കശ്മീര്‍ വിഷയത്തിൽ ഇന്ത്യക്കും പാകിസ്താനുമിടയിൽ മധ്യസ്ഥം വഹിക്കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടെന്ന അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ശരിയാണെങ്കിൽ പ്രധാനമന്ത്രി രാജ്യത്തെ ഒറ്റിക്കൊടുത്തെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. ദുർബലമായ വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ എന്തെല്ലാമാണ് സംഭവിച്ചതെന്ന് തുറന്നു പറയാൻ മോദി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1972ലെ ഷിംല കരാറിനെയും ഇന്ത്യയുടെ താല്‍പര്യങ്ങളെയും മോദി ഒറ്റിക്കൊടുത്തെന്ന് അദ്ദേഹം പറഞ്ഞു. അതെസമയം കശ്മീര്‍ വിഷയത്തിൽ മൂന്നാംകക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന സർക്കാരിന്റെ പ്രസ്താവനയെ കോൺഗ്രസ് സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് മോദി മിണ്ടാതിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടെന്നായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഈ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം അഭ്യര്‍ഥിച്ചതായും അദ്ദേഹം പറയുകയുണ്ടായി.
അതെസമയം കശ്മീര്‍ പ്രശ്നത്തില്‍ അമേരിക്കന്‍ മധ്യസ്ഥത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്നലത്തെ ചർച്ചയിൽ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകള്‍ പറയുന്നു. കശ്മീര്‍ പ്രശ്നത്തില്‍ അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിഞ്ഞേക്കുമെന്നായിരുന്നു ട്രംപിന്റെ പിന്നീടുള്ള പ്രതികരണം.
President Trump says PM Modi asked him to mediate between India & Pakistan on Kashmir!
If true, PM Modi has betrayed India’s interests & 1972 Shimla Agreement.
A weak Foreign Ministry denial won’t do. PM must tell the nation what transpired in the meeting between him & @POTUS
— Rahul Gandhi (@RahulGandhi) July 23, 2019