ടീം അഴിമുഖം
പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍ വിപ്ലാവത്മകമായ മാറ്റങ്ങള്‍ വരുത്താനുള്ള സുവര്‍ണാവസരമാണ് ഇപ്പോഴുണ്ടായിട്ടുള്ള ചില വിദേശ, ആഭ്യന്തര സംഭവവികാസങ്ങള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. വരുന്ന റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍ എത്തുമ്പോള്‍ ഈ വിഷയത്തിന് ഒരു പ്രതീകാത്മക ഊന്നല്‍ ലഭിക്കും. പതിനൊന്നു വര്‍ഷത്തിനിടയില്‍ രണ്ട് തവണ ഗള്‍ഫ് നേതാക്കന്മാര്‍ ഇതേ ദൗത്യവുമായി ന്യൂഡല്‍ഹി സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. അന്തരിച്ച സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദാണ് അവസാനം ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തിയ ഗള്‍ഫ് നേതാവ്. 1947ന് ശേഷം ഒരിക്കലും ഒരു ഗള്‍ഫ് നേതാവ് നമ്മുടെ മുഖ്യാതിഥിയായി എത്തിയിട്ടില്ല എന്ന കാര്യം ആലോചിക്കുമ്പോള്‍, അറബിക്കടലിന് മുകളിലൂടെ വീശുന്ന കാറ്റ് സ്പഷ്ടമായ സന്ദേശമാണ് നല്‍കുന്നത്.
ന്യൂഡല്‍ഹിയുടെ ഭാഗത്തുനിന്നുള്ള ഒരു തരം വിധേയത്വത്തില്‍ അധിഷ്ഠിതമായ ബന്ധമായിരുന്നു അടുത്തകാലം വരെ പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളുമായി സമീപകാലം വരെ ഇന്ത്യയ്ക്കുണ്ടായിരുന്നത്. എണ്ണയ്ക്കും വാതകത്തിനും ഇന്ത്യയ്ക്ക് സുന്നി എമിറേറ്റ് രാജ്യങ്ങളുടെ സഹായം ആവശ്യമായിരുന്നു. ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അയക്കുന്ന പണം ഇന്ത്യയ്ക്ക് പരമപ്രധാനമായിരുന്നതിനാല്‍ അവര്‍ക്ക് ഗള്‍ഫിലേക്കുള്ള വാതിലുകള്‍ തുറന്നു കിടക്കേണ്ടതും നമുക്കാവശ്യമായിരുന്നു. അതുകൊണ്ടുതന്നെ ചില ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരുകളും പാകിസ്ഥാന്‍ സമൂഹത്തിലെ ഏറ്റവും ഛിദ്രമായ ചില ശക്തികളും തമ്മിലുണ്ടായിരുന്ന പ്രത്യയശാസ്ത്രപരവും സൈനികപരവുമായ ബന്ധങ്ങളെ കുറിച്ച് ഇന്ത്യയ്ക്ക് മൗനം പാലിക്കേണ്ടിവന്നു. സാംസ്‌കാരികവും ചരിത്രപരവുമായി പങ്കാളിയായി ഇന്ത്യ മിക്കപ്പോഴും പ്രകീര്‍ത്തിക്കപ്പെട്ടിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ അത് വീട്ടുജോലിക്കാരുടെയും ഡ്രൈവര്‍മാരുടെയും രാജ്യമായിരുന്നു. ഇന്ത്യ പലപ്പോഴും സഹകരിക്കാന്‍ ആഗ്രഹിച്ചിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇറാന്‍. എന്നാല്‍ ഇസ്ലാമിക വിപ്ലവത്തിനുശേഷം ടെഹ്റാന്‍ സ്വീകരിച്ച വഴി, അടുത്ത സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന് വിഘാതമായി.
എന്നാല്‍, ഇപ്പോഴത്തെ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. എണ്ണയ്ക്കും വാതകത്തിനും ഇന്ത്യ ഇപ്പോഴും ഇറക്കുമതിയെ തന്നെയാണ് ആശ്രയിക്കുന്നത്. യുഎസ് തങ്ങളുടെ കമ്പോളങ്ങള്‍ അടച്ചിടുകയും ചൈനയുടെ സാമ്പത്തികരംഗം മാന്ദ്യത്തെ നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി മാറുകയാണ്. അതായത് വാങ്ങുന്നവന്‍ അടിമയെന്നതിനുപരി രാജാവാകുന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഗള്‍ഫിലെ സുരക്ഷയ്ക്കു ജാമ്യം നില്‍ക്കുന്ന പണിയില്‍ നിന്നും യുഎസ് പ്രകടിപ്പിക്കുന്ന താല്‍പര്യവും ഇറാനെതിരായുള്ള ഉപരോധം നീക്കുന്നതും ഒത്തുപോകും എന്ന് മാത്രമല്ല, ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഉയര്‍ച്ച കൂടി കണക്കിലെടുക്കുമ്പോള്‍ പ്രദേശത്ത് മറ്റ് ഭൗമരാഷ്ട്രീയ ഇടപെടലുകള്‍ അറബ് രാഷ്ട്രങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.
വലിപ്പവും സൈനികശേഷിയും ഇന്ത്യയെ ഒരു പ്രധാന സ്ഥാനാര്‍ത്ഥിയാക്കി മാറ്റുന്നുണ്ട്. ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഈ ഘടകങ്ങളെല്ലാം പ്രേരകമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ന്യൂഡല്‍ഹി ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. നിരവധി ഭീകരവിരുദ്ധ കരാറുകള്‍ കൊണ്ടു ശ്രദ്ധേയമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗള്‍ഫിലേക്കുള്ള തുടര്‍ സന്ദര്‍ശനങ്ങള്‍. പാകിസ്ഥാനുമായുള്ള സുരക്ഷാബന്ധങ്ങള്‍ കുറയ്ക്കുന്നതിന്റെ ഒരു ഗൂഢവാക്യമായി ഈ കരാറുകളെ കാണാം. ഇന്ത്യയുടെ അടിസ്ഥാനസൗകര്യമേഖലയില്‍ പ്രത്യേകിച്ചും ഊര്‍ജ്ജമേഖലയില്‍ ഈ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ നിക്ഷേപങ്ങള്‍ അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും അത് രാജ്യത്തേക്ക് ഒ ഴുകാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു. ഉയര്‍ന്നു വരുന്ന കമ്പോളങ്ങളിലേക്ക് പരമാധികാര സമ്പത്ത് മൂലധനം ഇറങ്ങിവരാന്‍ മടിക്കുമ്പോഴാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെന്നത് ശ്രദ്ധേയമാണ്. പക്ഷെ നരേന്ദ്ര മോദി അതീവ ശ്രദ്ധാലുവായിരിക്കണം. ലോകത്തിലെ ഏറ്റവും ആഗാധവും നിര്‍ണായകവുമായ മതപരവും ഗോത്രപരവുമായ അപകടരേഖകളാല്‍ ആലേഖനം ചെയ്യപ്പെട്ട പ്രദേശമാണിത്. വാഷിംഗ്ടണ്‍ ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിലും ചൈന ഇവിടേക്ക് പ്രവേശിക്കാന്‍ മടിക്കുന്നതിലും അത്ഭുതത്തിന് യാതൊരു അവകാശവുമില്ല. ഇന്ത്യന്‍ ഒരു പുതിയ പശ്ചിമേഷ്യന്‍ കാഴ്ചപ്പാട് വികസിപ്പിക്കുകയാണ്. എന്നാല്‍, പ്രാദേശിക വികാരങ്ങളെക്കാളുപരി ഇന്ത്യന്‍ താല്‍പര്യങ്ങളാണ് അതിനെ നയിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു.