UPDATES

ട്രെന്‍ഡിങ്ങ്

ഗാന്ധിയെ വധിച്ചത് ഏതോ ഒരാള്‍: ഏറ്റവും വലിയ ഗാന്ധി മ്യൂസിയം വിവാദത്തില്‍

ഗോഡ്‌സെയുടെ പേര് ഒഴിവാക്കിയത് ഗാന്ധി വധത്തിലെ തങ്ങളുടെ പങ്ക് മറച്ചുവയ്ക്കാനാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്

ഗുജറാത്തില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ഗാന്ധി മ്യൂസിയത്തില്‍ മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാതുറാം ഗോഡ്‌സെയെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. അഹമ്മദാബാദില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ഗാന്ധിനഗറില്‍ സ്ഥിതി ചെയ്യുന്ന ദണ്ഡി കുതിറിലാണ് മഹാത്മാഗാന്ധിയുടെ ജീവിതവും നാള്‍വഴികളും വിശദമാക്കുന്ന മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

ദണ്ഡി മാര്‍ച്ചിനെ അനുസ്മരിപ്പിക്കാനായി ഉപ്പുകൂനയുടെ ആകൃതിയില്‍ മൂന്ന് നില കെട്ടിടത്തിലാണ് മ്യൂസിയം പണികഴിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നിര്‍മ്മിച്ച ഈ കെട്ടിടം 2015ല്‍ അദ്ദേഹം പ്രധാനമന്ത്രിയായപ്പോഴാണ് ഉദ്ഘാടനം ചെയ്തത്. ഈ മ്യൂസിയത്തിലാണ് ബാപ്പുജിയെ വധിക്കുകയും ഹിന്ദുരാഷ്ട്രത്തിന്റെ വക്താവുമായ ഗോഡ്‌സെയുടെ പേര് എവിടെയും പരാമര്‍ശിക്കാത്തത്.

4ഡി കാഴ്ചകളും ലേസര്‍ ഷോകളും 3ഡി ഹോളോഗ്രഫിയും എല്‍ഇഡി ഫ്‌ളോറുകളുമെല്ലാം ചേര്‍ന്ന് മ്യൂസിയം കാഴ്ചയുടെ പുതിയൊരു അനുഭവമാണ്. ഗാന്ധിജി കൊല്ലപ്പെട്ട 1948 ജനുവരി 30ലെ സംഭവങ്ങള്‍ ഇവിടെ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ‘വല്ലഭായി പട്ടേല്‍ രാവിലെ ഗാന്ധിജിയെ സന്ദര്‍ശിക്കുകയും 500ലേറെ ആളുകള്‍ കാത്തിരിക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തു. ഗാന്ധിജി പുറത്തേക്ക് വന്നതോടെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ മുന്നോട്ട് വരികയും അദ്ദേഹത്തിന്റെ കാല്‍പ്പാദം തൊടുകയും ചെയ്തു. ഗാന്ധിജിയുടെ സഹായിയായ മനു അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചെങ്കിലും അയാള്‍ അവരെ തള്ളിമാറ്റി പിസ്റ്റള്‍ പുറത്തെടുത്തു..’ ശേഷം മൂന്ന് വെടിശബ്ദം ഓഡിയോയി കേള്‍പ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. അതേസമയം ഗാന്ധി വധത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ ഒരിടത്തുപോലും ഗോഡ്‌സെയുടെ പേര് പരാമര്‍ശിക്കുന്നില്ല. ഒരു വ്യക്തി എന്ന് മാത്രമാണ് എല്ലായിടത്തും പറയുന്നത്. ഗാന്ധിജിയുടെ ഘാതകന്‍ എന്ന പേരില്‍ ചരിത്രം രേഖപ്പെടുത്തിയ തീവ്രഹിന്ദുത്വവാദിയുടെ പേരാണ് മോദി സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നത്. ഗാന്ധി വധത്തിന്റെ പേരില്‍ ഗോഡ്‌സെയെ പിന്നീട് തൂക്കിക്കൊന്നിരുന്നു.

ഗാന്ധി വധം ഇപ്പോഴും ഗവേഷണവിധേയമാണെന്നും അതിനാലാണ് ദണ്ഡി കുതിറില്‍ ഗോഡ്‌സെയെക്കുറിച്ച് പരാമര്‍ശമൊന്നുമില്ലാത്തതെന്നുമാണ് മ്യൂസിയം ഡയറക്ടര്‍ എംഎച്ച് ഭഗ്ദ പറയുന്നത്. മുംബൈയിലെ അഭിനവ് ഭാരതിന്റെ ട്രസ്റ്റിയും ഗവേഷകനുമായ ഡോ. പങ്കജ് ഫഡ്‌നിസ് അടുത്തിടെ ഗോഡ്‌സെയെ ഗാന്ധി ഘാതകനായി പരാമര്‍ശിക്കുന്നതിനെതിരെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. 1966ല്‍ നിയമിതമായ ജസ്റ്റിസ് ജെഎല്‍ കപൂര്‍ കമ്മിഷനും ഗാന്ധി വധത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഗോഡ്‌സെ ഉതിര്‍ത്തത് കൂടാതെ ആള്‍ക്കൂട്ടത്തില്‍ നിന്നും നാലാമതൊരു വെടിയുണ്ട കൂടി ഗാന്ധിജിയ്ക്ക് നേരെ ഉതിര്‍ന്നിരുന്നുവെന്നും ഗാന്ധി വധത്തില്‍ സവര്‍ക്കറെ കുറ്റക്കാരനാക്കുന്നതിന്റെ അടിസ്ഥാനമെന്താണെന്നുമാണ് ഈ പരാതിയില്‍ ചൂണ്ടിക്കാട്ടപ്പെടുന്നത്.

മ്യൂസിയത്തില്‍ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട മറ്റെല്ലാവരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ അദ്ദേഹത്തിന്റെ പിതാവിന്റെ സുഹൃത്ത് മൗജി ദേവെയുടെ പേരും ഉള്‍പ്പെടുന്നു. ദേവെയാണ് ഗാന്ധിയോട് ലണ്ടനില്‍ നിയമപഠനത്തിന് പോകാന്‍ നിര്‍ദ്ദേശിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഒരു കേസിനായി ഗാന്ധിയെ വിളിച്ചു വരുത്തിയ ദാദ അബ്ദുല്ല, ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിയ്ക്ക് ഒപ്പമുണ്ടായിരുന്ന ബന്ധു മഗന്‍ലാല്‍ ഗാന്ധി, അദ്ദേഹത്തിന് സ്ഥിരമായി കത്തെഴുതിയിരുന്ന റായ്ചന്ദ് ഭായി എന്നിവരുടെ പേരുകളും മ്യൂസിയത്തില്‍ പരാമര്‍ശിക്കുന്നു.

ഗോഡ്‌സെയുടെ പേര് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഗുജറാത്ത് യുവജന സാംസ്‌കാരിക വകുപ്പ് മന്ത്രി രാജേന്ദ്ര ത്രിവേദി തയ്യാറായില്ല. ബിജെപി തങ്ങളുടെ നേട്ടത്തിനായി ഗാന്ധിജിയുടെ പേര് തുടര്‍ച്ചയായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മഹാത്മാവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് ഗോഡ്‌സെ. ഗാന്ധിജിയുടെ ജീവിതത്തിലെ നിസാര വ്യക്തികളെക്കുറിച്ച് പോലും പറയുന്ന മ്യൂസിയത്തിലെ പരാമര്‍ശങ്ങളില്‍ നിന്നും ഗോഡ്‌സെയുടെ പേര് ഒഴിവാക്കിയത് ഗാന്ധി വധത്തിലെ തങ്ങളുടെ പങ്ക് മറച്ചുവയ്ക്കാനാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഗോഡ്‌സെയുടെ പേര് ഒഴിവാക്കിയതില്‍ ബിജെപി ജനങ്ങളോട് മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ വ്യാഴാഴ്ച സബര്‍മതി ആശ്രമത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചിരുന്നു. മഹാത്മാ ഗാന്ധിയുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള ശ്രീമദ് രാജ്ചന്ദ്രയുടെ ചിത്രമുള്ള സ്റ്റാമ്പ് പ്രധാനമന്ത്രി മോദി ചടങ്ങില്‍ പുറത്തിറക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍