UPDATES

ട്രെന്‍ഡിങ്ങ്

ആര്‍എസ്എസിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ബിഹാര്‍ പൊലീസ് വിവരം ശേഖരിക്കുന്നു: നിതീഷ് – ബിജെപി ബന്ധം വീണ്ടും ഉലയുന്നു

ആവശ്യപ്പെട്ട മൂന്ന് മന്ത്രിസ്ഥാനം നല്‍കാതെ ഒന്ന് കൊണ്ട് തൃപ്തിപ്പെടാന്‍ ബിജെപി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നിതീഷ് കുമാറിന്റെ ജെഡിയു മന്ത്രിസഭയില്‍ ചേരാതെ പുറത്ത് നിന്ന് സര്‍ക്കാരിനെ പിന്തുണക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആര്‍എസ്എസിനേയും സംഘപരിവാര്‍ സംഘടനകളുടേയും പ്രവര്‍ത്തനം സംബന്ധിച്ച് ബിഹാര്‍ പൊലീസ് വിവരം ശേഖരിക്കുന്നത് ബിജെപിയെ ചൊടിപ്പിക്കുന്നു. നിതീഷ് കുമാറാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്. ആര്‍എസ്എസിനേയും 19 അനുബന്ധ സംഘടനകളേയും സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. സ്‌പെഷല്‍ ബ്രാഞ്ചിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് റിപ്പോര്‍ട്ട് തേടിയത്. മേയ് 28നാണ് കത്ത് നല്‍കിയിരുന്നത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ഡെപ്യൂട്ടി സൂപ്രണ്ടുമാരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ കത്ത് ബിജെപിയെ ചൊടിപ്പിച്ചിരിക്കുകയാണ്. ബിജെപിയുടെ ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ (എംഎല്‍സി) അംഗം സഞ്ജയ് മയൂഖ് വിഷയം സഭയില്‍ ഉന്നയിച്ചു. നടപടി അനാവശ്യമാണ് എന്നാണ് സഞ്ജയ് മയൂഖ് പറഞ്ഞത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് തേടിയത്. ആവശ്യപ്പെട്ട മൂന്ന് മന്ത്രിസ്ഥാനം നല്‍കാതെ ഒന്ന് കൊണ്ട് തൃപ്തിപ്പെടാന്‍ ബിജെപി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നിതീഷ് കുമാറിന്റെ ജെഡിയു മന്ത്രിസഭയില്‍ ചേരാതെ പുറത്ത് നിന്ന് സര്‍ക്കാരിനെ പിന്തുണക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര മന്ത്രിസഭയില്‍ ആവശ്യപ്പെട്ടതിന് പ്രതികാരമായി ബിഹാറില്‍ സംസ്ഥാന മന്ത്രിസഭ വികസനം നടത്തിയപ്പോള്‍ ബിജെപിക്ക് ഒരു മന്ത്രി സ്ഥാനം മാത്രമാണ് നിതീഷ് നല്‍കിയത്. അതേസമയം റിപ്പോര്‍ട്ട് തേടിയതില്‍ കാര്യമായി ഒന്നുമില്ലെന്നും സാധാരണ നടപടിക്രമം മാത്രമാണ് എന്നുമാണ് ബിഹാര്‍ ആഭ്യന്തര വകുപ്പിന്റെ വിശദീകരണം എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍