പതിനാറുകാരിയുടെ ജഡം തലയറുത്ത നിലയിൽ കണ്ടെത്തിയിട്ടും പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ബിഹാറിൽ ജനം തെരുവിൽ. ബിഹാറിലെ ഗയയിലാണ് പെൺകുട്ടിയുടെ ജഡം കണ്ടെത്തിയത്. മുഖം കരിച്ച നിലയിലായിരുന്നു. ബന്ധുക്കൾ ആരോപിക്കുന്നതു പ്രകാരം കുട്ടി ബലാൽസംഗം ചെയ്യപ്പെട്ടിട്ടുണ്ട്.
ഗയയിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പൊലീസ് നടപടി വൈകുന്നതും പ്രതികകളെ പിടികൂടാൻ മടിക്കുന്നതുമാണ് ജനരോഷത്തിനു കാരണം. ഡിസംബർ 28നാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. വീടിനടുത്തുള്ള പ്രദേശത്തു നിന്നും ശവശരീരം വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് ജനുവരി 6നാണ്.
പൊലീസ് പറയുന്നത് ഇതൊരു ദുരഭിമാനക്കൊലയാണെന്നാണ്. പെൺകുട്ടിയുടെ അച്ഛൻ തന്നെയാണ് കൊലപാതകം നടത്തിയയാൾക്കൊപ്പം പെൺകുട്ടിയെ വിട്ടത്. ഇയാൾ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും കുറ്റം സമ്മതിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ പെൺകുട്ടിയുടെ ഫോൺവിളികളുടെ രേഖകൾ തെളിയിക്കുന്നത് പ്രതി തങ്ങളുടെ പിടിയിലുള്ളയാൾ തന്നെയാണെന്നാണ് പൊലീസ് അവകാശപ്പെടുന്നു.
പൊലീസ് ഇതുവരെ എഫ്ഐആർ ഇട്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എഫ്ഐആർ ഇടണമെന്നും വേഗത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജനങ്ങൾ സമരം തുടരുകയാണ്.