UPDATES

ട്രെന്‍ഡിങ്ങ്

നീരവ് മോദി ഇരിക്കുന്നത് ഇന്ത്യന്‍ ധനാധിപത്യത്തിന്റെ ഹൃദയത്തിലാണ്‌

ഇന്ത്യന്‍ രാഷ്ട്രീയത്തിന് അതിന്റെ നിയമവിരുദ്ധമായ യന്ത്രങ്ങളെ ചലിപ്പിക്കാനും തിരിക്കാനും ശതകോടിക്കണക്കിന് പണം ആവശ്യമുണ്ട്‌

രത്‌നവ്യാപാരി നീരവ് മോദി പ്രധാന കണ്ണിയായ ബാങ്ക് തട്ടിപ്പ് ഇന്ത്യന്‍ ധനികാധിപത്യത്തിന്റെ ശക്തിയുടെ ഏറ്റവും പ്രകടമായ പ്രതീകമാണ്. എങ്ങനെയാണ് അവര്‍ ഇന്ത്യയിലെ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതെന്ന്, അതിനെ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി ദുരുപയോഗിക്കുന്നതെന്ന്, അവരുടെ സൂക്ഷ്മമായ മേല്‍നോട്ടത്തില്‍ താരലോകം, രാഷ്ട്രീയം, വ്യാപാരം, മാധ്യമങ്ങള്‍ എല്ലാം ഈ The Banana Republic of India എന്ന ധനികസാമ്രാജ്യത്തിന്റെ ചുഴികളില്‍ തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.

ഈ വര്‍ഷം ജനുവരി 23നു ദാവോസില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചിത്രമെടുക്കാന്‍ ക്ഷണം ലഭിച്ച ഇന്ത്യന്‍ വ്യാപാരികളുടെ കൂട്ടത്തില്‍ നീരവ് മോദിയും ഉണ്ടായിരുന്നു. ആ കൂട്ടത്തിലേക്ക് പ്രവേശനം കിട്ടാന്‍ നിങ്ങള്‍ക്ക് എസ്പിജിയുടെ സൂക്ഷ്മമായ വിലയിരുത്തലുകളും പരിശോധനയും കഴിഞ്ഞാലെ സാധ്യമാകൂ. സര്‍ക്കാര്‍ പറയുന്ന മറ്റെല്ലാം വെറും അസംബന്ധമാണ്.

ആ ദിവസം കുറിച്ചുവെച്ചോളൂ: ജനുവരി 23

2016 ജൂലായ് 26നു പ്രധാനമന്ത്രി കാര്യാലയത്തിന് നീരവ് മോദിക്കെതിരെ വിശദമായ ഒരു പരാതി ലഭിക്കുന്നു, 42 എഫ്‌ഐആറുകളെക്കുറിച്ചും അതില്‍ സൂചിപ്പിച്ചിരുന്നു. പരാതി ഉടനെ സ്വീകരിച്ച പ്രധാനമന്ത്രി കാര്യാലയം അത് കമ്പനി രജിസ്ട്രാര്‍ക്ക് അയച്ചു.

2016 ല്‍ ആദായനികുതി വകുപ്പ് നീരവ് മോദിയുടെ കാര്യാലയങ്ങളില്‍ പരിശോധന നടത്തുകയും 500 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തുകയും ചെയ്തിരുന്നു. 2017 ഡിസംബര്‍ ആയപ്പോള്‍ നീരവ് മോദിയുടെ പ്രധാന കമ്പനി Firestar International Ltd- ന് ആ സ്വകാര്യ സ്ഥാപനത്തെ ഒരു പൊതുകമ്പനിയാക്കി മാറ്റി, വിപുലീകരണത്തിനും സാമ്പത്തിക അടിത്തറ ശക്തമാക്കാനുമുള്ള അനുമതി അതിന്റെ ഓഹരി ഉടമകളില്‍ നിന്നും ലഭിച്ചു. ഈ രാജ്യത്ത് എന്തു ചെയ്താലും, എങ്ങനെ ചെയ്താലും തനിക്ക് ഒരു കുഴപ്പവുമുണ്ടാകില്ലെന്ന് നീരവ് മോദിക്ക് അറിയാമായിരുന്നു.

ഇവന്‍ മുങ്ങുമെന്ന് എനിക്ക് അറിയാമായിരുന്നു: നിരവ് മോദിയുടെ തട്ടിപ്പിനെക്കുറിച്ച് പ്രധാനമന്ത്രി മോദിക്ക് എഴുതിയ ഹരിപ്രസാദ്‌

അതേ സമയം, പഞ്ചാബ് നാഷണല്‍ ബാങ്ക് വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു. ബാങ്ക് തന്നെ സമ്മതിക്കുന്ന പോലെ, അവരുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിരമിച്ചതിനുശേഷം, നീരവ് മോദിയും അയാളുടെ അമ്മാവന്‍ മെഹുല്‍ ചോസ്‌കിയും നിയന്ത്രിച്ചിരുന്ന സ്ഥാപനങ്ങള്‍ കൂടുതല്‍ പണം ലഭിക്കുന്നതിന് വേണ്ടി, പുതിയ Letter of Undertaking നായി (വിദേശ ബാങ്കുകളില്‍ നിന്നുമുള്ള വായ്പക്കായി ബാങ്ക് നല്‍കുന്ന ജാമ്യച്ചീട്ട്) ബാങ്കിനെ വീണ്ടും സമീപ്പിക്കാന്‍ തുടങ്ങി. ബാങ്ക് പല കാരണങ്ങളാലും മടിച്ചു, ഭയമുണ്ടാക്കാന്‍ പോന്ന കാരണങ്ങള്‍. കാരണമറിയണമെങ്കില്‍ നീരവ് മോദി ആരാണെന്ന് നിങ്ങള്‍ക്കറിയണം.

വിദേശങ്ങളില്‍, ഹോങ്കോങ്ങ്, ദുബായ്, ന്യൂയോര്‍ക് തുടങ്ങിയ സ്ഥലങ്ങളില്‍ കടകളുള്ള, Diamonds R US,Solar Exports,Stellar Diamonds, എന്നെ സ്ഥാപനങ്ങളിലെ പങ്കാളികളാണ് നീരവ് മോദി, ഭാര്യ അമി, സഹോദരന്‍ നിശാല്‍, അമ്മാവന്‍ മെഹുല്‍ ചോസ്‌കി എന്നിവര്‍. അവരുടെ കച്ചവടത്തിന്റെ പരസ്യ പ്രചാരക, ഇന്ത്യയിലെ താരലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മുഖമാണ്: പ്രിയങ്ക ചോപ്ര.

കനത്ത വിലയുള്ള ആഭരണങ്ങളാണ് മോദിയുടെ വില്‍പ്പന. ഏതാണ്ട് 50 കോടി വരെയൊക്കെ വില പോകും. ക്രിസ്റ്റീസും സത്ബിയും പോലുള്ള സ്ഥാപനങ്ങളുടെ ലേലത്തിലാണ് പലതും വിറ്റുപോകുന്നത്. 2010ല്‍ മോദിയുടെ ഗോല്‍ക്കൊണ്ട മാല ക്രിസ്റ്റിയുടെ ലേലത്തില്‍ 16.29 കോടി രൂപയ്ക്കാണ് വിറ്റത്.

നീരവ് മോദിയുടെ ഇളയ സഹോദരന്‍ നിശാല്‍ മോദി വിവാഹം കഴിച്ചത്, മുകേഷ് അംബാനിയുടെ മരുമകള്‍ ഇഷെത സാല്‍ഗോക്കറെയാണ്. വധൂവരന്‍മാര്‍ക്കായി മുകേഷ് അംബാനി അയാളുടെ ബഹുനിലകൊട്ടാരം ആന്റില്ലിയയില്‍ 2016ല്‍ വമ്പന്‍ വിരുന്നൊരുക്കിയിരുന്നു.

നിരവ് മോദിയുടെ തട്ടിപ്പുകള്‍ അവസാനിക്കുന്നില്ല: 17 ബാങ്കുകളില്‍ നിന്നും തട്ടിയെടുത്ത് 3000 കോടി രൂപ

ഫോര്‍ബ്‌സ് മാസികയുടെ കണക്കനുസരിച്ച് നീരവ് മോദിയുടെ ആസ്തി ഈ വര്‍ഷം ഫെബ്രുവരി 15നു 1.73 ബില്ല്യണ്‍ ഡോളറാണ്. ‘മോദി ബല്‍ജിയത്തിലാണ് വളര്‍ന്നത്. വാര്‍ടന്‍ സ്‌കൂളില്‍ നിന്നും പഠിപ്പ് നിര്‍ത്തിപ്പോന്നു. ഇന്ത്യയിലേക്ക് വന്നു അമ്മാവനൊപ്പം രത്‌നവ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നീരവ് മോദി എന്ന പേരില്‍ സ്വന്തം ബ്രാന്‍ഡ് തുടങ്ങി. ഡല്‍ഹി, മുംബൈ, ഹോങ്കോങ്ങ്, ന്യൂയോര്‍ക്, ലണ്ടന്‍, മക്കാവു എന്നിവിടങ്ങളില്‍ കടകള്‍ തുറന്നു. ഇന്ത്യക്കാരനായ നീരവ് മോദി 2.3 ബില്ല്യണ്‍ ഡോളര്‍ വരുമാനമുള്ള Firestar Diamond സ്ഥാപകനാണ്,’ ഫോര്‍ബ്‌സ് എഴുതുന്നു.

ഇത്തരം ധനിക ബന്ധങ്ങളും, കണക്കില്ലാത്ത രാഷ്ട്രീയ സംഭാവനകളും ആയപ്പോള്‍ നീരവ് മോദി ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനത്തിന്റെ കയ്യിലെ കളിപ്പാവകളായ നിയമപാലന ഏജന്‍സികള്‍ക്ക് തൊടാന്‍ പറ്റാത്ത ഉയരങ്ങളിലെത്തി.

സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാവാന്‍ തിടങ്ങി. ഈ നാറുന്ന രഹസ്യം നാലാളറിയാതെ കൊണ്ടുനടക്കാന്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന് കഴിയാതെ വന്നുതുടങ്ങി. അതോടെ മോദി കുടുംബം മുഴുവനും ഇന്ത്യ വിട്ടു. മുകേഷ് അംബാനിയുടെ മരുമകള്‍ ഇഷെത സാല്‍ഗോക്കറെ കല്യാണം കഴിച്ച തന്റെ സഹോദരന്‍ നിശാല്‍ മോദിയുമൊത്ത് നീരവ് മോദി 2018 ജനുവരി ഒന്നിന് ഇന്ത്യ വിട്ടു.

2018 ജനുവരി 4ന് അയാളുടെ അമ്മാവന്‍ മെഹില്‍ ചോംസ്‌കിയും ഇന്ത്യയില്‍ നിന്നും പറന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍, യു എസ് പൗരയായ നീരവിന്റെ ഭാര്യയും ഇന്ത്യയില്‍ നിന്നും കടന്നു. കൃത്യമായി പിഴവില്ലാതെ ആസൂത്രണം ചെയ്ത പരിപാടി.

സര്‍ക്കാരും അതിന്റെ ഏജന്‍സികളും അമ്പരപ്പിക്കും വിധം നിഷ്‌ക്രിയരായിരുന്നു. ഈ സംഭവവികാസങ്ങളോടൊന്നും അവര്‍ പ്രതികരിച്ചതേയില്ല. ഇന്ത്യ വിടുന്നതിന് മുമ്പ് നീരവ് മോദി പിഎന്‍ബിയേയും മറ്റ് ബാങ്കുകളെയും പറ്റിച്ച് ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്ന്! ജനുവരി 31 വരെ അന്വേഷണ ഏജന്‍സികള്‍ അറിഞ്ഞതായ് ഭാവിച്ചില്ല. അയാളെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നു. പക്ഷേ അതൊകെ തന്റെ രാഷ്ട്രീയ ഭാവിയില്‍ വീഴ്ച്ച ഒഴിവാക്കാന്‍ വേണ്ടി നടത്തുന്ന അധരവ്യായാമങ്ങളാണ് എന്നു പ്രധാനമന്ത്രി മോദിക്കും അറിയാം. കോണ്‍ഗ്രസ് തങ്ങളുടെ ‘ശീതീകൃത മുറികളിലെ രാഷ്ട്രീയത്തില്‍’ നിന്നും പുറത്തിറങ്ങി ഈ ആവിശ്യവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയാല്‍ മോദി സര്‍ക്കാര്‍ എങ്ങനെ ഈ രാഷ്ട്രീയ പ്രതിസന്ധിയെ തരണം ചെയ്യുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

കഥ കൂടുതല്‍ മോശമാകുന്നു

അന്വേഷണ ഏജന്‍സികള്‍ നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കവേ, 17 ബാങ്കുകളില്‍ നിന്നുമായി 3000 കോടി രൂപയുടെ തട്ടിപ്പു നടത്തിയതിന്റെ തെളിവുകള്‍ക്കൂടി പുറത്തുവരുന്നു: ജാമ്യച്ചീട്ടുകളുടെ(LoU)കാലാവധി പലതവണ നീട്ടി, പണം തട്ടുന്ന പരിപാടി.

നീരവ് മോദിയുടെ പ്രധാന സ്ഥാപനം Firestar International Ltd-നുതക്കം അയാളുടെ സ്ഥാപനങ്ങള്‍ക്ക് 17 ബാങ്കുകള്‍ 3000 കോടി രൂപയോളം കടം നല്‍കിയിരിക്കുന്നു. ഇതില്‍ പിഎന്‍ബിയെ കൂടാതെ ദേന ബാങ്ക് (153.25 കോടി രൂപ), വിജയ ബാങ്ക് (150.15) ബാങ്ക് ഓഫ് ഇന്‍ഡ്യ (127) സിണ്ടിക്കേറ്റ് ബാങ്ക് (125) ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് (120), യൂണിയന്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ(110)ഐഡിബിഐ ബാങ്ക് (100), അലഹബാദ് ബാങ്ക് (100) എന്നിവയുമുണ്ട്.

ഇന്ത്യ തേടുന്ന നീരവ് മോദി ന്യുയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍!

സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും കണ്ടെത്തിയത്, ബാങ്കുകളില്‍ നിന്നുമെടുത്ത 11,000 കോടിയില്‍ അധികവും കള്ളപ്പണം വെളുപ്പിക്കാനും പണം വെട്ടിപ്പിനും ഉപയോഗിച്ചു എന്നാണ്.

‘ മോദിയുടെ കമ്പനികള്‍ ചെയ്തത് ജാമ്യച്ചീട്ട് (LoU) കാലാവധി തീരാറാകുമ്പോള്‍ പിഎന്‍ബിയെ സമീപിക്കും. അവ പലിശത്തുക കൂടി കൂട്ടിച്ചേര്‍ത്ത് പുതുക്കും. ഇതുവഴി അവര്‍ക്ക് തിരിച്ചടവിന് മൂന്നുമാസം കൂടി ലഭിക്കും. ഇതേ പ്രക്രിയ അവര്‍ തുടര്‍ന്നുകൊണ്ടേയിരിന്നു, പിഎന്‍ബിയുടെ കടം തിരിച്ചടച്ചതേയില്ല.

ഇത്തരത്തിലുള്ള പുതുക്കല്‍ അനുവദനീയമല്ല, അത് പണം വെട്ടിപ്പിന് തുല്യവുമാണ്. ഇത്രയും വര്‍ഷം അതെങ്ങനെ കണ്ണില്‍പ്പെടാതെ പോയി എന്നാണ് നമ്മള്‍ അന്വേഷിക്കുന്നത്,’ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇനിയിപ്പോള്‍ നരേന്ദ്ര മോദിയെ മാത്രമായി കുറ്റം പറയുന്നതില്‍ ഒരു കാര്യവുമില്ല. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രകൃതമാണ് അതിന്റെ നിയമവിരുദ്ധമായ യന്ത്രങ്ങളെ ചലിപ്പിക്കാനും തിരിക്കാനും അതിനു ശതകോടിക്കണക്കിന് പണം ആവശ്യമുണ്ട്. അതുകൊണ്ട് സഹായിക്കാന്‍ തയ്യാറാകുന്ന ആര്‍ക്കും അവിടെ മുന്തിയ പരിഗണന കിട്ടും. നീരവ് മോദി ഇരിക്കുന്നത് ഇന്ത്യയിലെ ധനികാധിപത്യത്തിന്റെ ഹൃദയത്തിലാണ്.

നീരവ് മോദി നരേന്ദ്ര മോദിക്കൊപ്പം; ബാങ്ക് കൊള്ളയില്‍ പ്രധാനമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം

പിന്‍കുറിപ്പ്: യു പി എ ഭരണകാലത്ത് ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്ത വ്യവസായ തട്ടിപ്പുകാരുടെ വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍, കിംഗ്ഫിഷര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ അടവുബാക്കിക്കാരന്റെ പേര് ശ്രദ്ധിക്കപ്പെടാതെ പോയി. അതൊരു രത്‌നവ്യാപാര കമ്പനി ആയിരുന്നു; Winsome Diamonds. 6,000 കോടി രൂപയിലേറെയാണ് അവര്‍ വീഴ്ച്ച വരുത്തിയത്.

Winsome Diamonds ഉടമക ജെയ് മേത്തയും ഭാര്യയും ഇപ്പോള്‍ ഇന്ത്യന്‍ പൗരന്‍മാര്‍ പോലുമല്ല. അവര്‍ക്കിപ്പോള്‍ ഉള്ളത് St. Kitts പാസ്‌പോര്‍ട് ആണ്. അവരുടെ മക്കള്‍ സിംഗപ്പൂരില്‍ വന്‍കിട വ്യാപാരം നടത്തുന്നു. ഇന്ത്യയിലെ ബാങ്കുകള്‍ കൈവശമുള്ള കിട്ടാക്കട രശീതിയും നോക്കി മിഴിച്ചിരിക്കുന്നു.

Winsome Diamond കഥയില്‍ യുപിഎയെ ആണോ രത്‌നങ്ങളെയാണോ പഴിചാരേണ്ടതെന്ന് ആര്‍ക്കുമറിയില്ല. നീരവ് മോദി കഥയില്‍, നിങ്ങള്‍ക്ക് തീര്‍ച്ചയായും പഴി മുഴുവന്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാതില്‍പ്പടിയില്‍ വെക്കാം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍