നൂറ്റാണ്ടുകളായി ജാതിയുടേയും മതത്തിന്റേയും വംശത്തിന്റെയും ലിംഗത്തിന്റെയും ഒക്കെ അടിസ്ഥാനത്തില്‍ മാറ്റി നിര്‍ത്തപ്പെട്ടിരുന്ന അവര്‍ക്ക് തന്നെയാണ് നിങ്ങള്‍ ഇന്ന് ഓറഞ്ച് പാസ്‌പോര്‍ട്ട് പതിച്ചു നല്‍കാന്‍ ഒരുങ്ങിയത്.
1935-ലെ ന്യൂറംബര്‍ഗ് റാലി. അതില്‍ വച്ചാണ് നാസി പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനമായ പല പുതിയ വംശീയ നിയമങ്ങളും നാസി പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. ജര്‍മന്‍ ദേശീയത (Reich)യുടെ പൗരത്വം ജര്‍മന്‍ ജൂതര്‍ക്ക് നിഷേധിക്കുന്നതും ‘ജര്‍മന്‍കാരു’മായും അവരുമായി രക്തബന്ധമുള്ളവരുമായും വിവാഹ ബന്ധവും ലൈംഗിക ബന്ധവും നിരോധിക്കുന്ന നിയമവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അനുബന്ധമായി കൊണ്ടുവന്ന ഓര്‍ഡിനന്‍സുകള്‍ വഴി ജൂതര്‍ക്ക് എല്ലാ അവകാശങ്ങളും നിഷേധിക്കുകയും അവരുടെ എല്ലാ വിധത്തിലുള്ള രാഷ്ട്രീയാവകാശങ്ങളും എടുത്തു കളയുകയും ചെയ്തു.
ജര്‍മനിയില്‍ മറ്റെല്ലാവരേയും പോലെ ജൂതരും തങ്ങളുടെ തിരിച്ചറിയില്‍ കാര്‍ഡ് കൊണ്ടു നടക്കേണ്ടിയിരുന്നു. പക്ഷേ, അവരെ തിരിച്ചറിയാനായി ഒരു പ്രത്യേക അടയാളം പതിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അവരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ മുകളില്‍ ചുവന്ന അക്ഷരത്തില്‍ ‘J’ എന്ന് പതിപ്പിക്കാനും പേരിന്റെ തുടക്കം കൊണ്ട് ജൂതരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവരുടെ പേരിന്റെ നടുക്ക് ആണുങ്ങള്‍ക്ക്, ‘ഇസ്രായേല്‍’ എന്നും സ്ത്രീകള്‍ക്ക് ‘സാറ’ എന്നും പേര് ചേര്‍ക്കാനും തീരുമാനിച്ചു. അത്തരം കാര്‍ഡുകള്‍ കൈവശമുള്ളവരെ തിരിച്ചറിയാന്‍ പോലീസിന് എളുപ്പമായിരുന്നു. പിന്നീടുള്ളത് ക്രൂരമായ നരഹത്യയുടെ ചോരക്കറ പുരണ്ട ചരിത്രം.
നമ്മുടെ രാജ്യത്തിപ്പോള്‍ ആ വിവേചനത്തിന്റെ ഒരു പുതിയ പതിപ്പ് അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. സംഘടിതമായി മനുഷ്യരെ ചുട്ടെരിക്കാനുള്ള ഗ്യാസ് ചേംബറുകള്‍ ഇല്ല എന്നതു മാത്രമാണ് ഇവിടെയില്ലാത്ത ഒരു കാര്യം. എന്നാല്‍ രാജ്യമൊട്ടാകെ തന്നെ വലിയ തോതിലുള്ള ആ വിവേചനത്തിന്റെ ശ്വാസം മുട്ടിക്കുന്ന ഗ്യാസ് ചേംബറുകളായി പരിവര്‍ത്തനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്.
നമ്മള്‍, ഏതെങ്കിലും വിധത്തിലുള്ള മത ധ്രുവീകരണത്തെക്കുറിച്ചോ ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നതിനെക്കുറിച്ചോ മാത്രമല്ല സംസാരിക്കുന്നത്.
നമ്മള്‍ സംസാരിക്കുന്നത്, സമ്പന്നരുടെ ഇന്ത്യയെക്കുറിച്ചാണ്, തുല്യനീതിയുടേതായ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുന്നതിനെ കുറിച്ചാണ്, ഭരണഘടനാപരമായി ലഭിച്ചിട്ടുള്ള പല അവകാശങ്ങളും ഇല്ലാതാകുന്നതിനെ കുറിച്ചാണ്, മനുഷ്യരുടെ അന്നന്നത്തെ അന്നം പോലും മുട്ടിക്കുന്നതിനെ കുറിച്ചാണ്, ഇപ്പോള്‍ അത്തരത്തില്‍ കഷ്ടപ്പെടുന്ന മനുഷ്യരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന പാസ്‌പോര്‍ട്ടുകള്‍ അവര്‍ പേറണമെന്ന് പറഞ്ഞ ഭരണകൂടത്തെക്കുറിച്ചാണ്…
ഇ.സി.ആര്‍- അതായത് മെട്രിക്കുലേഷന്‍ പാസാകാത്തവരുടെ പാസ്‌പോര്‍ട്ടില്‍ പുറത്തു പോയി ജോലി ചെയ്യുന്നതിന് വേണ്ടി വരുന്ന പ്രത്യേക അനുമതി- പാസ്‌പോര്‍ട്ടുകളുടെ പുറംചട്ട ഓറഞ്ച് നിറത്തിലാക്കാനും അല്ലാത്തവരുടേത് നീല നിറത്തില്‍ തന്നെ തുടരാനും ജനുവരി 12-നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനൊപ്പം, വ്യക്തിഗത വിവരങ്ങളായ പിതാവിന്റെ/നിയമപരമായ സംരക്ഷക/ന്‍, വിലാസം, മാതാവിന്റെ പേര്, ഭാര്യ/ഭര്‍ത്താവിന്റെ പേര്, ഇ.സി.ആര്‍ വിവരം എന്നിങ്ങനെ ഉള്‍ക്കൊള്ളുന്ന പാസ്‌പോര്‍ട്ടിന്റെ അവസാന പേജ് നീക്കം ചെയ്യാനും തീരുമാനിച്ചിരുന്നു.
വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധവും സമ്മര്‍ദ്ദവുമുയര്‍ന്നതോടെ ഈ തീരുമാനം ഇന്നലെ പിന്‍വലിച്ചിരിക്കുകയാണ്. എന്നാല്‍ അവിടെ മനസിലാക്കേണ്ട കാര്യം, ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന നിരക്ഷരരായ, പാവപ്പെട്ടവരോട് അത്യപൂര്‍വമായി മാത്രം കാണിക്കുന്ന ഒരു ‘ദയാവായ്പാ’ണ് അതെന്നതാണ്.
പാസ്പോര്‍ട്ടില്‍ ഓറഞ്ച് നിറമുള്ള ‘നീച’ വിഭാഗവും യോഗിയുടെ കാവി കക്കൂസും
നമ്മുടെ ജനാധിപത്യത്തിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്ന സമയത്ത് ആ മനുഷ്യര്‍ക്ക് ഇതേ ജനാധിപത്യം നല്‍കിയത് എന്തൊക്കെയാണെന്ന് മനസിലാക്കണമെങ്കില്‍ അടുത്തുള്ള ഏതെങ്കിലും ഒരു ലോക്കല്‍ കോടതിയില്‍, ഒരു സര്‍ക്കാര്‍ ഓഫീസില്‍, റെയില്‍വേ സ്‌റ്റേഷനില്‍, ഉത്തരേന്ത്യയിലെ ഏതെങ്കിലും ചെറുപട്ടണങ്ങളുടെ ഓരങ്ങളില്‍ പോയി നോക്കൂ. പ്രാാഥമികകൃത്യം നിര്‍വഹിക്കാനായി സ്ഥലം തേടി അതിരാവിലെ മുതല്‍ ആ മനുഷ്യര്‍ അലയുന്നുണ്ടാവും, അന്നന്നത്തെ അന്നത്തിന് വേണ്ടി ഓരോ ദിവസവും തൊഴില്‍ തേടി ഇറങ്ങിയിട്ടുണ്ടാവും, റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്ന് റെയില്‍വേ സ്‌റ്റേഷനുകളിലേക്കുള്ള യാത്രയാണ് അവരുടെ ജീവിതം. അവരുടെ കേസുകള്‍ ദശകങ്ങളായി കോടതികളുടെ കനിവ് തേടി കെട്ടിക്കിടക്കും. പോലീസ് സ്‌റ്റേഷനുകള്‍ അവര്‍ക്ക് നീതി കിട്ടാനുള്ള ഇടങ്ങളല്ല, അവരെ ഇടിച്ചു കൊല്ലുന്നയിടങ്ങളാണ്.
അപ്പോള്‍ ആകെത്തുക എന്താണ്? ഏറ്റവും പുതിയ ഓക്‌സ്ഫാം റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ സമ്പത്തിന്റെ 73 ശതമാനവും കൈകാര്യം ചെയ്യുന്നത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണ്. അതിനൊപ്പം, രാജ്യത്തെ ജനസംഖ്യയുടെ പകുതി വരുന്ന ദരിദ്ര ജനത-67 കോടിയോളം-യുടെ സമ്പത്തിലുണ്ടായ വര്‍ധനവാകട്ടെ കേവലം ഒരു ശതമാനവും.
ഈ റിപ്പോര്‍ട്ട് മറ്റൊരു കാര്യവും കൂടി കാണിച്ചു തരുന്നുണ്ട്. ഈ ഒരു ശതമാനത്തിന്റെ സമ്പത്ത് 2017 സമയത്ത് 20.9 ട്രില്യണ്‍ ഡോളറായി വര്‍ധിച്ചു. അതായത്, 2017-2018ലെ കേന്ദ്ര ബജറ്റിന് തുല്യമായ തുക.
ആ ഒരു ശതമാനം വരുന്ന വര്‍ഗത്തിന്റെ, അവരുടെ പിണിയാളുകളുടെ, അവരുടെ സമ്പന്നരായ രാഷ്ട്രീയ മേലാളന്മാരുടെ ജീവിതം കൂടുതല്‍ സുഗമമാക്കാന്‍ ഈ പാവപ്പെട്ടവരെര തിരിച്ചറിയുകയും അവരെ അകറ്റി നിര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. ഈ ‘വൃത്തികെട്ട മനുഷ്യര്‍’ തങ്ങളുടെ എയര്‍പോര്‍ട്ട് ചെക്കിംഗ് കൗണ്ടറുകളില്‍ കൂട്ടം കൂടുന്നത് അവര്‍ക്ക് അവസാനിപ്പിച്ചേ മതിയാകൂ. ഒരു ഓറഞ്ച് പാസ്‌പോര്‍ട്ടിന് ഇതില്‍ കൂടുതല്‍ എന്തു ചെയ്യാന്‍ സാധിക്കും?
നൂറ്റാണ്ടുകളായി ജാതിയുടേയും മതത്തിന്റേയും വംശത്തിന്റെയും ലിംഗത്തിന്റെയും ഒക്കെ അടിസ്ഥാനത്തില്‍ മാറ്റി നിര്‍ത്തപ്പെട്ടിരുന്ന അവര്‍ക്ക് തന്നെയാണ് നിങ്ങള്‍ ഇന്ന് ഓറഞ്ച് പാസ്‌പോര്‍ട്ട് പതിച്ചു നല്‍കാന്‍ ഒരുങ്ങിയത്.
ദാരിദ്ര്യത്തിന്റെ പരമാധികാര റിപ്പബ്ലിക്കിലെ മായാജാലക്കാര്‍; കട്പുതലിയിലെ കാഴ്ചകള്‍