ജെയ്ഷെ മൊഹമ്മദിനെതിരെ സർക്കാർ നടത്തുന്ന നീക്കത്തെ മുഷാറഫ് സ്വാഗതം ചെയ്തു.
ഇന്ത്യയിൽ ആക്രമണം നടത്താനായി പാകിസ്താൻ ഇന്റലിജൻസ് വിഭാഗങ്ങൾ ഭീകരവാദ സംഘടനയായ ജെയ്ഷെ മൊഹമ്മദിനെ ഉപയോഗിക്കാറുണ്ടായിരുന്നെന്ന് മുൻ പാക് പ്രസിഡണ്ട് പർവേസ് മുഷാറഫ്. തന്റെ ഭരണകാലയളവിൽ ഇത് നടന്നിരുന്നെന്നാണ് മുഷാറഫ് വ്യക്തമാക്കിയത്. ഹം ന്യൂസിനു വേണ്ടി പാകിസ്താനി മാധ്യമപ്രവർത്തക നദീം മാലിക്കിന് നൽകിയ ഫോൺ അഭിമുഖത്തിലാണ് മുഷാറഫ് ഇക്കാര്യം പറഞ്ഞത്.
ജെയ്ഷെ മൊഹമ്മദിനെതിരെ സർക്കാർ നടത്തുന്ന നീക്കത്തെ മുഷാറഫ് സ്വാഗതം ചെയ്തു. ഈ സംഘടന തന്നെ വധിക്കാൻ രണ്ടുതവണ ശ്രമം നടത്തിയിരുന്നതായി മുഷാറഫ് പറഞ്ഞു, 2003 ഡിസംബർ മാസത്തിലായിരുന്നു ഇത്.
അതെസമയം തന്റെ ഭരണകാലത്ത് ജെയ്ഷെ മൊഹമ്മദിനെതിരെ യാതൊരു നടപടിയും എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മുഷാറഫ് അക്കാലത്ത് വ്യത്യസ്തമായ സാഹചര്യങ്ങളായിരുന്നു നിലനിന്നിരുന്നതെന്ന് വ്യക്തമാക്കി. താനും അതിനായി കാര്യമായ ശ്രമം നടത്തിയിരുന്നില്ലെന്നും മുൻ പ്രസിഡണ്ട് വ്യക്തമാക്കി.
ജമ്മു കശ്മീരിലെ പുൽവാമയിൽ ജെയ്ഷ് നടത്തിയ ഭീകരാക്രമണത്തിന്റെയും പിന്നീടുള്ള ദിവസങ്ങളിലെ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് മുഷാറഫിന്റെ പ്രതികരണം.