കേസിലെ പ്രധാന പ്രതികളായ ശിഖർ അഗർവാൾ, ജീതു ഫോജി തുടങ്ങിയവരെ മാലയിട്ട് മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വർഗീയ കലാപം സംഘടിപ്പിക്കുകയും പൊലീസുദ്യോഗസ്ഥനെ കല്ലെറിഞ്ഞും വെടിവെച്ചും കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികൾ ജാമ്യത്തിലിറങ്ങിയപ്പോൾ വൻ സ്വീകരണം സംഘടിപ്പിച്ച് സംഘപരിവാർ അനുകൂലികൾ. ഭാരത് മാതാ കി ജയ്, വന്ദേ മാതരം, ജയ് ശ്രീരാം തുടങ്ങിയ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് കേസിൽ കുറ്റാരോപിതരായ ഏഴു പേരെ സ്വീകരിച്ചത്.
കേസിലെ പ്രധാന പ്രതികളായ ശിഖർ അഗർവാൾ, ജീതു ഫോജി തുടങ്ങിയവരെ മാലയിട്ട് മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇവർക്കൊപ്പം സെൽഫികളെടുക്കാനും ചിലർ മത്സരിക്കുന്നുണ്ട്. ബുലന്ദ്ഷഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിംഗ് അടക്കം രണ്ട് പേരുടെ കൊലപാതകത്തിലേക്ക് നയിച്ച കലാപത്തിൽ നേതൃസ്ഥാനം വഹിച്ചവരാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
ഗോവധം ആരോപിച്ച് സംഘടിപ്പിച്ച കലാപത്തിനിടയ്ക്കാണ് സുബോധ് കുമാർ എന്ന പൊലീസ് ഇന്‍സ്‌പെക്ടറേയും മറ്റൊരാളേയും ആള്‍ക്കൂട്ടം വധിച്ചത്. സംഭവത്തില്‍ 27 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഗോവധത്തിന്റെ പേരിലും കേസെടുക്കുകയുണ്ടായി. ബുലന്ദ്ഷഹര്‍ ജില്ലയിലെ ചിംഗ്രാവതി, മഹാവ് ഗ്രാമങ്ങളിലാണ് വ്യാപക അക്രമം അറങ്ങേറിയത്. ദാദ്രിയില്‍ ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ടം മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസ് ആദ്യം അന്വേഷിച്ചത് കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് ആയിരുന്നു. ഇദ്ദേഹത്തെ പിന്നീട് ആ ചുമതലയിൽ നിന്നും നീക്കുകയായിരുന്നു. സുബോധ് കുമാർ തുടക്കത്തിൽ കണ്ടെത്തിയ തെളിവുകളാണ് അഖ്‌ലാഖ് കേസിനെ ദുർബലപ്പെടുത്തുന്നതിന് വിഘാതമായിത്തീര്‍ന്നത്.
25 പശുക്കളുടെ ശവം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. ഗോവധം ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് വ്യാപക അക്രമം അരങ്ങേറി. ദേശീയപാതയില്‍ നിന്ന് ഇവരെ ഒഴിപ്പാക്കാനുള്ള ശ്രമത്തിനിടെയാണ് നാടന്‍ തോക്കുകളുപയോഗിച്ച് അക്രമികള്‍ വെടി വയ്ക്കാന്‍ തുടങ്ങിയത്.
പശുക്കളുടെ മൃതദേഹങ്ങൾ നാട്ടുകാർ കണ്ടെത്തിയതിനു പിന്നാലെ ഹിന്ദുത്വ സംഘടനകൾ പ്രക്ഷോഭത്തെ നയിക്കാനായി എത്തിച്ചേർന്നെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഹിന്ദു യുവവാഹിനി, ബജ്റംഗ്ദൾ എന്നീ സംഘടനകളാണ് അക്രമികളെ നയിച്ചതെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇവരാണ് പൊലീസിനെ ആക്രമിക്കാനും പൊലീസ് വാഹനങ്ങൾ തകർക്കാനും തീയിടാനുമെല്ലാം രംഗത്തുണ്ടായിരുന്നത്. പ്രദേശത്ത് ‘ന്യൂനപക്ഷക്കാർ’ പശുക്കളെ കൊല്ലുന്നതായി സ്ഥലത്തെ ഹിന്ദുത്വ സംഘടനാ നേതാക്കൾക്ക് പരാതിയുണ്ടായിരുന്നു.B