കോളേജ് വിദ്യാര്‍ത്ഥിനികളെയാണ് പ്രതികള്‍ കൂടുതലായും ലക്ഷ്യം വച്ചിരുന്നതെങ്കിലും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയും ജോലിക്കാരായ യുവതികളേയും ഇതുപോലെ വലയില്‍ വീഴ്ത്തിയിട്ടുണ്ട്
തമിഴ്‌നാട്ടില്‍ രാഷ്ട്രീയ ഏറ്റമുട്ടലിനു വരെ കളമൊരുക്കിയിരിക്കുന്ന പൊള്ളാച്ചി പീഡനക്കേസ് സിബിഐ അന്വേഷിക്കും. സിബി സിഐഡി അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസ് വലിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിരിക്കുന്നത്. ഭരണകക്ഷിയായ എ ഐ ഡി എം കെയും പ്രതിപക്ഷമായ ഡിഎംകെയും ഈ വിഷയത്തിന്റെ പേരില്‍ പരസ്യമായ ഏറ്റുമുട്ടലിലാണ്. സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഭരണകക്ഷിയിലെ പ്രമുഖരുടെ മക്കള്‍ക്ക് പീഡനക്കേസുമായി ബന്ധമുണ്ടെന്നും ഡിഎംകെ ആരോപിക്കുന്നുണ്ട്. ഡിഎംകെ എം പി കനിമൊഴിയുടെ നേതൃത്വത്തില്‍ സമരവും പ്രതിഷേധവും നടത്തിയിരുന്നു. ഇതിന്റെ പേരില്‍ കനിമൊഴിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പീഡനക്കേസ് പ്രതികളിലൊരാളായ തിരുന്നാവക്കരസ് പുറത്തു വന്ന ഒരു വീഡിയോയില്‍ തങ്ങള്‍ക്ക് രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമാണെന്നു പറയുന്നുണ്ട്. അതേപോലെ പരാതിക്കാരിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എ ഐ ഡി എം കെ പ്രാദേശിക നേതാവ് എ നാഗരാജിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ സര്‍ക്കാരിനും ഭരണകക്ഷിക്കുമെതിരേ ആഞ്ഞടിക്കുന്നത്.
എന്നാല്‍ സര്‍ക്കാരിനെയും പാര്‍ട്ടിയേയും ബോധപൂര്‍വം അപമാനിക്കാന്‍ ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നുമാണ് എഐഎഡിഎംകെ പറയുന്നത്. തന്റെ മകനെതിരേ വ്യാജ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി ആരോപിച്ച് എഐഎഡിഎം കെയുടെ മുതിര്‍ന്ന നേതാവും നിയമസഭ ഡെപ്യൂട്ടി സ്പീക്കറുമായ പൊള്ളാച്ചി ജയരാമന്‍ ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിന്റെ മരുമകന്‍ ശബരീശനെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. പരസ്യമായി തന്നോട് മാപ്പ് പറയണമെന്നാണ് ജയരാമന്റെ ആവശ്യം.
അതേസമയം ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നൊരു വീഡിയോയില്‍ പ്രതികളില്‍ രണ്ടുപേരായ ശബരിരാജനും(റിസ്വന്ത്) തിരുന്നാവക്കരസും തങ്ങള്‍ എങ്ങനെയാണ് പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തിയതെന്നു പറയുന്നുണ്ട്. പരാതിക്കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ പകര്‍ത്തിയതെന്നു കരുതുന്ന ഈ വീഡിയോ എന്‍ഡിടിവിയാണ് പുറത്തു വിട്ടത്. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നതിനു മുമ്പാണ് ഇത്തരമൊരു വീഡിയോ ചിത്രീകരിച്ചതെന്നു കരുതുന്നു. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികത ചാനല്‍ സ്ഥിരീകരിക്കുന്നില്ല.
സോഷ്യല്‍ മീഡിയ വഴിയാണ് തങ്ങള്‍ പെണ്‍കുട്ടികളുമായി പരിചയത്തിലാകുന്നതെന്നാണ് പ്രതികള്‍ പറയുന്നത്. എന്നാല്‍ ഇരകളില്‍ പലരും തങ്ങള്‍ക്കൊപ്പം വരാന്‍ സ്വയം തയ്യാറാവുകയായിരുന്നുവെന്നാണ് പ്രതികള്‍ പറയുന്നത്. പരാതിക്കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ പരാമര്‍ശിച്ചാണ് പ്രതികള്‍ വീഡിയോയില്‍ സംസാരിക്കുന്നത്. താന്‍ പുറത്തു പോകാന്‍ വരുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ പെണ്‍കുട്ടി തങ്ങള്‍ക്കൊപ്പം കാറില്‍ വരാന്‍ തയ്യാറാവുകയായിരുന്നുവെന്നാണ് ശബരിരാജന്‍ പറയുന്നത്. എന്നാല്‍ കാറില്‍ കയറി ശേഷം പെണ്‍കുട്ടിയോട് താന്‍ തെറ്റ് ചെയ്‌തെന്നു ശബരിരാജന്‍ സമ്മതിക്കുന്നു. ആദ്യം താന്‍ അവളെ ചുംബിച്ചപ്പോള്‍ പെണ്‍കുട്ടി വിസമ്മതം പറഞ്ഞില്ല. എന്നാല്‍ വസ്ത്രം ഉരിയാന്‍ ശ്രമിച്ചപ്പോള്‍ നോ എന്നു പറഞ്ഞു. എങ്കിലും ഞാന്‍ വസ്ത്രം അഴിക്കാന്‍ തുടങ്ങി. ചുംബിച്ചപ്പോള്‍ എതിര്‍പ്പ് ഇല്ലായിരുന്നല്ലോ പിന്നെ ഇപ്പോള്‍ എന്താണെന്നു താന്‍ ചോദിച്ചെന്നും ശബരിരാജന്‍ വീഡിയോയില്‍ ചോദ്യം ചെയ്യുന്നവരോട് പറയുന്നുണ്ട്. മൊബൈല്‍ ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്‌മെയില്‍ ചെയ്യുകയും പണം തട്ടിയെന്നും പ്രതികള്‍ വീഡിയോയില്‍ സമ്മതിക്കുന്നുമുണ്ട്.
എന്നാല്‍ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത് തന്നെ ചതിയില്‍പ്പെടുത്തിയാണ് ശബരിരാജന്‍ കാറില്‍ കയറ്റിയതെന്നാണ്. പ്രതിയുമായി പരിചയമുണ്ടായിരുന്ന പെണ്‍കുട്ടി അയാള്‍ അത്യാവശ്യമായി ഒരു കാര്യം പറയാന്‍ ഉണ്ടെന്നു പറഞ്ഞതിനെ തുടര്‍ന്നായിരുന്നു പൊള്ളാച്ചി ബസ് സ്റ്റാന്‍ഡില്‍ എത്തിയത്. അവിടെ ശബരിരാജനും തിരുന്നാവക്കരസും ഒരു കാറുമായി കാത്തു നില്‍പ്പുണ്ടായിരുന്നു. കാറില്‍ ഇരുന്നു സംസാരിക്കാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ അകത്തു കയറ്റുകയായിരുന്നു. തിരുന്നാവക്കരസ് ആണ് കാര്‍ ഒടിച്ചത്. കുറച്ചു ദൂരം ചെന്നപ്പോള്‍ മറ്റു രണ്ടു പ്രതികളായ സതീഷു വസന്തകുമാറും കാറില്‍ കയറി. തുടര്‍ന്ന് ബലം പ്രയോഗിച്ച് പെണ്‍കുട്ടിയെ വിവസ്ത്രയാക്കുകയും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ഇതിനുശേഷം കഴുത്തില്‍ കിടന്ന മാല തട്ടിയെടുത്തു. പെണ്‍കുട്ടി കരഞ്ഞ് ബഹളം വച്ചതിനെ തുടര്‍ന്ന് വഴിയില്‍ ഇറക്കി വിട്ട് പ്രതികള്‍ കടന്നു കളഞ്ഞു. ഭയം മൂലം ഈ വിവരം വീട്ടില്‍ അറിയിക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. എന്നാല്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതികള്‍ പെണ്‍കുട്ടിയെ ബ്ലാക് മെയില്‍ ചെയ്യാന്‍ തുടങ്ങി. അവര്‍ ആവശ്യപ്പെട്ട പണം പെണ്‍കുട്ടി നല്‍കി. തുടര്‍ന്നും ഭീഷണി നടക്കുകയും ലൈംഗികമായി വഴങ്ങണമെന്നു നിര്‍ബന്ധിക്കുകയും ചെയ്തതോടെയാണ് വിവരങ്ങള്‍ എല്ലാം പെണ്‍കുട്ടി സഹോദരനോട് പറയുന്നത്. പിന്നീട് സഹോദരനാണ് പൊലീസില്‍ പരാതി നല്‍കുന്നത്. ഇതിനു പുറകെയാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്തു വരുന്നത്.
കോളേജ് വിദ്യാര്‍ത്ഥിനികളെയാണ് പ്രതികള്‍ കൂടുതലായും ലക്ഷ്യം വച്ചിരുന്നതെങ്കിലും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയും ജോലിക്കാരായ യുവതികളേയും ഇതുപോലെ വലയില്‍ വീഴ്ത്തിയിട്ടുണ്ടെന്നും പൊലീസിന് വിവരം കിട്ടിയിരുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയത്തിലാകുന്നവരെ പുറത്ത് നിന്നും ഭക്ഷണം കഴിക്കാനും യാത്ര ചെയ്യാനുമൊക്കെ ക്ഷണിച്ചാണ് പ്രതികള്‍ വലയില്‍ വീഴ്ത്തിരുന്നുതെന്നും പൊലീസ് പറയുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രതികളുടെ ഫോണുകള്‍ പരിശോധിച്ചു വരികയാണെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണന്നും പൊലീസ് പറയുന്നുണ്ട്. ഇതുവരെ ഒരു പെണ്‍കുട്ടി മാത്രമാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കൂടുതല്‍ ഇരകളുടെ പരാതി കിട്ടാന്‍ വേണ്ടിയാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.
അതേസമയം പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പേരും വിവരങ്ങളും കോയമ്പത്തൂര്‍ പൊലീസ് പുറത്തുവിട്ടെന്ന ആരോപണം വരുന്നുണ്ട്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി കേസ് സിബിഐക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവിലും പെണ്‍കുട്ടിയുടെ പേരും പഠിക്കുന്ന കോളേജും പരാമര്‍ശിച്ചിരുന്നതും വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.