ ദളിതർ സ്വാഭാവികമായി കുറ്റവാളികളാണെന്ന് കരുതുന്നുള്ളൂ.

ആദിവാസികൾ സ്വാഭാവികമായി കുറ്റവാളികളാണെന്ന് കരുതുന്നവരിൽ രാജസ്ഥാൻ പൊലീസുകാരാണ് ഏറ്റവും മുന്നിൽ‌ നിൽക്കുന്നത്. കേരളം ഏറ്റവും പിന്നിലും. കേരളത്തിൽ പൊലീസുകാരാരും അങ്ങനെ കരുതുന്നേയില്ല. പശ്ചിമബംഗാളിലും ഛത്തീസ്ഗഢിലും ഇതുതന്നെയാണ് സ്ഥിതി.

പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർ‌ക്കെതിരായ അതിക്രമം സംബന്ധിച്ച കേസുകൾ മിക്കതും കെട്ടിച്ചമച്ചതാണെന്ന് കരുതുന്ന പൊലീസുകാരിൽ ഉത്തർപ്രദേശാണ് മുമ്പിൽ നിൽക്കുന്നത്. 21 ശതമാനം പേരും അങ്ങനെ വിശ്വസിക്കുന്നു. കേരളത്തിലെ 24 ശതമാനം പൊലീസുകാരും ഇതേ വിശ്വാസം പുലർത്തുന്നു. അസം, നാഗാലാൻഡ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലീസുകാരിൽ വളരെ കുറച്ചു പേർ മാത്രമേ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർ‌ക്കെതിരായ അതിക്രമം സംബന്ധിച്ച കേസുകൾ കെട്ടിച്ചമച്ചതാണെന്ന് കരുതുന്നുള്ളൂ.

ഏറ്റവും കൂടുതൽ കുറ്റകൃത്യ മനോഭാവമുള്ളത് വ്യവസായികൾക്കാണെന്നാണ് രാജ്യത്തെ പൊലീസുകാർ കരുതുന്നത്. പാവപ്പെട്ടവർ ഇക്കാര്യത്തിൽ ഏറെ പിന്നിലാണെന്നും പൊലീസുകാർ കരുതുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍