“എന്നെ ആക്രമിക്കുമ്പോൾ കോൺഗ്രസ്സ് കരുതിയത് ഞാൻ ഒറ്റയ്ക്കാണെന്നാണ്.”
പൊതു തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ് പൂർത്തിയായപ്പോൾ ഒരു ‘മോദി സർക്കാർ തരംഗം’ രാജ്യത്തുള്ളതായി തനിക്ക് തിരിച്ചറിയാൻ സാധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഏതുവഴിക്കാണ് കാറ്റ് വീശുന്നതെന്ന് നിങ്ങളുടെ ഉത്സാഹത്തിൽ നിന്നും എനിക്ക് മനസ്സിലാകും.’ -മോദി പറഞ്ഞു.
അസമിലെ സിൽചാറിൽ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. അസമിലെ അഞ്ച് സീറ്റുകളിലും എൻഡിഎ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ‘ചായ്‌വാല’ ചീട്ടും മോദി അസമിലെ റാലിയിൽ പുറത്തെടുത്തു. വായിൽ സ്വർണക്കരണ്ടിയുമായി പിറന്നവർക്ക് ചായയുടെ രുചി അറിയാൻ മാത്രമേ സാധിക്കൂ. തേയിലകൾ നുള്ളുമ്പോൾ കൈകൾ മുറിയുന്നതും കെമിക്കലുകളേറ്റ് അസുഖങ്ങൾ വരുന്നതുമെല്ലാം അത്തരക്കാർക്ക് മനസ്സിലാകില്ല, -മോദി കോൺഗ്രസ്സ് നേതൃത്വത്തെ ലാക്കാക്കി പറഞ്ഞു.
കോണ്‍ഗ്രസ്സിന് ചായക്കടക്കാരോട് വെറുപ്പാണെന്നും മോദി പറഞ്ഞു. “എന്നെ ആക്രമിക്കുമ്പോൾ കോൺഗ്രസ്സ് കരുതിയത് ഞാൻ ഒറ്റയ്ക്കാണെന്നാണ്. അസമിലെയും ബംഗാളിലെയും തേയിലത്തോട്ടങ്ങളിലേക്ക് ദശകങ്ങളായി നോക്കാതിരുന്നതു കൊണ്ടാണ് അവർക്കാ തോന്നലുണ്ടായത്.” -മോദി വിശദീകരിച്ചു.