ഓഗസ്റ്റ് 11ന് പാക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ സ്ഥാനമേൽക്കും.
പാകിസ്താൻ പൊതുതിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടി നേതാവ് ഇമ്രാൻ ഖാനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ ബന്ധപ്പെട്ടു. പാർട്ടി നേടിയ വിജയത്തിൽ അഭിനന്ദനങ്ങളറിയിച്ചു. തിങ്കളാഴ്ചയാണ് മോദി ഇമ്രാൻ ഖാനെ വിളിച്ചത്.
ഓഗസ്റ്റ് 11ന് പാക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ സ്ഥാനമേൽക്കും.
മോദിയും ഖാനും തമ്മിലുള്ള ഫോൺ സംഭാഷണം എത്രനേരം നീണ്ടു നിന്നും എന്ന കാര്യത്തിൽ വ്യക്തതയില്ല. 2015ൽ ഇരുവരും തമ്മിൽ കണ്ടത് പ്രധാനമന്ത്രി ഓർമിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാകിസ്താനിൽ ജനാധിപത്യം ആഴത്തിൽ വേരോടുമെന്ന് പ്രധാനമന്ത്രി പ്രത്യാശിച്ചു. പാകിസ്താനിലെ ജനാധിപത്യ പ്രക്രിയയിൽ ഇന്ത്യയുടെ എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
ഇരുവരുടെയും സംഭാഷണത്തിൽ സമാധാനവും വികസനവും ഒരു വിഷയമായിരുന്നു എന്നാണറിയുന്നത്. തെരഞ്ഞെടുപ്പിൽ വിജയം കണ്ടതിനു ശേഷം നടത്തിയ പ്രസ്താവനയിൽ ഇന്ത്യ കുറ്റപ്പെടുത്തലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന പരാതി ഇമ്രാൻ ഖാൻ ഉന്നയിച്ചിരുന്നു. ഇന്ത്യ ഒരടി മുന്നോട്ടു വെക്കാൻ തയ്യാറായാൽ പാകിസ്താൻ രണ്ടടി മുമ്പോട്ടു വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.