‘തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. എന്റെ സഹോദരന്‍ ഒറ്റയ്ക്ക് പോരാടിയപ്പോള്‍ നിങ്ങളെല്ലാവരും എവിടെയായിരുന്നു? ‘
ലോക് സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിശകലനം ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി. പാര്‍ട്ടി അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിക്ക് ശക്തമായ പിന്തുണ നല്‍കിയായിരുന്നു യോഗത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ വിമര്‍ശനം. മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് നേരെയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.
പരാജയത്തിന്റെ ഉത്തരവാദികളെല്ലാം ഇവിടെ തന്നെ ഇരിക്കുന്നുണ്ടെന്നു പറഞ്ഞാണ് പ്രിയങ്ക സംസാരം ആരംഭിച്ചത്. ‘എന്റെ സഹോദരന്‍ ഒറ്റയ്ക്കാണ് പോരാടിയത്. റാഫേല്‍ വിഷയത്തില്‍ നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടി നേതാക്കള്‍ പോലും തയാറായില്ല. ‘ചൗക്കിദാര്‍ ചോര്‍ ഹേ’ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യം ആരും ആവര്‍ത്തിച്ചില്ല.
തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. എന്റെ സഹോദരന്‍ ഒറ്റയ്ക്ക് പോരാടിയപ്പോള്‍ നിങ്ങളെല്ലാവരും എവിടെയായിരുന്നു? ‘ എന്നായിരുന്നു പ്രിയങ്ക യോഗത്തില്‍ ചോദിച്ചത്. ‘ചൗക്കീദാര്‍ ചോര്‍’ എന്നത് ഉള്‍പ്പെടെ രാഹുല്‍ മുന്നോട്ട് വച്ച നെഗറ്റീന് പ്രചാരണ വിഷയങ്ങള്‍ തിരിച്ചടിയായി എന്നായിരുന്നു പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ വിലയിരുത്തിയത്.
കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ രാഹുല്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അധ്യക്ഷ പദവിയൊഴിയുന്നത് ബിജെപിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമാണെന്നും മുഖ്യശത്രുവായ രാഹുലിനെ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കുകയാണ് എതിരാളികളുടെ ലക്ഷ്യമെന്നും പ്രിയങ്ക പറഞ്ഞു.
രാജ്യത്ത് നേരിട്ട കനത്ത തിരഞ്ഞെടുപ്പ് പരാജയം ഉള്‍പ്പെടെ ചര്‍ച്ചചെയ്യുന്നതിനായി ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷ പദവി രാജിവയ്ക്കാമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചത്.
എന്നാല്‍ അതിനുള്ള സാഹര്യമില്ലെന്ന് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ അറിയിച്ചു. മന്‍മോഹന്‍ സിങ്ങും, പ്രിയങ്ക ഗാന്ധിയുമാണ് രാജി വെക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജിക്കാര്യത്തില്‍ ഉറച്ച് നിന്നാല്‍ തന്നെ രാഹുല്‍ അധ്യക്ഷനായ ശേഷം സംഘടിപ്പിച്ച ഒരു പ്രവര്‍ത്തക സമിതി അത് അംഗീകരിക്കുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
പാര്‍ട്ടിയെ താഴേത്തട്ടു മുതല്‍ പുന:സംഘടിപ്പിക്കാനും പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി അധ്യക്ഷനെ ചുമതലപ്പെടുത്തിയിരുന്നു.