മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറും രണ്ട് കമ്മിഷണര്‍മാരും നിയുക്ത എം.പിമാരുടെ പട്ടികുയും രാഷ്ട്രപതിക്ക് കൈമാറിയിട്ടുണ്ട്.
17ാം ലോക്സഭയിൽ സര്‍ക്കാരുണ്ടാക്കാന്‍ എന്‍ഡിഎയ്ക്ക് രാഷ്ട്രപതിയുടെ ക്ഷണം. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചു കൊണ്ടുള്ള എംപിമാരുടെ പിന്തുണക്കത്ത് കൈമാറി. ഇതോടെയാണ് മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിച്ചത്. എല്ലാവരെയും ഒന്നിച്ച് മുന്നോട്ട് നയിക്കുന്ന സര്‍ക്കാരായിരിക്കും തന്‍റേതെന്ന് രാഷ്ട്പതിയെ കണ്ടശേഷം മോദി വ്യക്തമാക്കി.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറും രണ്ട് കമ്മിഷണര്‍മാരും നിയുക്ത എം.പിമാരുടെ പട്ടിക രാഷ്ട്രപതിക്ക് കൈമാറിയിട്ടുണ്ട്. വ്യാഴ്ചയാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ഇനിയുള്ള കാലം പുതിയ ഇന്ത്യയുടെ തുടക്കമെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,
ദിനംപ്രതി പക്വതയാര്‍ജിക്കുന്നതാണ് ഇന്ത്യന്‍ ജനാധിപത്യം. എന്‍ഡിഎ ഈ തിരഞ്ഞെടുപ്പില്‍ എല്ലാ തടസങ്ങളെയും മറികടന്നു. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും ഇടുങ്ങിയ വഴിയിലൂടെ പോകുമ്പോഴും ജനങ്ങളെ സഹായിക്കാനാണു പ്രതിനിധികൾ തയാറാകേണ്ടത്.
വിജയത്തില്‍ അഹങ്കരിക്കരുത്, ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കണം. അധികാരത്തിലും പ്രശസ്തിയിലും വീഴരുത്, വിഐപി സംസ്കാരം പിന്തുടരാന്‍ പാടില്ല. നിങ്ങളെല്ലാവരുമാണ് എന്നെ നേതാവാക്കിയത്. നിങ്ങളിലൊരാളാണു ഞാൻ. നിങ്ങൾക്കു തുല്യനാണെന്നും മോദി എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി പറഞ്ഞു. അതേസമയം, കൂട്ടായ്മയും കരുത്തുറ്റ നേതൃത്വവുമാണ് തിരഞ്ഞെടുപ്പ് വിജയത്തിന് ആധാരമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തില്‍ മോദി വ്യക്തമാക്കി.
അതേസമയം, 2014ൽ നിന്ന് വ്യത്യസ്ഥമായി മുതിര്‍ന്ന നേതാക്കളെ കാൽതൊട്ട് വന്ദിച്ചും, നിതീഷ് കുമാര്‍ ഉൾപ്പടെയുള്ള എല്ലാ എൻഡിഎ നേതാക്കളെയും ഒരുവേദിയിലേക്ക് കൊണ്ടുവന്നും രീതിയിലും ശൈലിയിലും മോദി മാറ്റങ്ങൾ വരുത്തി. സീറ്റൂകളുടെ എണ്ണത്തിൽ മേൽക്കൈ ഉള്ളപ്പോഴും സഖ്യകക്ഷികളെയെല്ലാം കൂടി നിര്‍ത്തി എല്ലാവരുടെയും സര്‍ക്കാരെന്ന സന്ദേശം കൂടി നൽകുന്നുണ്ട് മോദി.