ബബ്ബാറും മത്സരരംഗത്തുണ്ടായിരുന്നു. 4,95,119 വോട്ടുകള്‍ക്കായിരുന്നു തോൽവി.
ഒഡിഷ പ്രദേശ് കോണ്‍ഗ്രസ്സ് (ഒപിസിസി) പ്രസിഡണ്ട് നിരഞ്ജൻ പട്നായിക്ക് രാജിവെച്ചു. സംസ്ഥാനത്ത് കോൺഗ്രസ് അമ്പേ തകർന്നടിഞ്ഞ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെയാണ് രാജി. സംസ്ഥാനത്ത് ലോകസഭയിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടന്നിരുന്നു. രണ്ടിലും കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടു.
തന്റെ രാജിക്കത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധിക്ക് അയച്ചതായി പട്നായിക്ക് പറഞ്ഞു. പാർട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്താണ് രാജി വെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ വിശ്വാസമാർജിക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടെന്ന് പട്നായിക്ക് പറഞ്ഞു. കോൺഗ്രസ്സിന് സംസ്ഥാനത്തുണ്ടായ തിരിച്ചടി പഠിക്കാൻ മുതിർന്ന നേതാവ് നരസിംഹ മിശ്ര അധ്യക്ഷനായി ഒരു കമ്മറ്റിയെ വെച്ചതായി പട്നായിക്ക് വ്യക്തമാക്കി.
ലോകസഭാ തെരഞ്ഞെടുപ്പിൽ വെറും ഒരു മണ്ഡലത്തിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. ബിജു ജനതാദൾ 12 സീറ്റിലും ബിജെപി 8 സീറ്റിലും വിജയിച്ചു. ആകെ 21 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.
ഒഡിഷയില്‍ 147 അസംബ്ലി മണ്ഡലങ്ങളിൽ വെറും 9 എണ്ണം മാത്രമാണ് കോൺഗ്രസ്സിന് അനുകൂലമായത്.
ഉത്തർപ്രദേശിൽ യുപിസിസി അധ്യക്ഷന്റെ രാജിസന്നദ്ധത
ഉത്തർ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷൻ രാജ് ബബ്ബാറും തന്റെ രാജിസന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ചതായി റിപ്പോർട്ട്. ലോകസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാണ് കാരണം. പാർട്ടിയുടെ പ്രതികരണം കാക്കുകയാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി. ബബ്ബാറും മത്സരരംഗത്തുണ്ടായിരുന്നു. 4,95,119 വോട്ടുകള്‍ക്കായിരുന്നു തോൽവി.
ഉത്തർപ്രദേശിൽ കോൺഗ്രസ്സ് ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത്. 62 സീറ്റിൽ ബിജെപി ജയിച്ചു. പത്ത് സീറ്റുകളിൽ ബിഎസ്‌പിയും 5 സീറ്റിൽ സമാജ്‌വാദി പാർട്ടിയും ജയിച്ചു. അപ്നാ ദൾ രണ്ട് സീറ്റുകളിലാണ് വിജയിച്ചത്. ആകെ 80 സീറ്റുകളുണ്ട് യുപിയില്‍.