ആദിവാസി – ദളിത് വിഭാഗങ്ങളില്‍ നിന്ന് രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും തിരഞ്ഞെടുക്കുക മാത്രമല്ല, അവര്‍ ആര്‍എസ്എസുമായി ബന്ധമുള്ളവരും ആയിരിക്കണം എന്ന് മോദിക്കും അമിത് ഷായ്ക്കും നിര്‍ബന്ധമുണ്ട്.
ആദിവാസി വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതി, ദളിത് വിഭാഗത്തില്‍ നിന്ന് ഉപരാഷ്ട്രപതി – മോദിയുടേയും അമിത് ഷായുടേയും തന്ത്രം പ്രതിപക്ഷത്തെ ആദിവാസി – ദളിത് വിരുദ്ധരായി ചിത്രീകരിക്കാന്‍ കൂടിയുള്ളതാണ്. ആദിവാസി – ദളിത് വിഭാഗങ്ങളില്‍ നിന്ന് രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും തിരഞ്ഞെടുക്കുക മാത്രമല്ല, അവര്‍ ആര്‍എസ്എസുമായി ബന്ധമുള്ളവരും ആയിരിക്കണം എന്ന് മോദിക്കും അമിത് ഷായ്ക്കും നിര്‍ബന്ധമുണ്ട്. പ്രതിപക്ഷത്തിന് വിജയിക്കുന്നതിനാവശ്യമായ പിന്തുണ നേടുക ബുദ്ധിമുട്ടാണ്.
സമവായ സ്ഥാനാര്‍ത്ഥി എന്ന നിര്‍ദ്ദേശം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജിയെ പോലുള്ളവര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. പൊതുസ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണെങ്കില്‍ വോട്ടെടുപ്പ് വേണ്ടി വരില്ലെന്നാണ് മമത പറഞ്ഞത്. എന്നാല്‍ സമവായ സ്ഥാനാര്‍ത്ഥി എന്ന ആവശ്യത്തോട് അനുകൂല സമീപനമല്ല പ്രധാനമന്ത്രിക്കും ബിജെപിക്കുമുള്ളത്. ഇതാദ്യമായാണ് ആര്‍എസ്എസുമായി ബന്ധമുള്ളവരെ രണ്ട് സ്ഥാനങ്ങളിലേയ്ക്കും വിജയിപ്പിക്കാന്‍ ബിജെപിക്ക് അവസരം കിട്ടിയിരിക്കുന്നത്.
തവര്‍ചന്ദ് ഗെലോട്ട്
ഝാര്‍ഖണ്ഡ് ഗവര്‍ണറും ഒഡീഷയിലെ ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളയാളുമായ ദ്രൗപദി മുര്‍മുവിന്റെ പേരാണ് ഏറ്റവും സജീവമായി ഉയര്‍ന്നുകേട്ടിരുന്നത്. എന്നാല്‍ ആര്‍എസ്എസുമായി നേരിട്ട് ബന്ധമുള്ള മുന്‍ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ടയുടെ പേര് തള്ളിക്കളയാനാവില്ല. ഝാര്‍ഖണ്ഡില്‍ നിന്നുള്ള നേതാവാണ് കരിയ മുണ്ട. ദ്രൗപദി ആര്‍എസ്എസിലൂടെ ബിജെപിയിലെത്തിയ ആളല്ല എന്നത് മുണ്ടയ്ക്ക് ഗുണം ചെയ്‌തേക്കും. പ്രായം 81 കഴിഞ്ഞത് പ്രശ്‌നമാവില്ല.
അതുപോലെ ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുകേള്‍ക്കുന്നത് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെലോട്ടിന്റെ പേരാണ്. അതേസമയം മോദി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
മധ്യപ്രദേശില്‍ നിന്നുള്ള ദളിത് നേതാവാണ് അദ്ദേഹം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ആദിവാസി, ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് തങ്ങള്‍ക്ക് ഒരു പ്രശ്‌നമേ അല്ലെന്നാണ് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞത്.