സെപ്തംബർ 19 വരെ ചിദംബരം ഈ സെല്ലിൽ കഴിയേണ്ടി വരും.
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് തിഹാർ ജയിലിൽ തന്റെ മകൻ ഉപയോഗിച്ചിരുന്ന അതേ സെൽ കിട്ടുമെന്ന് റിപ്പോർട്ട്. ഏഴാംനമ്പർ ജയിലിലാണ് 74കാരനായ ചിദംബരത്തെ അടയ്ക്കുക. ഇവിടെ വെസ്റ്റേൺ ടോയ്‌ലറ്റ്, കട്ടിൽ എന്നീ സൗകര്യങ്ങളുണ്ട്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്തവരെ ഏഴാം നമ്പർ ജയിലിലാണ് അടയ്ക്കാറുള്ളത്. എയർസെൽ മാക്സിസ് കേസിൽ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം പാർത്തതും ഇതേ സെല്ലില്‍ തന്നെയായിരുന്നു.
സെപ്തംബർ 19 വരെ ചിദംബരം ഈ സെല്ലിൽ കഴിയേണ്ടി വരും.
സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്തവരെക്കൂടാതെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയും ഈ ജയിലിൽ പാർപ്പിക്കാറുണ്ട്. പ്രത്യേക സെല്ലിലാണ് ചിദംബരത്തെ പാർപ്പിക്കുക. തന്റെ മരുന്നുകൾ കൈവശം വെക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. സെഡ് കാറ്റഗറി സുരക്ഷയുള്ളതിനാലാണ് പ്രത്യേക സെൽ അനുവദിച്ചിരിക്കുന്നത്. ഈ ജയിലിലെ സെല്ലുകൾ താരതമ്യേന ഇടുങ്ങിയവയാണെന്നും റിപ്പോർട്ടുണ്ട്.
ഐ എന്‍ എക്സ് മീഡിയ കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമാണ് ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉയര്‍ത്തിയിരിക്കുന്നത്. പ്രസ്തുത കേസ് സി ബി ഐ ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 2007 ധനമന്ത്രിപദം ദുരുപയോഗം ചെയ്തു മകന്‍ കാര്‍ത്തി ചിദംബരത്തിന് വേണ്ടി ഭീമമായ വിദേശ ഫണ്ട് ഐ എന്‍ എക്സ് മീഡിയയില്‍ നിക്ഷേപിക്കാന്‍ സഹായിച്ചു എന്നാണ് സി ബി ഐ ചിദംബരത്തിനെതിരായി ഉയര്‍ത്തിയിരിക്കുന്ന ആരോപണം.
കഴിഞ്ഞ ചൊവ്വാഴ്ച ചിദംബരത്തിന്റെ സി ബി ഐ കസ്റ്റഡി രണ്ടു ദിവസം കൂടി നീട്ടിയിരുന്നു. 74 കാരനായ നേതാവിനെ തീഹാര്‍ ജയിലിലേക്ക് അയക്കരുത് എന്ന അഭിഭാഷകന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഇത്. ഈ കസ്റ്റഡി സമയ പരിധി ഇന്ന് അവസാനിച്ചിരുന്നു.