പ്രതികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് നിരവധി പെണ്‍കുട്ടികളെ ഇവര്‍ കുടുക്കിയിട്ടുണ്ടെന്ന വിവരം പൊലീസിന് കിട്ടുകയായിരുന്നു
പൊള്ളാച്ചി പീഡനക്കേസിലെ പ്രതികള്‍ക്കെതിരേ നൂറു കണക്കിന് സ്ത്രീകള്‍ പരാതി നല്‍കിയതായി വിവരം. പ്രതികളാല്‍ വഞ്ചിക്കപ്പെട്ടവര്‍ക്ക് രഹസ്യമായി പരാതി നല്‍കുന്നതിനു വേണ്ടി ഒരു മൊബൈല്‍ നമ്പര്‍ സിബി-സി ഐഡി പുറത്തു വിട്ടതിനു പുറകെയാണ് കൂട്ടത്തോടെ പരാതികള്‍ എത്തിയത്. പൊള്ളാച്ചി സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ പുറത്താണ് തിരുന്നാവക്കരസ്, സതീഷ്, ശബരിരാജന്‍, വസന്തകുമാര്‍ എന്നിവരെ പോലീസ് പിടികൂടുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് നിരവധി പെണ്‍കുട്ടികളെ ഇവര്‍ കുടുക്കിയിട്ടുണ്ടെന്ന വിവരം പൊലീസിന് കിട്ടുകയായിരുന്നു.
പൊള്ളാച്ചി പീഡനം; കൂടുതല്‍ വീഡിയോ വെളിപ്പെടുത്തലുകള്‍; ആടിയുലഞ്ഞ് തമിഴക രാഷ്ട്രീയം
പ്രതികള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ വീഡിയോ എടുത്തിരുന്നു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക് മെയില്‍ ചെയ്ത് സ്വര്‍ണവും പണവും ഇവര്‍ തട്ടിയെടുക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇരകള്‍ ഏറെയുണ്ടായിട്ടും ഒരാള്‍ ഒഴികെ ആരും പരാതി നല്‍കിയിരുന്നില്ല. ലഭ്യമായ വീഡിയോകളില്‍ നിന്നു മനസിലാക്കിയ പെണ്‍കുട്ടികളെ കണ്ടെത്തി പരാതി വാങ്ങിക്കാനുള്ള ശ്രമം പൊലീസ് നടത്തുന്നതിന്റെ ഭാഗമായാണ് ഒരു മൊബൈല്‍ നമ്പര്‍ പുറത്തു വിട്ടത്. പരാതിയുള്ളവര്‍ക്ക് ഈ നമ്പറില്‍ വിളിച്ച് തങ്ങളുടെ പരാതി രജിസ്റ്റര്‍ ചെയ്യാമെന്നും പരാതിക്കാരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് ഉറപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ നമ്പറില്‍ വിളിച്ച് ഇത്രയധികം പേര്‍ തങ്ങളുടെ പരാതി പറഞ്ഞിരിക്കുന്നത്. ഈ പരാതികളെല്ലാം രജിസ്റ്റര്‍ ചെയ്യുകയാണ് അന്വേഷണ സംഘം ഇപ്പോള്‍. മൊബൈല്‍ നമ്പര്‍ പുറത്തു വിട്ട് 15 മണിക്കൂറിനുള്ളിലാണ് നൂറോളം പേര്‍ വിളിച്ചതെന്നു പൊലീസ് പറയുന്നു.
പെണ്‍കുട്ടികളും യുവതികളുമടക്കം നൂറിലധികം പേരെ പ്രതികള്‍ ചതിയില്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസിന് മനസിലാക്കാന്‍ കഴിഞ്ഞിരിക്കുന്നത്. ഫെബ്രുവരി 24-നാണ് പ്രതികള്‍ക്കെതിരേ ആദ്യ പരാതി കിട്ടുന്നത്. 19-കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു പരാതിക്കാരി. ഫെബ്രുവരി 12-ന് ഈ പെണ്‍കുട്ടിയെ പ്രതികളായ ശബരിരാജനും തിരുന്നവാക്കരസും ചേര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടു പോയി ബലമായി വസ്ത്രങ്ങള്‍ അഴിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇതുപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്ത് സ്വര്‍ണവും പണവും തട്ടുകയായിരുന്നു. ഭീഷണിയും പണം തട്ടലും തുടര്‍ന്നതോടെ പെണ്‍കുട്ടി വിവരങ്ങള്‍ സഹോദരനോട് പറയുകയായിരുന്നു. പിന്നീട് സഹോദരനാണ് പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നാലുപേരും പിടിയിലാകുന്നത്.
തമിഴ്‌നാട്ടില്‍ വലിയ കോളിളക്കം ഉണ്ടാക്കായിരിക്കുകയാണ് ഈ കേസ്. ഭരണകക്ഷിയായ എഐഡിഎംകെയിലെ പ്രമുഖരുടെ മക്കള്‍ക്കും കേസില്‍ ബന്ധമുണ്ടെന്നു ആരോപിച്ച് മുഖ്യപ്രതിപക്ഷമായ ഡിഎംകെ വലിയ പ്രക്ഷോഭത്തിലാണ്. ആദ്യ പരാതിക്കാരിയായ ഇരയുടെ വിവരങ്ങള്‍ പുറത്തു വന്നതും പ്രതിഷേധത്തിന് ആക്കം കൂട്ടിയിരുന്നു. സിബിഐക്ക് കേസ് കൈമാറി സംസ്ഥാന ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലും കോയമ്പത്തൂര്‍ റൂറല്‍ എസ് പി പുറത്തിറക്കിയ പത്രക്കുറിപ്പിലും ഇരയുടെ വിവരങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെതിരേ മദ്രാസ് ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് വിമര്‍ശനം ഉണ്ടാവുകയും സിബിഐ അന്വേഷണത്തിനുള്ള പുതിയ ഉത്തരവ് പുറത്തിറക്കാനും മദ്രാസ് ഹൈക്കോടതിയിലെ മധുര ബഞ്ച് ഉത്തരവിട്ടിരുന്നു. കോയമ്പത്തൂര്‍ എസ് പി രാജേന്ദ്രനെതിരേ വകുപ്പ് തല നടപടിക്കും കോടതി നിര്‍ദേശമുണ്ട്. അതേസമയം പൊള്ളാച്ചി പീഡനക്കേസില്‍ സുപ്രിം കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിന് സുപ്രിം കോടതി മേല്‍നോട്ടം വഹിക്കണമെന്നും ഇരകളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെതിരേയും ആരോപണങ്ങള്‍ വരുന്ന സ്ഥിതിക്ക് കേസിന്റെ വിചാരണ തമിഴ്‌നാടിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവും ഹര്‍ജ്ജിക്കാര്‍ ഉന്നയിക്കുന്നുണ്ട്.